കേരള സമൂഹം സ്ത്രീ കേന്ദ്രീകൃതമായിരുന്നു. മാതൃദായക്രമം നിലനിന്നിരുന്നതിനാല്‍ പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്ക് അധികാരം ഉണ്ടായിരുന്നു. ഇവിടത്തെ സ്ത്രീകള്‍ അഭ്യസ്തവിദ്യരാണ്. ഭൂരിഭാഗവും ജോലിയുള്ളവരാണ്. ശാക്തീകരണം ഭൗതികമായും മാനസികമായും ലഭിച്ചവര്‍.
ഇങ്ങനെ സാംസ്കാരികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായി സ്വന്തം കാലില്‍ നില്ക്കുന്ന, നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ ശക്തിയുള്ള സ്ത്രീകളുള്ള കേരളത്തില്‍ എന്തുകൊണ്ട് ഇത്രയധികം വിവാഹമോചനങ്ങള്‍ നടക്കുന്നു?
ഒരു കുടുംബകോടതിയില്‍ ദിവസം അഞ്ച് വിവാഹമോചന കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഇത് 2014 ലെ കണക്കാണ്. വിവാഹജീവിതം സുഖകരമല്ലെങ്കില്‍ വിവാഹമോചനം നേടാന്‍ സ്ത്രീകളും വിമുഖരല്ല. കുടുംബ കോടതികളില്‍ വിവാഹമോചന കേസുകള്‍ പെരുകുന്നുവെന്നാണ് അഡ്വ.ലേഖ സുരേഷ് പറയുന്നത്. പണ്ട് വിവാഹ മോചനം നേടുന്നതിന് സ്ത്രീകള്‍ തയ്യാറായിരുന്നില്ല. ഗാര്‍ഹിക പീഡനം സഹിച്ചും മക്കള്‍ക്കുവേണ്ടി അവര്‍ വൈവാഹിക ജീവിതം തുടര്‍ന്നു. ചില പുരുഷന്മാരുടെ മദ്യോപയോഗവും പരസ്ത്രീഗമനവും ഗാര്‍ഹിക പീഡനവുമാണ് സ്ത്രീകളെ കുടുംബ കോടതികളില്‍ എത്തിക്കുന്നത്. ഇന്ന് കുടുംബവരുമാന സ്രോതസ്സായ സ്ത്രീകളില്നിന്നുപോലും ചില പുരുഷന്മാര് വിധേയത്വം പ്രതീക്ഷിക്കുന്നു.
കേരളം വിവാഹ മോചനത്തില്‍ മുന്നില്‍ നില്‍ക്കുന്നതിന് കാരണം സ്ത്രീകളുടെ സ്വയംപര്യാപ്തതയും അണുകുടുംബ വ്യവസ്ഥിതിയും മാനസിക ശാക്തീകരണവുമാണ്. വിവാഹബന്ധം ശിഥിലമായ കുടുംബങ്ങളില്‍ കുട്ടികളുടെ ജീവിതമാണ് ഹോമിക്കപ്പെടുന്നത്. കുട്ടികളില്‍ ഇത് വൈകാരിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. 44 ശതമാനം കുട്ടികളും പറയുന്നത് അവര്‍ ഏകാന്തത അനുഭവിക്കുന്നുവെന്നാണ്. കേരളത്തില്‍ ഇന്ന് മുന്‍ഗണന നല്‍കേണ്ടത് വരുംതലമുറയുടെ മാനസികാരോഗ്യത്തിനാണ്.
വിവാഹ മോചന കേസുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്ന് ലേഖ സുരേഷ് പറയുന്നു. വിവാഹ മോചനം എന്നാല്‍ രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെടുക എന്നാണല്ലൊ. ഇങ്ങനെ വൈകാരിക വിക്ഷോഭം അനുഭവിക്കുന്ന തലമുറയാണ് ഇന്ന് കേരളത്തില്‍ രൂപംകൊള്ളുന്നത്. ഈ മാനസികാസ്വാസ്ഥ്യം ആത്മഹത്യകളിലേക്കും നയിക്കാം. ഗാര്ഹികാസ്വാസ്ഥ്യം തിരിച്ചറിയാതെ കുട്ടികള്‍ പഠനത്തിലും പിന്നാക്കം പോകുന്നു. വ്യക്തിത്വ വൈകല്യവും കുട്ടികളില്‍ പ്രകടമാകുന്നു. ഈ കുട്ടികള്‍ അനാരോഗ്യത്തിനും അടിമയാകാനുള്ള സാധ്യത 50 ശതമാനമാണത്രെ.
കേരളത്തിലെ കുടുംബ കോടതികളില്‍ 2014 ല്‍ അഞ്ച് വിവാഹമോചനങ്ങളായിരുന്നെങ്കില് 2016 ല്‍ അത് ദിവസം 130 ആയി ഉയര്‍ന്നു. ഗാര്‍ഹിക പീഡനമാണ് പ്രധാന കാരണം. പരസ്പരമുള്ള അഹന്തയും ഇതിന് കാരണമാണ്. ഏറ്റവുമധികം വിവാഹ മോചനങ്ങള്‍ നടക്കുന്നത് മുത്തലാക്ക് സമ്പ്രദായം നിലനില്‍ക്കുന്ന മുസ്ലിം സമൂഹത്തിലാണ്.
കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. അവര്‍ക്കുവേണ്ടി ചെലവാക്കുന്ന തുക രാഷ്ട്രനിര്മാണത്തിനുള്ളതായി കണക്കാക്കപ്പെടുന്നു. പക്ഷെ ഇന്ന് കൂടിവരുന്ന വിവാഹമോചനങ്ങള്‍ കുട്ടികളില്‍ മാനസിക പ്രശ്നങ്ങള്‍, കുറ്റവാസന, കൊലപാതക പ്രവണതവരെ സൃഷ്ടിക്കും. കുട്ടികളുടെ സംരക്ഷണം കുട്ടികളോട് ചോദിച്ചല്ല നിശ്ചയിക്കുന്നത്. പോലീസ് സ്റ്റേഷനിലോ കോടതികളിലോ ആണ്.
ഭാര്യാ-ഭര്‍തൃ വഴക്കുകളില്‍ കുട്ടികളെ ഉപകരണമാക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. ജയിക്കാനുള്ള ഉപകരണമായി കുട്ടികള്‍ മാറുന്നു. ഇതും കുട്ടികളെ മാനസികമായി തകര്‍ക്കുന്നു. കുട്ടികളുടെ കസ്റ്റഡിയാണ് വിവാഹമോചനങ്ങളില്‍ ഏറ്റവും വലിയ പ്രശ്നം. വിവാഹമോചനത്തിനിടയില്പ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണം സര്‍ക്കാര്‍ സ്വന്തം കടമയായി എടുക്കണം. മാനസികാരോഗ്യ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. പീഡനങ്ങള്‍ കുട്ടികളെ ക്രിമിനലുകളോ, മാനസിക രോഗികളോ ആക്കുന്നു.
വിവാഹമോചനങ്ങള്ക്കിടയില്പ്പെടുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കോടതികള്‍ക്കും വനിതാ കമ്മീഷനും വനിതാ സെല്ലിനും ശ്രമിക്കാവുന്നതാണ്.
കുട്ടികളുടെ ഇഷ്ടം പിരിയാന്‍ പോകുന്ന രക്ഷകര്‍ത്താക്കള്‍ക്കും പ്രശ്നമല്ല. നിലവിലുള്ള ഉചിതമായ സ്ഥാപനങ്ങളിലെത്തിച്ച് കുട്ടികളുടെ ഇഷ്ടം അന്വേഷിക്കേണ്ടതാണ്. കുട്ടിയുടെ മാനസികവളര്‍ച്ച പരിഗണിച്ച് ഉചിതമെന്നു തോന്നുന്ന രക്ഷിതാവിന്റെ കയ്യില്‍ ഏല്‍പ്പിക്കാന്‍ നടപടി അത്യാവശ്യമാണ്.
ലേഖ പറയുന്നത് അമ്മയോ, മുത്തശ്ശനോ മുത്തശ്ശിയോ കുട്ടികളോട് അവരുടെ ഇഷ്ടത്തിനെതിരായി നുണപറയാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. ഇത് ദോഷകരമാണ്. ലൈംഗിക പീഡനം ആരോപിക്കാന്വരെ ഇവര്‍ പ്രേരിപ്പിക്കുന്നു.
കുടുംബകോടതികള്‍ നിലവില്‍ വന്നതുതന്നെ മറ്റ് കോടതികളില്‍നിന്നും വ്യത്യസ്തമായി, കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് വേണ്ടിയാണ്. കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് അതിനനുസൃതമായി തീരുമാനമെടുക്കാന്‍ സംവിധാനം നിലവിലുണ്ടെങ്കിലും അത് ഇന്ന് ഉപയോഗിക്കപ്പെടുന്നില്ല. കുടുംബകോടതി ജഡ്ജി, കൗണ്‍സലര്‍ മുതലായവര്ക്ക്സമാധാനപരമായി കൈകാര്യം ചെയ്യാനുള്ള അവസരം ഉപയോഗിക്കാന്‍ കേസ് ബാഹുല്യംകൊണ്ട് പറ്റുന്നില്ല. ഇത് കുടുംബകോടതിയില്‍ വരുന്ന കേസുകളുടെ ബാഹുല്യം കൊണ്ടുകൂടിയാകാം. കസ്റ്റഡി തീരുമാനിക്കുന്നതിന് മുമ്പ് ഗാര്‍ഹിക പഠനം കുടുംബകോടതി വിഭാവനം ചെയ്യുന്നെങ്കിലും അത് നടപ്പായിക്കാണുന്നില്ല എന്നുപറയാം.
മാതാപിതാക്കള്‍ കുട്ടികളെ എതിര്‍കക്ഷിക്കെതിരെ തിരിക്കാന്‍ പ്രേരിപ്പിക്കുന്നു. കുട്ടിയുടെ കസ്റ്റഡിക്ക്, അവനെ പുറത്തുകൊണ്ടുപോകാന്‍, സന്ദര്‍ശിക്കാനുള്ള അവകാശം ലഭിക്കാന്‍ അമ്മമാര്‍ അച്ഛനെ കുട്ടികളുടെ ശത്രുവാക്കാന്‍ ശ്രമിക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യം ആരുടെയും പരിഗണനയില്‍ വരുന്നില്ല. കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നത് അവര്‍ക്ക് വല്ലാത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കും. രക്ഷിതാക്കള്‍ കുട്ടികളെക്കൊണ്ട് നുണ പറയിപ്പിക്കാനും ശ്രമിക്കുന്നു. അമ്മയുടെ സ്വര്‍ണം തട്ടിയെടുത്തു എന്നോ, അമ്മയുടെ അവിഹിത ബന്ധം കണ്ടു എന്നും മറ്റും പറയിപ്പിച്ചാല്‍ മാനസിക സമ്മര്‍ദ്ദം മൂലം ഭാവിയില്‍ മയക്കുമരുന്നുപയോഗത്തിലേക്ക് തിരിയാം. പരസ്പരം കടിച്ചുകീറുന്ന അച്ഛനമ്മമാരുടെ അടുക്കല്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ മറ്റ് സംവിധാനങ്ങളുടെയോ വ്യക്തികളുടെയോ സഹായം തേടാവുന്നതാണ്.
അച്ഛന് മകളെ കൂടെനിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് ലൈംഗികപീഡനത്തിനാണ് എന്നു പറയുന്ന അമ്മമാരുണ്ട്. ”നീ പോയാല്‍ ഞാന്‍ ചാകും” എന്നു ഭീഷണി മുഴക്കുന്ന അമ്മമാരും കുട്ടിക്ക് ദോഷം ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ ഒരു ദശലക്ഷം കുട്ടികളാണ് വിവാഹമോചന പീഡനം അനുഭവിക്കുന്നത്.
കേരളത്തിന്റെ ‘ഡിവോഴ്സ് ക്യാപിറ്റല്‍’ എറണാകുളമാണ്. കേരളമാണ് ഇന്ത്യയിലെ വിവാഹമോചന സംസ്ഥാനം. സ്വന്തം ഇഷ്ടത്തിനെതിരായി മാതാവിന്റെയോ പിതാവിന്റെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍ക്കെങ്കിലും എതിരെ കോടതികളില്‍ നിലപാടെടുക്കേണ്ടിവരുന്ന കുട്ടികളുടെ മാനസികാവസ്ഥ ഇരുകൂട്ടരും കാണുന്നില്ല. ഭാവിയില്‍ ഇരുകൂട്ടര്‍ക്കും കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറുമെന്ന സത്യം പോലും അവര്‍ തിരിച്ചറിയുന്നില്ല. 2014 ല്‍ 18 കുടുംബക്കോടതികളിലായി 38,231 കേസുകളുണ്ടായിരുന്നു.
അന്യരില്‍ സ്നേഹം തേടി പോകുന്ന അവസ്ഥയിലേക്കാണ് ചില മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ തള്ളിവിടുന്നതെന്ന് അവര്‍ മനസിലാക്കുന്നില്ല. ഇതിന് പുറമെയാണ് സ്വന്തം അഭിരുചികള്‍ക്കോ താല്പര്യത്തിനോ യാതൊരു വിലയും കല്‍പ്പിക്കാതെ മാതാപിതാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പൂര്‍ത്തിയാക്കാന്‍ കുട്ടികള്‍ ബലിയാടാകേണ്ടിവരുന്നത്.
ഇതെല്ലാം നമ്മുടെ ബാല്യങ്ങളെ എവിടെ എത്തിക്കും? കുട്ടികളില്‍ ഇന്ന് മാനസിക വൈകല്യങ്ങള്‍ വളരുന്നു എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ ഭരണകൂടം കണ്ണടയ്ക്കരുത്. മയക്കുമരുന്നു മാഫിയ ഈ അവസ്ഥ ചൂഷണം ചെയ്യുന്നു.
കേരളത്തില്‍ കുട്ടികള്‍ക്കുവേണ്ടി പല സംവിധാനങ്ങളും ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല. അധികാരികള്‍ ഭാവിതലമുറയെ തിരസ്കരിച്ച് സ്വന്തം രാഷ്ട്രീയ ഭാവിയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു. അടുത്ത തലമുറയുടെ ഭാവി എന്തായിരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: