സിനിമയിലെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ സിനിമയും. അതാണ് കേരള അന്തര്‍ദ്ദേശീയ ചലചിത്രോത്സവത്തില്‍ പ്രതിഫലിക്കുന്നത്. സംസ്കൃതത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മൂന്നാമത് സിനിമ, കഴിഞ്ഞ ഐഎഫ്എഫ്കെയില് ഉണ്ടായില്ല. എന്നാല്‍ ഐഎഫ്എഫ്ഐയില്‍, ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായി.
ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമ എന്നതാണ് അന്ന്, വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസം’ എന്ന സിനിമ ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞുകേട്ടത്. സംസ്കൃതം അടിസ്ഥാനഭാഷയായുള്ള ഭാരതത്തില്‍, ജി.വി.അയ്യരുടെ ആദി ശങ്കരാചാര്യയും (1983), ഭഗവത്ഗീതയും (1993) പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്കുശേഷം മലയാളിയില്നിന്നുണ്ടായ സംസ്കൃത സിനിമ അംഗീകരിക്കാന്‍ കേരളത്തില്‍ നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് കഴിഞ്ഞില്ല. സിനിമയുമായോ മാധ്യമ പ്രവത്തനവുമായോ പുലബന്ധം പോലുമില്ലാത്തവര്‍ നിയന്ത്രിക്കുന്ന ചലച്ചിത്ര മേള എന്ന് അന്ന് വിനോദ് മങ്കര പറഞ്ഞതില്‍നിന്നും ഒട്ടും ഭിന്നമല്ല ഇന്നത്തെയും അവസ്ഥ. ചലച്ചിത്രമേളയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും രാഷ്ട്രീയക്കണ്ണുകളോടെ മാത്രം നടത്തുന്നതുംകൊണ്ടാണ് അന്തര്‍ദ്ദേശീയ തലത്തില്‍ രണ്ടുപതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ മാമാങ്കം ശ്രദ്ധിക്കാതെ പോകുന്നത്.
ഇരുപത്തി ഒന്നാമത് കേരള അന്തര്‍ദേശീയ ചലച്ചി ത്രോത്സവം തലസ്ഥാന നഗരിയില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ എന്തിനുവേണ്ടി ഈ മാമാങ്കം എന്ന് സംഘാടകര്‍ ഇരുത്തി ചിന്തിക്കേണ്ടതുണ്ട്. ഒരു അന്തര്‍ദേശീയ ചലച്ചിത്രോത്സവം എത്രമാത്രം കെടുകാര്യസ്ഥതയോടെ നടത്താം എന്ന് നാം കഴിഞ്ഞ വര്‍ഷം കണ്ടു. ഒട്ടും വ്യത്യസ്തമല്ല ഈ വര്‍ഷത്തെയും തുടക്കം. ലക്ഷ്യബോധമില്ലാതെ നടത്തുന്ന ഈ മേള നമ്മുടെ ചലച്ചിത്ര സംസ്കാരത്തിനോ സിനിമ വ്യവസായത്തിനോ യാതൊരു പ്രയോജനവും ചെയ്യുന്നില്ല എങ്കില്‍പ്പിന്നെ എന്തിനുവേണ്ടി?
ലോകമെമ്പാടും ചലച്ചിത്ര മേളകള്‍ നടത്തുമ്പോള്‍ അതിന് ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ടെന്നുള്ളത് മേളയുടെ നടത്തിപ്പില്‍ പ്രതിഫലിച്ചു കാണാം. അത്തരമൊരു ലക്ഷ്യം മുന്നില്‍ കാണുന്നതില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി പരാജയപ്പെട്ടതിന്റെ നേര്‍ചിത്രമാണ് നമുക്ക് മുന്നില്‍ തെളിയുന്നത്.
കോടികള്‍ ചെലവഴിച്ച് നടത്തുന്ന ഈ ധൂര്‍ത്ത് മലയാള സിനിമക്ക്, കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്, പ്രേക്ഷകര്‍ക്ക്, കേരള സംസ്ഥാനത്തിന് എന്ത് നേട്ടമാണ് നല്‍കുന്നത്?
മേളയുടെ ഇരുപത്തിഒന്നാം വര്‍ഷത്തില്‍ നാം ചോദിച്ചുപോകുന്നു.
ചലച്ചിത്ര മേളയുടെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ച് ബോധമില്ലാതെ കാട്ടിക്കൂട്ടുന്ന കോപ്രായമായി മേള മാറുന്നത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് മേളയില്‍ പങ്കെടുത്തവരും സാക്ഷികളും ഒന്നടങ്കം പറയുമ്പോള്‍ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കരുത്.
ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുമ്പോള്‍ അതിലൂടെ, അന്നാട്ടിലെ സിനിമയ്ക്കുണ്ടാകാവുന്ന നേട്ടങ്ങളാണ് ഏതു രാജ്യവും പരമപ്രധാനമായി കാണുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്കും ഇത് ഉപയോഗപ്പെടുത്തണമെന്നു മിക്ക ചലച്ചിത്രമേളയും ലക്ഷ്യം വെക്കാറുണ്ട്. മികച്ച ചിത്രങ്ങള്‍ കാണാനും വിലയിരുത്താനും ലോകമെമ്പാടുമുണ്ടാകുന്ന മാധ്യമ ചലനങ്ങള്‍ മനസ്സിലാക്കാനുമുള്ള ഇടമാകണം ചലച്ചിത്ര മേളകള്‍. ചലച്ചിത്രകാരന്മാരുടെയും നിരൂപകരുടെയും ആസ്വാദകരുടെയും ബോധധാരയില്‍ പുത്തന്‍ തിരികൊളുത്താന്‍ മേളക്ക് കഴിഞ്ഞാല്‍ മാത്രമേ അതിന് അര്‍ഥമുള്ളൂ.
കേരളത്തിലെ ചലച്ചിത്രകാരന്മാര്ക്കും നിരൂപകര്‍ക്കും സാഹിത്യകാരന്മാര്ക്കും പത്രപ്രവര്‍ത്തകര്‍ക്കും ലോക മാധ്യമരംഗത്തെ പ്രതിഭകളുമായി സംവദിക്കാനുള്ള വേദികൂടിയാകണം ചലച്ചിത്രമേള എന്ന് ആദ്യകാല ചലച്ചിത്ര മേളകളില്‍ ലക്ഷ്യം വെച്ചിരുന്നു.
കുറഞ്ഞ പക്ഷം, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹരായ ചലച്ചിത്ര പ്രവര്‍ത്തകരെയും എഴുത്തുകാരെയും മേളയിലേക്ക് ക്ഷണിക്കണം എന്ന തീരുമാനം മൂന്നാമത് ചലച്ചിത്രമേളയില്‍ അന്നത്തെ ചെയര്മാന് പി. ഗോവിന്ദപ്പിള്ള എടുക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചലച്ചിത്രമേളകളില്‍ പതിനായിരക്കണക്കിന് പാസ് വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘാടകര്‍ മലയാള സിനിമയുടെ വളര്‍ച്ചക്ക് കാരണഭൂതരായ ചലച്ചിത്രകാരന്മാരെയും രചയിതാക്കളെയും നിരൂപകരെയും വിസ്മരിക്കുകയാനുണ്ടായത്. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ക്ഷണക്കത്ത് അയക്കാനുള്ള സാമാന്യ ബോധം പോലും സിനിമയുടെ വളര്‍ച്ചക്ക് വേണ്ടി രൂപീകരിച്ച ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തകര്‍ക്ക് ഇല്ലെങ്കില്‍ സഹതപിക്കുകയെ നിര്‍വാഹമുള്ളൂ.
1998 ല്‍ നടന്ന മൂന്നാമത് ചലച്ചിത്ര മേളയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും കണ്‍വീനറും ആയി പ്രവര്‍ത്തിച്ചപ്പോള്‍ ചെയര്മാന് (പി. ഗോവിന്ദപ്പിള്ള ) ആവര്‍ത്തിച്ചുപറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു.
‘ഈ ചലച്ചിത്രമേള നമ്മുടെ ചലച്ചിത്രകാരന്മാര്ക്കും എഴുത്തുകാര്‍ക്കും പ്രയോജനകരമാകണം. ലോകസിനിമ എന്തെന്ന് അവര്‍ തിരിച്ചറിയണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ എല്ലാവര്ക്കും ക്ഷണക്കത്തയക്കണം. അവര്‍ക്ക് പ്രത്യേക ഡെലിഗേറ്റ് പാസ് നല്‍കണം. എങ്കില്‍ മാത്രമേ മേള നമ്മുടെ സിനിമയുടെ വളര്‍ച്ചക്ക് ഉപകരിക്കൂ.’ മേള പിന്നീട് ചലച്ചിത്ര അക്കാദമിയുടെ ചുമതലയിലായി.
മലയാള സിനിമക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ, മലയാള സിനിമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍പോലും അക്കാദമിയുടെ പക്കലില്ല എന്നതാണ് വിരോധാഭാസം. ഈ ചെറിയ സംസ്ഥാനത്തിലെ വിരലിലെണ്ണാന്‍ കഴിയുന്ന ചലച്ചിത്ര അവാര്‍ഡുജേതാക്കളെ ഇത്തരമൊരു മേളയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് ചലച്ചിത്ര അക്കാദമിയുടെ പിടിപ്പുകേടാണ്.
അന്തര്‍ദേശീയ ചലച്ചിത്രമേള നാടിന്റെ സാംസ്കാരിക ഉത്സവമായി മാറുന്നത് അത് സംഘടിപ്പിക്കുന്നവരുടെ പ്രതിബദ്ധതയും പ്രാഗത്ഭ്യവുംകൊണ്ട് മാത്രമാണ്. ചലച്ചിത്രമേളയുടെ യാതൊരു ആകര്‍ഷണീയതയുമില്ലാതെ, വികലമായി നടത്തുന്ന ഈ മാമാങ്കം എത്ര വിദേശികളെ കേരളത്തെക്കുറിച്ച് നല്ലത് പറയാന്‍ പ്രേരിപ്പിക്കുമെന്ന് സര്‍ക്കാര്‍ കണ്ടെത്തണം. വൃത്തികെട്ട നഗരമാലിന്യങ്ങള്‍ക്കിടയില്‍, പ്രാഥമിക സൗകര്യങ്ങള്‍ക്കുപോലും ഇടമൊരുക്കാതെ നടത്തുന്ന ഈ മാമാങ്കം കേരളത്തെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും പ്രേരകമാവില്ല.
ചലച്ചിത്രകാരന്മാരെ വിദേശത്തുനിന്നും പണം ചെലവഴിച്ചു കൊണ്ടുവന്ന് അടച്ച തിയെറ്ററിലിരുത്തി സിനിമ കാണിച്ച് ഹോട്ടല്‍ മുറിയില്‍ കിടത്തിയുറക്കി പറഞ്ഞു വിടാനാണെങ്കില്‍, എന്തിന് വേണ്ടി ഈ മേള എന്ന് നികുതിദായകര്‍ ചിന്തിച്ചാല്‍ അവര്‍ക്ക് മതിയായ മറുപടി നല്കാന് സംഘാടകര്‍ക്ക് ബാധ്യതയുണ്ട് .
ലോകമെമ്പാടും ആയിരക്കണക്കിന് ചലച്ചിത്ര മേളകള്‍ നടക്കുന്നു. നാടിന്റെ സംസ്കാരം മറ്റുള്ളവരിലേക്ക് പകരാന്‍കൂടിയാണ് മേള നടത്തുന്നത്. അതോടൊപ്പം സാധ്യതകള്‍ കാട്ടിക്കൊടുത്ത് ചലച്ചിത്ര നിര്‍മാതാക്കളെ ആകര്‍ഷിക്കാനും. അതുകൊണ്ടാണ് കാനിലും ചിക്കാഗോയിലും ദുബൈയിലും മറ്റു നിരവധി രാജ്യങ്ങളിലും മേള നടക്കുന്ന നഗരം ഉത്സവത്തിമിര്‍പ്പിലാകുന്നത്. ചലച്ചിത്ര മേളകൊണ്ട് മാത്രം ലോക ടൂറിസം ഭൂപടത്തില്‍ ഉയര്‍ന്നുവന്ന നഗരങ്ങള്‍ ഉണ്ട്.
തിരുവനന്തപുരത്ത് ചലച്ചിത്രമേള കൊണ്ടാടുമ്പോള്‍ വൃത്തികെട്ട, പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും മതിലില്‍ ചേര്‍ന്നുനിന്ന് മൂത്രമൊഴിക്കുന്ന ജനങ്ങളെയും കണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അടുത്ത തിയറ്ററിലേക്ക് പോകുന്ന വിദേശ പ്രതിനിധികള്‍ ഈ പ്രാകൃത ദേശത്തെ തള്ളിക്കളയാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് മേള നടത്തുന്നവര്‍ ആലോചിക്കണം. ചലച്ചിത്ര മേള നടക്കുന്ന നഗരത്തെ ഇത്രമാത്രം അനാകര്‍ഷകമായി പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് മാത്രമേ കഴിയൂ.
പാവപ്പെട്ട നികുതിദായകന്റെ കോടികള്‍ ചെലവഴിക്കുമ്പോള്‍ അത് ഈ നാടിന്റെ സാംസ്കാരിക, സാമൂഹിക, ചലച്ചിത്ര മണ്ഡലത്തിന് എന്ത് സംഭാവനയാണ് നല്‍കുന്നതെന്നും ആലോചിക്കണം. അന്തര്‍ ദേശീയ ചലച്ചിത്ര മേളയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിതമാക്കാന്‍ കഴിയാത്ത ധൂര്‍ത്തിന് തടയിടാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രബുദ്ധ കേരളം വിരല്‍ചൂണ്ടി ചോദിക്കും; ഇത്തരം ധൂര്‍ത്ത് ഇവിടെ എന്തിന്,ആര്‍ക്കു വേണ്ടി?
(മൂന്നാമത് ഐഎഫ്എഫ്കെയുടെ കണ്‍വീനറും പബ്ലിക് റിലേഷന്‍സ് ഓഫീസറും ആയിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: