ഇന്ന് രംഗനാഥാനന്ദ സ്വാമികളുടെ 108-ാം ജന്മദിനം
ആധുനിക ഭാരതത്തിന്റെയും ലോകത്തിന്റെയും ആധ്യാത്മിക ആചാര്യന്, ഭാരത സര്‍ക്കാരിന്റെ സാംസ്കാരിക സ്ഥാനപതി, ശാസ്ത്ര-സാങ്കേതിക വിദ്യയും ആധ്യാത്മികതയും സമന്വയിപ്പിച്ച ഋഷിവര്യന്, സര്‍വോപരി ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിലൂടെ വിശ്വമാനവനായി വളര്‍ന്ന യതിവര്യന്. ഇതെല്ലാമായിരുന്നു സ്വാമി രംഗനാഥാനന്ദ.
പാരമ്പര്യവും ശൈശവവും
ശ്രീരാമകൃഷ്ണപരമഹംസരുടെ സഹധര്‍മിണി ശാരദാദേവിയുടെയും ആ മഹാത്മാവിന്റെതന്നെ വത്സലശിഷ്യന്‍ വിവേകാനന്ദ സ്വാമികളുടെയും ജന്മതിഥി ഒന്നായി വന്ന പുണ്യദിനത്തിലാണ്, 1908 ഡിസംബര്‍ 15, (കൊല്ലവര്‍ഷം 1084 ലെ കറുത്ത സപ്തമി ദിനത്തിലെ ഉത്രം നക്ഷത്രം) സ്വാമികള്‍ ഭൂജാതനായത്. ശങ്കരന് എന്നായിരുന്നു പൂര്‍വാശ്രമ നാമധേയം.
ചേന്ദമംഗലം പാലിയത്തു വലിയച്ചന്മാരായിരുന്നു കൊച്ചി രാജ്യത്തെ മുഖ്യമന്ത്രിമാര്‍ (ദിവാന്മാര്). കൊച്ചിയിലും മലബാറിലും തിരുവിതാംകൂറിലും നികുതി പിരിച്ചിരുന്ന പാലിയത്തു വലിയച്ചന്മാരില്‍ അഞ്ചുപേരെങ്കിലും വാനപ്രസ്ഥം സ്വീകരിച്ച് വാരാണസിയില്‍ അഭയം തേടിയിട്ടുണ്ട്. പാലിയത്തു വലിയച്ചന്റെ ചെറുമകളായിരുന്നു ചിങ്ങപുരത്ത് ലക്ഷ്മിക്കുട്ടിയമ്മ. അവര്‍ സുന്ദരിയും സുശീലയും ദാനധര്‍മിഷ്ഠയും ശിവഭക്തയും ആയിരുന്നു. തൃശൂര്‍ ജില്ലയിലെ നെല്ലുവായാണ് ചിങ്ങപുരത്തിന്റെ മൂലതറവാട്. ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തത് സംസ്കൃതപണ്ഡിതനും പാലിയത്തച്ചന്റെ വലംകൈയുമായിരുന്ന നീലകണ്ഠശാസ്ത്രികളായിരുന്നു. ലക്ഷ്മികുട്ടിയമ്മയില്‍ ശാസ്ത്രികള്‍ക്കുണ്ടായ രണ്ടാമത്തെ പുത്രനായിരുന്നു ശങ്കരന്. നീലകണ്ഠശാസ്ത്രിയുടെ പിതാവും സഹോദരങ്ങളും തഞ്ചാവൂരില്‍നിന്നു കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ക്ഷേത്രോപാസകരായിരുന്നു.
ബ്രഹ്മചാരി
ശങ്കരന് 1926 ല്‍ മഹാപുരുഷ് മഹാരാജില്‍നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് ‘യതിചൈതന്യ’ ബ്രഹ്മചാരിയായി. മൈസൂര്‍ ആശ്രമത്തിലെ കുശിനിക്കാരനായി ഒന്പതുവര്ഷക്കാലം കഴിഞ്ഞു. അവിടെ എട്ടുമാസം കഴിഞ്ഞപ്പോള്‍ ശിവാനന്ദ സ്വാമികളുടെ അനുഗ്രഹത്തോടുകൂടി ഗോപാല്‍ മഹാരാജ് സ്നേഹപൂര്‍വം യതിചൈതന്യന് കാവിവസ്ത്രം അനുവദിച്ചു. ഗോപാല്‍ മഹാരാജിനെ സ്നേഹാദരപൂര്‍വം വ്യാഴവട്ടക്കാലം ശങ്കരന് സേവിച്ചു. 1933 ലെ ഗുരുപൂര്‍ണിമദിനത്തില്‍ യതിചൈതന്യ സ്വാമി രംഗനാഥാനന്ദയായി. കത്തുകളിലൂടെ ശിവാനന്ദ സ്വാമിജി ശിഷ്യന്റെ സംശയങ്ങളെ ദൂരീകരിച്ചുകൊണ്ടിരുന്നു. ‘നീ ഠാക്കൂറിന്റെ കുട്ടിയല്ലേ, അവിടത്തെ തൃപ്പാദങ്ങള്‍ മുറുക്കിപ്പിടിച്ചോളൂ. അദ്ദേഹം എല്ലാം നോക്കിക്കൊള്ളും. എന്തിനാണ് വിവിധതീര്‍ത്ഥങ്ങള്‍ തേടി അലയുന്നത്.
നീ എവിടെയാണോ അവിടുത്തെ കര്‍മങ്ങള്‍ സസന്തോഷം പരിശുദ്ധമനസ്സോടെ അനുഷ്ഠിക്കുക. അതുമതി. അതുകൊണ്ടുതന്നെ രംഗനാഥാനന്ദ സ്വാമികള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും തേടി അലഞ്ഞില്ല. മറിച്ച്, മൈസൂരിലെയും ബാംഗ്ലൂരിലെയും ജയിലുകളിലെ അന്തേവാസികള്‍ക്ക് മതബോധന ക്ലാസുകള്‍ നടത്തി. കൂടാതെ ഗൃഹസന്ദര്‍ശനങ്ങളും വിദ്യാലയങ്ങളില്‍ ക്ലാസുകളും. ശ്രീരാമകൃഷ്ണ-വിവേകാനന്ദാദര്‍ശങ്ങളും ഉപനിഷദ് സന്ദേശവും ആകര്‍ഷകമായി അവതരിപ്പിച്ചിരുന്ന ആ ചെറുപ്പക്കാരനായ സന്യാസിയിലേക്ക് മറ്റ് ചെറുപ്പക്കാര്‍ ക്രമേണ ആകര്‍ഷിക്കപ്പെട്ടു.
സ്വാമിജിയുടെ സേവനചരിത്രം
സ്വാമികള്‍ ആദ്യത്തെ പന്ത്രണ്ടുവര്‍ഷം മൈസൂരും അതില്‍ കുറച്ചുകാലം മദ്രാസിലും ബാംഗ്ലൂരിലും ആയിരുന്നു. ആദ്യത്തെ ഔദ്യോഗികസ്ഥാനം മ്യാന്മറിന്റെ (ബര്‍മ) തലസ്ഥാനമായ യാങ്കൂണില്‍ (റംഗൂണ്‍). അവിടെ മൂന്ന് വര്‍ഷക്കാലം. 1939 ല്‍ അവിടെയെത്തിയ സ്വാമികള്‍ രാമകൃഷ്ണമിഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി 1942 വരെ തുടര്‍ന്നു. 1942 ല്‍ കറാച്ചിയിലെ രാമകൃഷ്ണമിഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 1948 വരെ അവിടെ തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം വര്‍ഗീയകലാപവും മറ്റും കാരണം കറാച്ചിയിലെ മിഷന് കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നു.
1949 ല്‍ ദല്‍ഹിയിലെ രാമകൃഷ്ണ മഠത്തിന്റെ അധ്യക്ഷനായി. 1961 ലാണ് രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1969 ല്‍ കൊല്‍ക്കത്തയിലെ ‘രാമകൃഷ്ണ മിഷന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍’ എന്ന ഗവേഷണ സ്ഥാപനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. 1973 ല്‍ ഹൈദരാബാദിലെ ശ്രീരാമകൃഷ്ണമഠത്തിന്റെ അധ്യക്ഷനായി. 1989 ല്‍ രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ഉപാധ്യക്ഷനായി. രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും പതിമൂന്നാമത്തെ അധ്യക്ഷനായി 1998 സെപ്തംബറിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
കേരളവും സ്വാമിജിയും
സന്യാസിയായതിനുശേഷം സ്വാമി ആദ്യമായി വന്നത് ഒറ്റപ്പാലത്താണ്. അന്ന് തൃശൂരില്‍ നിന്ന് രണ്ട് കാറില്‍ സ്വാമികളുടെ പ്രസംഗം കേള്‍ക്കാന്‍ കുറച്ചുപേര്‍ പോയി. കോമാട്ടില്‍ അച്യുതമേനോന്. അഡ്വ. ചന്ദ്രശേഖര മേനോന്, ഡോ. വൈദ്യനാഥയ്യര്‍, പുത്തേഴത്ത് രാമന് മോനോന്, ചിങ്ങപുരത്ത് രാമദാസമേനോന് തുടങ്ങിയവര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ തൃശൂരുകാര്‍ക്ക് സ്വാമിജിയുടെ പൂര്‍വാശ്രമം അറിയണം. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ സ്വാമിജി പറഞ്ഞു, ‘ഞാന്‍ തൃക്കൂര്‍ക്കാരനാണ്.’ വീണ്ടും വിശദമായി ചോദിച്ചപ്പോള്‍, ഹാളിന്റെ ഒരുവശത്തുനിന്നിരുന്ന സ്വസഹോദരനെ തിരിച്ചറിഞ്ഞ് അദ്ദേഹം പറഞ്ഞു, ‘എന്റെ ജ്യേഷ്ഠസഹോദരന് അതാ നില്ക്കുന്നു. അദ്ദേഹം പറയും. അതോടെ ചിങ്ങപുരത്ത് രാമദാസമേനോന് സ്റ്റേജില്‍ കയറി കഥകള്‍ വിവരിച്ചു. 1926 നുശേഷം രാമദാസമേനോന് സഹോദരനെ ആദ്യം കാണുകയായിരുന്നു.
എ. കരുണാകരമേനോന്‍, അഡ്വ. നാരായണമാരാര്‍ (സിദ്ധേശ്വരാനന്ദ സ്വാമിയുടെ സഹോദരന്), പുത്തേഴത്ത് രാമന് മേനോന് തുടങ്ങിയവരുടെ ശ്രമഫലമായാണ് 1955 ല്‍ തൃശൂര്‍ ശ്രീരാമകൃഷ്ണമഠത്തില്‍ ആദ്യമായി ആധ്യാത്മിക അന്തര്യോഗം ആരംഭിച്ചത്. 1955- മുതല്‍ 1990 വരെ രംഗനാഥാനന്ദ സ്വാമികളായിരുന്നു അന്തര്‍യോഗത്തിലെ പ്രധാന ആകര്‍ഷണം. രാവിലെ 10.30 മുതല്‍ 12 വരെ ഗീതാക്ലാസും, രാത്രി പത്തു മണിക്ക് ചോദ്യോത്തരവും സ്വാമിജിയുടേതായിരുന്നു. ഇടയ്ക്ക് ചില വര്‍ഷം സാഹിത്യശിബിരവും യുവജനക്യാമ്പും നടത്താറുണ്ടായിരുന്നു. കേരളത്തില്‍ മിഷനില്‍ ഏതു പ്രധാനകാര്യവും നടക്കുമ്പോള്‍ സ്വാമിജിയുടെ സഹായവും സാന്നിധ്യവും ഉണ്ടാവാറുണ്ട്. കാലടി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ രാമകൃഷ്ണാശ്രമങ്ങളിലെ പുരോഗതിയും പുനര്‍നിര്‍മാണവുമെല്ലാം സ്വാമിജിയുടെ സജീവസാന്നിധ്യ സഹായസഹകരണങ്ങളോടെയാണ് നടന്നിട്ടുള്ളത്.
സ്വാമിജിയുടെ മിക്ക ഗ്രന്ഥങ്ങളും മലയാളത്തില്‍ ലഭ്യമാണ്. ഉപനിഷദ് സന്ദേശം, മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍ (നാലു വോള്യം), തീര്ത്ഥാടകന് കണ്ട ലോകം, ഒരു സഞ്ചാരിയുടെ ലോകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഭഗവദ്ഗീത (മൂന്ന് വോള്യം), ബൃഹദാരണ്യകോപനിഷത്തിന്റെ ഭാഷ്യം, ദ് സിംഫണി ഓഫ് സ്വാമി വിവേകാനന്ദ എന്നിവയാണ് പുതിയതായി പ്രസിദ്ധീകരിച്ചത്. അവാര്‍ഡുകളെക്കുറിച്ച് സ്വാമിജി പറഞ്ഞത്, ‘ഞാന്‍ ഒരു സന്യാസി, എനിക്ക് അവാര്‍ഡും റിവാര്‍ഡും വേണ്ട.’ അതുകൊണ്ടാണ് പദ്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങിയ ബഹുമതികളെല്ലാം സ്വാമികള്‍ നിരാകരിച്ചത്.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം 1986 ല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ചത് സ്വാമികള്‍ക്കായിരുന്നു. രാമകൃഷ്ണമിഷനുവേണ്ടി സ്വാമികള്‍ ആ പുരസ്കാരം സ്വീകരിച്ചു. 1946 നും 72 നുമിടെ വിവിധ ഭൂഖണ്ഡങ്ങളിലെ അമ്പതോളം രാജ്യങ്ങളില്‍ സ്വാമികള്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയിട്ടുണ്ട്. ഇവയില്‍ റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളും ഉള്‍പ്പെടുന്നു. കമ്യൂണിസ്റ്റ് റഷ്യയില്‍ വേദാന്തപ്രചാരണത്തിനായി എത്തിയ ആദ്യത്തെ സന്ന്യാസി സ്വാമികളായിരുന്നു. ലോക നേതാക്കളുമായി സ്വാമികള്‍ക്കുണ്ടായിരുന്ന സൗഹൃദം ഭാരതത്തെ ലോകത്തിന്റെ ആധ്യാത്മിക കേന്ദ്രമാക്കിത്തീര്‍ക്കാന്‍ സഹായകമായി. 2005 ഏപ്രില്‍ 24 തിങ്കളാഴ്ച വൈകിട്ട് 3.51 ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ സ്വാമികള്‍ മഹാസമാധി പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: