ശബരിമല: രോഗാതുരരെ കയറ്റി സൈറണ്‍മുഴക്കി ആശുപത്രികളിലേക്ക് പായുന്ന ആംബുലന്‍സുകള്‍ നഗരങ്ങളിലെ നിത്യകാഴ്ചയാണ്. എന്നാല്‍ ചുമലില്‍ രോഗികളെയും പേറി വിസില്‍ മുഴക്കി തിക്കിനും തിരക്കിനും ഇടയിലൂടെ പായുന്ന സ്ട്രച്ചര്‍ സര്‍വ്വീസുകള്‍ സന്നിധാനത്തെ മാത്രം പ്രത്യേകത. ട്രാക്ടര്‍ അല്ലാത്ത മോട്ടോര്‍ വാഹനങ്ങള്‍ കടന്നുവരാന്‍ അനുമതിയില്ലാത്ത സന്നിധാനത്തും പരിസരങ്ങളിലും രോഗികള്‍ക്ക് തുണയാകുന്നത് ഇത്തരം സ്ട്രച്ചര്‍ സര്‍വ്വീസുകളാണ്. നീണ്ടനിരയില്‍ മണിക്കൂറുകളോളം കാത്തുനിന്ന് തളര്‍ന്നുവീഴുമ്പോഴും മലകയറുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാകുമ്പോഴുമെല്ലാം രോഗികളെ ഈ സ്ട്രച്ചറുകളിലാണ് ആശുപത്രികളില്‍ എത്തിക്കുന്നത്.
തമിഴ്നാട്ടിലെ നൂറ്റമ്പതോളം കോളേജ് വിദ്യാര്‍ത്ഥികളാണ് വാളന്റിയര്‍മാര്‍. വിസില്‍നാദം മുഴക്കി മുന്നിലൂടെ ഓടുന്ന വിദ്യാര്‍ത്ഥിയാണ് ഇവര്‍ക്ക് വഴിയൊരുക്കുന്നത്. രോഗികളെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിക്കുക. കൂടുതല്‍ ചികിത്സ വേണ്ടിവന്നാല്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കും. ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതിന് ശേഷം നൂറ്റിയമ്പതോളം രോഗികളെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിച്ചത്. നടപ്പന്തല്‍, പാണ്ടിത്താവളം, മാളികപ്പുറം, സോപാനം, വാവരുസ്വാമിനട എന്നിവിടങ്ങളിലാണ് ഇവരുടെ കേന്ദ്രങ്ങള്‍.
12 മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് വിദ്യാര്‍ത്ഥികള്‍ സേവനം അനുഷ്ഠിക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ വാവര് സ്വാമി നടയില്‍ വാളന്റയേഴ്സിന് ഇരിക്കാന്‍ താത്ക്കാലിക ഷെഡ് നിര്‍മ്മിച്ചിരുന്നെങ്കിലും ഇത്തവണ ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയില്ല. ഇതിനാല്‍ കൊടിയ മഞ്ഞത്താണ് വാളന്റിയേഴ്സിന്റെ കാത്തിരിപ്പ്. സേവനത്തിനായി എത്തുന്ന വാളന്റയേഴ്സിന് തമിഴ്നാട് സര്‍ക്കാര്‍ 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കുന്നുണ്ട്.
അഖിലഭാരത അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് സ്ട്രച്ചര്‍ സര്‍വ്വീസ് അടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അയ്യപ്പസേവാ സമാജത്തിന്റെ മാളികപ്പുറത്തുള്ള ഓഫീസിന് സമീപം 24 മണിക്കൂറും ചുക്കുവെള്ള വിതരണം നടക്കുന്നുണ്ട്. കോടതിയില്‍ കേസ്സ് നിലനില്‍ക്കുന്നതിനാല്‍ സന്നിധാനത്തെ അന്നദാനം നിര്‍ത്തിവച്ചിരിക്കുകയാണ്. എരുമേലി, വിഴിക്കത്തോട് അടക്കമുള്ള സംസ്ഥാനത്തിന് അകത്തും പുറത്തുമായി എഴുപതോളം കേന്ദ്രങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് സമാജം അന്നദാനം നടത്തുന്നുണ്ട. പരമ്പരാഗത പാതയിലും മറ്റിടങ്ങളിലും ചുക്കുവെള്ള വിതരണവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: