ന്യൂദല്‍ഹി: കുട്ടികളിലെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ആറ് മാസത്തിനകം പദ്ധതി തയ്യാറാക്കണം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, കോടതി ആവശ്യപ്പെട്ടു
കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ പദ്ധതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘടന സന്നദ്ധ സംഘടന ബച്ച്പന്‍ ബച്ചാവോ ആന്തോളന്‍ നല്കിയ ഹര്‍ജിയില്‍ ഉത്തരവ്. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിന്റെ തോത് മനസിലാക്കാന്‍ നാല് മാസത്തിനകം രാജ്യവ്യാപകമായി സര്‍വ്വെ നടത്തണം.
കുട്ടികളെ ബോധവത്കരിക്കുന്നതിനായി ലഹരിക്കടിമപ്പെടുന്നതിന്റെ ദുരിതങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഒരിക്കല്‍ ഉപയോഗിക്കുന്നവര്‍ ലഹരി കൊണ്ടുനടന്ന് വില്ക്കാന് പ്രേരിപ്പിക്കപ്പെടുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. സംഘടനക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് എച്ച്.എസ്. ഫൂല്‍ക്കെ ഹാജരായി. ലഹരിക്കടിമപ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേക വിഭാഗമൊരുക്കി എല്ലാ ജില്ലകളിലും ഡീ അഡിക്ഷന് സെന്റര്‍ ആരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്ത് കുട്ടികള്‍ക്കിടയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: