ആഗോളതലത്തിൽ നടമാടുന്ന കമ്യൂണിസ്റ്റ് ഭീകരതയെ കുറിച്ചു ജനങ്ങൾക്കുള്ള അവബോധം വർദ്ധിച്ചുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒപ്പം കേരളത്തിൽ നടക്കുന്ന മാർക്സിസ്റ്റ് ആക്രമണങ്ങൾ ദേശീയതലത്തിൽ ചർച്ചയുമാകുന്നുണ്ട്. കേരളത്തിൽ നടമാടുന്ന ചുവപ്പൻ ഭീകരതക്കെതിരെ ബാംഗ്ലൂരിലും ഹൈദരാബാദിലും ദല്‍ഹിയിലും നടന്ന കാമ്പയിനുകൾ ഇതിന്റെ ഭാഗമായിരുന്നു. ഈ പ്രചാരണങ്ങൾക്കു ലഭിച്ച സ്വീകാര്യത രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. കേരളത്തിൽ മാർക്സിസ്റ്റുകാർ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അടങ്ങിയ മാഗസിൻ, ‘ആഹുതി’, പുറത്തിറങ്ങിയതോടെ കമ്യൂണിസ്റ്റ് അക്രമരാഷ്ട്രീയത്തിനു എതിരായി ജനവികാരം കൂടുതൽ ശക്തിയാർജ്ജിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് ക്രൂരത ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന്, ടിബറ്റിൽ ചൈനീസ് കമ്യൂണിസ്റ്റുകൾ നടത്തുന്ന അടിച്ചമർത്തലുകളും തെളിയിക്കുന്നു. ആഗോള കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ ‘ഭാരത് ടിബറ്റ് സഹായോഗ മഞ്ചിന്റെ’ ആഭിമുഖ്യത്തിൽ സമ്മേളനവും പ്രകടനവും കഴിഞ്ഞ ദിവസം ദൽഹിയിൽ നടന്നു. കേരളത്തിലും ടിബറ്റിലും നടമാടുന്ന കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ നടന്ന പ്രതിക്ഷേധ പരിപാടിക്ക്, ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഭഗത്സിംങ് കൊഷിയാരി, ന്യൂദൽഹി എം.പി മീനാക്ഷി ലേഖി, ടിബറ്റൻ നേതാവ് ഗോൾമാ ഗാരി, മുതിർന്ന ആർ എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പ്രകടനത്തിൽ അണിനിരന്നു. മനുഷ്യാവകാശദിനത്തോടനുബന്ധിച്ചു ദൽഹിയിൽ നടന്ന നിരവധി പരിപാടികളിൽ പ്രമുഖർ പങ്കെടുത്തു. അവിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരത വലിയ ചർച്ചയായി. ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ചെയർമാൻ ചൗധരി ജംഷീദ് ആലം, നടൻ രഞ്ജിത് തുടങ്ങിയ പ്രമുഖർ അണിനിരന്ന യോഗങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കേരളത്തിൽ നടക്കുന്ന കമ്യൂണിസ്റ്റ് ഫാസിസത്തെ തുറന്നു കാണിക്കുന്ന കൂടുതൽ പരിപാടികൾ രാജ്യവ്യാപകമായി തുടർന്നും സംഘടിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: