ഇത് കലിയുഗമാണ്. നാം ലോകനാശത്തിന്റെ വിത്തു വിതയ്ക്കുന്നവരാണ്. കലിയുഗത്തിലെ ജനങ്ങള്‍ എങ്ങനെയൊക്കെ ജീവിക്കുന്നു എന്ന കാര്യം മഹാഭാഗവതത്തില്‍ വ്യാസന് രേഖപ്പെടുത്തിയത്, അറിഞ്ഞും അനുഭവിച്ചും കഴിയുക.
കലിയുഗത്തില്‍ ധര്‍മ്മം എന്ന കാളയുടെ മൂന്ന് കാലുകളും അധര്‍മ്മം ആക്രമിച്ചതുകൊണ്ട് അത് ഒറ്റക്കാലില്‍ നില്ക്കുന്നു. മനുഷ്യരുടെ ആയുസ്സ്, വീര്യം, ബലം, ബുദ്ധി, തേജസ്സ് എന്നിവ കലികാലത്തില്‍ കുറവായിരിക്കും. എങ്കിലും ധര്‍മ്മം ഒറ്റക്കാലില്‍ നിന്നുകൊണ്ട് ഇവയെ സേവിക്കുന്നു. വ്യാജധര്മ്മം, വ്യാജസത്യം എന്നിവ മൂലം ജനം അല്‍പായുസ്സുകളായിത്തീരും.
ലോഭം, ക്രോധം എന്നിവയാല്‍ അന്ധരായ മനുഷ്യര്‍ കാമമേറി വൈരബുദ്ധികളായി പരസ്പരം കൊല്ലും. ബ്രഹ്മണര്‍ (പുരോഹിതവര്ഗം), ക്ഷത്രിയര്‍ (രാഷ്ട്രീയപ്രവര്‍ത്തകര്‍), വൈശ്യര്‍ (വ്യാപാരിവ്യവസായികള്‍) എന്നിവര്‍ തമ്മില്‍ വൈരമുണ്ടായി ശൂദ്ര (വിവരംകെട്ടസമൂഹം) സമാനരായിത്തീരും. അന്യോന്യം മോഷണം ചെയ്തും കൊലപ്പെടുത്തിയും നാസ്തികരും കള്ളന്മാരുമായി ജനം കഴിയും. പൈക്കള്‍ നശിച്ചുപോകും. മീന്‍ തിന്നു പുലരുന്നവരാകും. പുഴവക്കുകളിലും കൃഷിചെയ്യും; അവയും നിഷ്ഫലമാകും. ക്രമം വിട്ട് ആഹാരം കഴിക്കും.
വ്രതങ്ങള്‍ ആചരിക്കില്ല. ബ്രാഹ്മണരും വേദങ്ങളെ നിന്ദിക്കും. യുക്തികെട്ടു മയങ്ങി ഹോമം ചെയ്യുകയില്ല. പശുക്കളെ പൂട്ടാനുപയോഗിക്കും. അച്ഛന് മകനെ കൊല്ലും; മകന് അച്ഛനെയും. ലോകം മുഴുവനും മ്ലേച്ഛന്മാരെക്കൊണ്ട് നിറയും. ആനന്ദം, ഉത്സവം എന്നിവ ഇല്ലാതാകും. ദരിദ്രന്റെയും ബന്ധുക്കളുടെയും വിധവകളുടെയും ധനം അപഹരിക്കും. തന്നെ വാഴ്ത്തുന്ന ദുഷ്ടര്‍ക്ക് സന്തോഷിച്ച് പണം നല്‍കും. വിവാഹം കഴിക്കാതെ കൂടിജീവിക്കുന്നവരാകും.
നീചബുദ്ധികളായ രാജാക്കന്മാര് (എംഎല്‍എ, എംപി, മന്ത്രിമാര്‍ എന്നിവര്‍) പരസ്പരം പോര്‍വിളിച്ചും ജ്ഞാനികളെന്ന് ഭാവിച്ചും ലോകകണ്ടകരായി മാറും. ക്ഷത്രിയന്മാര് (രക്ഷകന്മാര്) രക്ഷിക്കാതെയും പിശുക്കന്മാരും മാനാഹങ്കാരഗര്വ്വികളുമായിത്തീരും. അവര്‍ ശിക്ഷയ്ക്കുമാത്രം സന്നദ്ധരായിത്തീരും. സാധുക്കളുടെ പണം, സ്ത്രീകള്‍ എന്നിവ കൈയേറും; കരഞ്ഞാലും ദയ തോന്നില്ല. കന്യകയെ ചോദിക്കില്ല, കൊടുക്കില്ല, അവര്‍ സ്വയം ഗ്രഹിക്കുന്നവരായി മാറും. രാജാക്കന്മാര്ക്ക് തൃപ്തിവരാതെ ഉപായംകൊണ്ട് പരദ്രവ്യം നേടും. കൈ കൈയെ ചതിക്കും. വൃദ്ധന്മാര് ബാലന്മാരെപ്പോലെയും, ബാലന്മാര് വൃദ്ധരെപ്പോലെയും ബുദ്ധിമാന്മാരായിരിക്കും. ഭീരു ശൂരാഭിമാനിയാകും. ശൂരന്‍ ഭീരുവാകും.
പരസ്പരവിശ്വാസം ഇല്ലാതാകും. സ്ത്രീകളും പുരുഷന്മാരും ലോഭവും മോഹവും നിമിത്തം എല്ലാം ഭക്ഷിക്കും. ബ്രാഹ്ണക്ഷത്രിയവൈശ്യന്മാര് എല്ലാം നശിക്കും. ശൂദ്രന്മാര് മാത്രം അവശേഷിക്കും. ലോകമെല്ലാം ഒരൊറ്റ ജാതിയായിത്തീരും. അച്ഛന് പുത്രനോടും പുത്രന് അച്ഛനോടും ക്ഷമിക്കുകയില്ല. ഭാര്യമാര്‍ ഭര്‍ത്തൃശുശ്രൂഷ ചെയ്യില്ല. നാട്ടിന്‍പുറങ്ങളില്‍ ഗോതമ്പും യവവും ചോറായി ഉണ്ണും. ആണും പെണ്ണും തോന്നിവാസികളാകും; തമ്മില്‍ കണ്ടാല്‍ സഹിക്കില്ല. ഒരാള്‍ പറഞ്ഞാല്‍ മറ്റൊരാള്‍ കേള്‍ക്കില്ല. ഒരാള്‍ക്കും ഗുരുവില്ല. ലോകം ഇരുട്ടുമൂടും. പതിനാറ് വയസ്സായാല്‍ പൂര്ണായുസ്സാകുന്നു; പിന്നെ പ്രാണന് പോകും. അഞ്ചോ ആറോ വയസ്സാകുമ്പോള്‍ കന്യകള്‍ പ്രസവിക്കും. ഏഴോ എട്ടോ വയസ്സാകുമ്പോള്‍ ആണുങ്ങള് ഗര്‍ഭമുണ്ടാക്കും.
സന്തോഷിക്കാതെയും ദ്രവ്യം കെട്ടും ഹിംസകരായും ജനം ആരും ആര്‍ക്കും ഒന്നും കൊടുക്കുകയില്ല. നാട്ടുകാര്‍ ചോറുവില്ക്കും; ബ്രാഹ്മണന് വേദം വില്‍ക്കും; മ്ലേച്ഛാചാരികളായി ഉഗ്രവൃത്തികളായി ചിലരുണ്ടാകും. കൊടുക്കലിലും വാങ്ങലിലും ചതിയുണ്ടാകും. അറിഞ്ഞിടേണ്ടത് അറിയാതെ ക്രിയകളെല്ലാം ചെയ്യും. പരസ്പരം നിന്ദ ചെയ്യും. പൂങ്കാവും മരവും വ്യഥകൂടാതെ മുടിക്കും. മേഘം കാലവര്‍ഷം ചെയ്യും. നക്ഷത്രങ്ങള്‍ ശുഭങ്ങളാകും. ഗ്രഹങ്ങള്‍ പ്രദക്ഷിണ പഥങ്ങളില്‍ നേര്‍ഗതി തേടും
കാലത്തിന്റെ അജ്ഞതകാരണം വിഷ്ണുയശസ്സെന്ന ബ്രാഹ്മണന് കല്ക്കിയായി ആവിര്‍ഭവിക്കും. മഹാവീര്യനും ബുദ്ധിപരാക്രമിയും ആയി അവന് ഒരു പുണ്യബ്രാഹ്മണന്റെ കുടുംബത്തില്‍ ശാംഭളം എന്ന ഗ്രാമത്തില്‍ ജനിക്കും. സങ്കല്പംകൊണ്ടുതന്നെ അവന് ആയുധം, വാഹനങ്ങള്‍, ആയോധകര്, ശസ്ത്രങ്ങള്‍, കവചങ്ങള്‍ എന്നിവ വന്നുകൂടും. ധര്മ്മവിജയിയും ചക്രവര്‍ത്തിയുമായി അവന് ഈ മിശ്രമായ ലോകത്തെ തെളിക്കും. എല്ലായിടത്തുമുള്ള ക്ഷുദ്രമ്ലേച്ഛക്കൂട്ടത്തെ നശിപ്പിച്ച് ഈ യുഗത്തെ അവന് മാറ്റി സൃഷ്ടിക്കും. പിന്നെ സത്യയുഗമെന്നു പറയപ്പെടുന്ന കൃതയുഗം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: