കൊച്ചി: വൈക്കം തവണക്കടവ് ഫെറി സര്‍വീസിനുള്ള സൗരോര്‍ജ്ജ ബോട്ടിന്റെ നിര്‍മ്മാണം സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാണെന്ന് ജലഗതാഗത വകുപ്പ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറി സര്‍വീസാണിത്. നിര്‍മ്മാണത്തിന് വിദഗ്ദ്ധ സമിതി മേല്‍നോട്ടം വഹിച്ചു. വകുപ്പു ഡയറക്ടര്‍ ഷാജി. വി. നായര്‍ ഹൈക്കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
ബോട്ടിന്റെ നിര്‍മ്മാണം കളമശേരിയിലെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട് ലിമിറ്റഡിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്താന്‍ സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ മുഹമ്മ സ്വദേശി പി.എസ്. സന്തോഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ജലഗതാഗത വകുപ്പിന്റെ വിശദീകരണം.
വായു ജല മലിനീകരണം, അടിക്കടി ഉയരുന്ന ഇന്ധന വില തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സോളാര്‍ ബോട്ട് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. മനുഷ്യാവകാശ കമ്മിഷനും ഇതു നിര്‍ദ്ദേശിച്ചിരുന്നു. ഭരണാനുമതി ലഭിച്ചതോടെ 2013 ല്‍ സോളാര്‍ ബോട്ട് നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു. എന്നാല്‍ ഒരു ടെണ്ടര്‍ മാത്രമാണ് ലഭിച്ചത്. ഇതു റദ്ദാക്കി 2014 ല്‍ വീണ്ടും ടെണ്ടര്‍ വിളിച്ചാണ് ഇന്‍ഡോ ഫ്രഞ്ച് സംയുക്ത സംരംഭമായ നവാള്‍ട്ടിന് നിര്‍മ്മാണ കരാര്‍ നല്‍കിയത്.
നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട പരിശോധനാ കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചു. നവംബര്‍ എട്ടിന് നിര്‍മ്മാണം പൂര്‍ത്തിയാക്കി . നവംബര്‍ 16 ന് ട്രയല്‍ റണ്‍ നടത്തി. ഇന്ത്യന്‍ രജിസ്റ്റര്‍ ഒഫ് ഷിപ്പിംഗിന്റെയും (ഐ.ആര്.എസ് ) പോര്‍ട്ട് സര്‍വേയറുടെയും സാക്ഷ്യപത്രം ലഭിച്ചശേഷം മതിയായ ട്രയല്‍ റണ്‍ നടത്തി മാത്രമേ സോളാര്‍ ബോട്ട് ഏറ്റെടുത്ത് ഉപയോഗിക്കൂവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബോട്ട് നിര്‍മ്മാണത്തിനായി തിരക്കിട്ട് 34.48 ലക്ഷം രൂപ കമ്പനിക്ക് കൈമാറിയെന്ന ഹര്‍ജിക്കാരന്റെ ആരോപണം ശരിയല്ലെന്നും വര്‍ക്ക് ഓര്‍ഡറിനൊപ്പം 20 ശതമാനം തുക മുന്‍കൂറായി നല്‍കണമെന്ന വ്യവസ്ഥയനുസരിച്ചാണ് പണം നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: