ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ ആരോപണം. തെളിവ് പുറത്തുവിടാന്‍ രാഹുലിനെ വെല്ലുവിളിച്ച് ബിജെപി. തെളിവ് രാഹുല്‍ വ്യക്തമാക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആവശ്യപ്പെട്ടു.
രാഹുലിന്റെ കൈവശമുള്ള തെളിവെന്താണെന്ന് തനിക്കറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി അടക്കമുള്ള നേതാക്കളും രഹസ്യമായി പ്രതികരിച്ചു.
പാര്‍ലമെന്റ് തടസപ്പെടുത്തിയതിന് ശേഷമാണ് രാഹുല്‍, മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്. ”ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയുടെ തെളിവുകള്‍ എന്റെ കൈയിലുണ്ട്. ലോക്സഭയില്‍ ഞാന്‍ ഇത് ഉന്നയിക്കാതിരിക്കാനാണ് ഭരണപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുന്നത്. എന്റെ ചുണ്ടുകളെ വായിക്കൂ. എന്റെ പക്കലുള്ള വിവരങ്ങളെക്കുറിച്ച് മോദി ഭയചകിതനാണ്”. പാര്‍ലമെന്റില്‍ പത്രസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു. എന്നാല്‍, തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാകില്ലെന്നും രാഹുല്‍ പറഞ്ഞു. താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂമി കുലങ്ങുമെന്നായിരുന്നു നേരത്തെ രാഹുലിന്റെ അവകാശവാദം.
തെളിവ് പുറത്തുവിടാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ അപഹാസ്യനാവുകയാണെന്ന് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു. രാഹുല്‍ സ്വയം കോമാളിയാകുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ശേഷമുള്ള ഇരുപത് ദിവസങ്ങള്‍ തെളിവുകളുമായി രാഹുല്‍ എവിടെയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ചോദിച്ചു. നിരാശയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നീക്കം സ്വകാര്യ ചാനല്‍ ഒളികാമറ ഓപ്പറേഷനിലൂടെ പുറത്ത് കൊണ്ടുവന്ന സമയത്താണ് ആരോപണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തങ്ങളുടെ കള്ളത്തരം വെളിച്ചത്താവുമെന്ന് വ്യക്തമായതിനാലാണ് ഇപ്പോഴത്തെ ആരോപണം. രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിക്ക് തെളിലുണ്ടെങ്കില്‍ പാര്‍ലമെന്റിന് പുറത്ത് എന്തുകൊണ്ടാണ് രാഹുല്‍ വ്യക്തമാക്കാത്തതെന്ന് കേജ്രിവാള് ചോദിച്ചു. കോണ്‍ഗ്രസും ബിജെപിയും സൗഹൃദ മത്സരത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിയില്‍ പ്രതിരോധത്തിലായതോടെ ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് രാഹുലിന്റെ ശ്രമം. പാര്‍ലമെന്റ് തടസപ്പെടുത്തി പുറത്തിറങ്ങി തന്നെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന വിചിത്രവാദമാണ് രാഹുല്‍ ഉന്നയിക്കുന്നത്.
അതേസമയം, തെളിവ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്താനും തയ്യാറാവുന്നില്ല. കോണ്‍ഗ്രസ്സിന്റെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കാര്‍ക്കും രാഹുലിന്റെ കൈയിലെ ‘തെളിവി’നെക്കുറിച്ച് വിവരമില്ല. തനിക്കൊന്നുമറിയില്ലെന്നാണ് ഇന്നലെ എ.കെ. ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുലിനോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് പ്രതിപക്ഷ നേതാക്കളെയും ആരോപണം അമ്പരപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: