തിരുവന്തപുരം: തിയേറ്ററില്‍ ദേശീയഗാനംപാടുന്നതിനെതിരെ കമല്‍ രംഗത്തെത്തി. ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേല്ക്കാത്തവര്ക്കെതിരെ പോലീസ് സ്വീകരിച്ചത് തെറ്റായ നടപടിയാണെന്ന് കമല്‍ പറഞ്ഞു. പോലീസിനെ തിയേറ്ററിനുള്ളില്‍ കയറാന്‍ അനുവദിക്കില്ല. നിശാഗന്ധിയില്‍ കഴിഞ്ഞ ദിവസം പോലീസ് വന്നത് സംഘാടക സമിതിയുടെ അറിവോടെയല്ല. ഡിജിപിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ രണ്ട് തവണ തിയേറ്ററുകളില്‍ അനൗണ്‍സ് ചെയ്യുന്നുണ്ട്.
അവഹേളിക്കാന്‍ പാടില്ല: സത്യന് അന്തിക്കാട്
ദേശീയ ഗാനം മന:പ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും അവഹേളിക്കാനും പാടില്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. ഭാരതീയനാണെന്ന് പറയുന്നതില്‍ അഭിമാനമുള്ളയാളാണ്. ദേശീയ ഗാനം ബഹുമാനിക്കപ്പെടേണ്ടതാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ എഴുന്നേറ്റു നില്‍ക്കാതെ ചോദ്യം ചെയ്യുന്നത് ശരിയല്ല. വിവാദത്തിനുപകരം ആളുകളുടെ അഭിപ്രായം അറിഞ്ഞ ശേഷം യുക്തമായ തീരുമാനമാണ് വേണ്ടത്.
ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം: മേജര്‍ രവി
സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരാണ് ദേശീയഗാനത്തെ അനാദരിക്കുന്നതിന് പിന്നിലുള്ളതെന്ന് സംവിധായകന് മേജര്‍ രവി. ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ അനാദരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് പ്രതേ്യകിച്ച് ഒരു സംഘടനയുടെയോ മതത്തിന്റെയോ മുഖമില്ല. നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ എതിര്‍ക്കുമെന്ന ചിന്താഗതിയുള്ളവരാണ് ഇവര്‍. നെഗറ്റീവായാലും മാധ്യമങ്ങളില്‍ ഫോട്ടോ വരണമെന്നാണ് ഇവരുടെ ആഗ്രഹം. ഇവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സങ്കടകരമായ ഒരവസ്ഥയാണിത്. ഇവര്‍ക്ക് മാതൃകാപരമായി ശിക്ഷ ലഭിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
ജാമ്യത്തില്പോലും വിടരുത്: രാജു
മേളയില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരെ ജാമ്യത്തില്പ്പോലും വിടരുതായിരുന്നു എന്ന് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. എന്തോ നേടിയെന്ന അഹങ്കാരമാണ് ഇക്കൂട്ടര്‍ക്ക്. ഇത് പൊറുക്കാനാകാത്ത തെറ്റാണ്.
സിനിമയ്ക്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോള്‍ മൂന്നുനാല് ആളുകള്‍ മനഃപൂര്‍വം സീറ്റില്‍ തന്നെ ഇരിക്കുന്നത് ശരിയായ നടപടിയല്ല. അന്യനാടുകളില്‍ പോയാല്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കുകയും നമ്മുടെ നാട്ടില്‍ നമ്മുടെ ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുകയുംചെയ്യുന്നത് തെറ്റാണ്. അന്‍പത്തിയെട്ട് സെക്കന്‍ഡ് ഒന്ന് എഴുന്നേറ്റ് നില്ക്കാന് പറ്റിയില്ലെങ്കില്‍ നടപടിയുണ്ടാകണം. സൗദിയിലൊക്കെ ആയിരുന്നെങ്കില്‍ തീരുമാനമായേനെ. ക്രിക്കറ്റ് കളിയോ മറ്റെന്തെങ്കിലും പരിപാടികള്‍ക്കോ എല്ലാവര്ക്കും എഴുന്നേറ്റുനില്ക്കാം. ഇവിടെ വിദേശികള്‍ പോലും എഴുന്നേറ്റുനില്ക്കുന്നു. പിന്നെ നമ്മുടെ ആളുകള്‍ക്കെന്താ കുഴപ്പം?
എഴുന്നേല്ക്കാന് വയ്യാത്തവര്‍ തിയേറ്ററില്‍ പോകേണ്ട:കോടിയേരി
തിയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാനാകാത്തവര് തിയേറ്ററില്‍ സിനിമയ്ക്ക് പോകേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശീയഗാനത്തെ എഴുന്നേറ്റ് നിന്ന് ആദരിക്കമമെന്ന് പറഞ്ഞത് കോടതിയാണ്. കോടതി ഉത്തരവ് നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്.
വിധി പാലിക്കണം: സിബിമലയില്‍
സുപ്രീംകോടതി വിധി പാലിക്കപ്പെടേണ്ടതാണെന്ന് സംവിധായകന് സിബി മലയില്‍. സ്കൂളില്‍ പഠിക്കുന്നകാലം മുതല്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്നതാണ്. അത് ഓരോ പൗരന്റെയും കടമയും ജീവിതത്തിന്റെ ഭാഗവുമാണ്. ഉത്തരവ് നിര്‍ബന്ധമാക്കുമ്പോള്‍ എതിര്‍പ്പ് ഉണ്ടാവുക സ്വാഭാവീകം മാത്രം.
മുതലെടുക്കും: ഉണ്ണികൃഷ്ണന്
ദേശീയഗാനവിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചാല്‍ ചിലര്‍ മുതലെടുക്കുമെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. അതുകൊണ്ട്തന്നെ ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനം.
ദേശീയഗാനത്തോട് ആദരവ് കാണിക്കണം: ശ്യാമപ്രസാദ്
ദേശീയഗാനത്തോട് ആദരവ് കാണിക്കണം. എന്നാല്‍ അത് ചര്‍ച്ചചെയ്യേണ്ടതും പ്രതികരിക്കേണ്ടതും മേളകളിലല്ലെന്ന് സംവിധായകന് ശ്യാമപ്രസാദ്.
എഴുന്നേറ്റ് നില്‍ക്കണം: ഐ.വി.ശശി
ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് സംവിധായകന് ഐ.വി. ശശി. സുപ്രീകോടതി വിധി ആദ്യം പാലിക്കപ്പെടണം. ബാക്കിയുള്ളവ പിന്നെ ആലോചിക്കേണ്ടകാര്യമാണ്.
ദേശീയഗാനത്തിനെതിരായ നീക്കം പ്രോത്സാഹിപ്പിക്കരുതെന്ന് കുമ്മനം
തിരുവനന്തപുരം: ദേശീയഗാനം കേള്‍ക്കുന്നത് അരോചകമായി തോന്നുന്ന ചുരുക്കം ചിലരെങ്കിലും വളര്‍ന്നുവരുന്നത് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതിനെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. ദേശസ്നേഹമെന്നത് പിന്തിരിപ്പനും അതിനെ എതിര്‍ക്കുന്നത് പുരോഗമനപരവും എന്ന ചിന്ത വളര്‍ത്താനാണ് ഒരുകൂട്ടം ആള്‍ക്കാരുടെ ശ്രമം. സുപ്രീംകോടതിയുടെ ഉത്തരവില്‍ അപാകത തോന്നുന്നവര്‍ നിയമപരമായി അതിനെ നേരിടണം. അല്ലാതെ ദേശീയ മാനബിന്ദുക്കളെ തെരുവില്‍ അപഹാസ്യമാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്.
ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങളും സൗജന്യങ്ങളും പറ്റി വളരുന്നവര്‍ക്ക് രാജ്യത്തിന്റെ അന്തസ്സും അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യതയുമുണ്ട്. ഏതു ചിന്തയുടെ പേരിലായാലും ദേശീയ മൂല്യങ്ങളെ അപമാനിക്കാന്‍ യുവതലമുറ കൂട്ടു നില്‍ക്കരുതെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: