ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കാനുള്ള പ്രവൃത്തികള്‍ ഇന്നലെ തുടങ്ങി. ആറുദിവസം കൊണ്ട് 62 ഷട്ടറുകളും അടയ്ക്കും. കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളും അടയ്ക്കാന്‍ തീരുമാനിച്ചു. വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ 10 ദിവസം കൊണ്ട് ലവണാംശം (ഉപ്പിന്റെ അളവ്) ക്രമാതീതമായി ഉയര്‍ന്നതായി ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജെ. അബ്ദുള്‍ കരീം പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിന്റെ പരിസരപ്രദേശങ്ങളില്‍ ലവണാംശം 11 മില്ലീമോസ് വരെ ഉയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാതായതും നീരൊഴുക്ക് കുറഞ്ഞതുമാണ് ലവണാംശം കൂടാനിടയാക്കിയത്. രണ്ട് മില്ലീമോസില്‍ കൂടിയാല്‍ നെല്‍കൃഷിയെ ബാധിക്കുമെന്നതിനാല്‍ ഉടന്‍ ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ 20,000 ഹെക്ടറിലും കോട്ടയത്ത് 8,200 ഹെക്ടറിലും പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലവണാംശം ഉയര്‍ന്നാല്‍ പച്ചക്കറി കൃഷിയെ അടക്കം ബാധിക്കുമെന്നതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഷട്ടര്‍ അടയ്ക്കാന്‍ നടപടികളെടുക്കാന്‍ ജലസേചനവകുപ്പ് മെക്കാനിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. ഗണേശിന് യോഗം നിര്‍ദേശം നല്കി. ഷട്ടറുകള്‍ക്കു കീഴില്‍ കല്ലും തടിയും തിരുകിവച്ച് മത്സ്യബന്ധനം നടത്തുന്നതു തടയാന്‍ പ്രത്യേക പട്രോളിങ് നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചുകഴിഞ്ഞു.
ഷട്ടര്‍ ഇടുന്നതുമൂലം മത്സ്യപ്രജനനത്തില്‍ കുറവുണ്ടാകുന്നതായും ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നതായും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച എഡിഎം മോന്‍സി പി. അലക്സാണ്ടര്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമണി ഗോപിനാഥ്, കെ.ജെ. സെബാസ്റ്റിയന്, എം.പി. സജീവ്, ജോര്‍ജ് മാത്യു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജെ. അബ്ദുള്‍ കരീം, ആലപ്പുഴ ആര്‍ഡിഒ എസ്. ചന്ദ്രശേഖര്‍, കോട്ടയം ആര്‍ഡിഒ കെ. രാമദാസ്, ജലസേചനവകുപ്പ് മെക്കാനിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. ഗണേശ്, കുട്ടനാട് ഡിവിഷന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. ഹരണ്‍ബാബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. സാജു, വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.വി. ജയാമണി, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ എം.കെ. രാജു, എ. ദാമോദരന്‍, റ്റി.കെ. കാര്ത്തികേയന്, എന്‍.ആര്. ഷാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: