കോഴിക്കോട്: വിട്ടുവീഴ്ച ചെയ്യുന്നത് ദൗര്‍ബല്യമായി കാണരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫില്‍ വലിയ തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത് ആരും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസല്ല യു.ഡി.എഫാണ്. എന്നാല്‍ യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. യു.ഡി.എഫിനെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ബാധ്യതകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതിനെ ഒരു ദൗര്‍ബല്യമായി ആരും കാണരുത്.
ബേപ്പൂരിലെ കോണ്‍ഗ്രസ് മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കിയിട്ടുണ്ടെന്നും അത് ലംഘിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന് നടത്തിയ പ്രസ്താവന അതിരു കടന്നുള്ളതാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് യു.ഡി.എഫില്‍ ഇടമില്ല. അഞ്ചാം മന്ത്രി പ്രശ്നവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് കെ.പി.സി.സി വിലക്കിയിട്ടുണ്ട്.
യു.ഡി.എഫിനെയും സര്‍ക്കാരിനെയും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ കക്ഷി നേതാക്കളും സഹകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീംലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: