ന്യൂദല്‍ഹി: ഇന്ത്യ ശക്തമായ സാമ്പത്തിക പരിവര്‍ത്തനത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യം. കറന്‍സി രഹിത, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ് രാജ്യമെന്നും മോദി വ്യക്തമാക്കി.
നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കോലാലംപൂരില്‍ നടന്ന എക്കോണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവ് 2016 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. ഇപ്പോഴുണ്ടായിട്ടുള്ള നടപടി രാജ്യത്ത് തൊഴിലവസരങ്ങളും അല്ലെങ്കില്‍ സ്വയം തൊഴില്‍ അവസരങ്ങളും ഒരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ മേഖലകളില്‍ ഇപ്പോള്‍ വിദേശ നിക്ഷേപം അനുവദിച്ചു കഴിഞ്ഞു. നിലവില്‍ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിട്ടുള്ള മേഖലകളില്‍ അതിന്റെ വിഹിതം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ വ്യവസായങ്ങള്‍ ആരംഭിച്ചിട്ടില്ലാത്തവരെ ഇവിടേക്ക് ക്ഷണിച്ച മോദി, ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതേറ്റവും ഉചിതമായിരിക്കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ ഓര്‍മിപ്പിച്ചു.
വരും വര്‍ഷത്തോടെ ജിഎസ്ടി പൂര്‍ണമായും നടപ്പാക്കാനാവും. വിദേശ നിക്ഷേപകര്‍ക്കായി കൂടുതല്‍ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: