കണ്ണൂര്‍: കല്യാശ്ശേരി മാങ്ങാട് ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് അക്കാദമി കേന്ദ്രം 17 ന് ഉച്ചയ്ക്ക് 2മണിക്ക് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ടി.വി.രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സും, +2 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേക്ഷന് കോഴ്സും തുടങ്ങും.
50 വീതം വിദ്യാര്‍ത്ഥികളുള്ള ബാച്ചുകളാണ് ഉണ്ടാവുക. സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനം ജൂണില്‍ തടങ്ങും. കൂടാതെ വിവിധ മല്‍സര പരീക്ഷകള്‍ക്ക് (മെഡിക്കല്‍-എഞ്ചിനിയറിംഗ് എന്‍ട്രന്‍സ്) വിദ്യാത്ഥികളെ സജ്ജരാക്കുന്നതിനുള്ള പരിശീലനവും തുടര്‍ന്ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിലാണ് ഈ കേന്ദ്രം. കെട്ടിടം ജില്ലാ പഞ്ചായത്താണ് സജ്ജീകരിച്ചത്. മികച്ച ലൈബ്രറി, വെര്‍ച്വുല്‍ ക്ലാസ്സ് റൂം എന്നിവ വൈകാതെ ഒരുക്കും. ആകെയുള്ള സീറ്റിന്റെ 50% എസ് സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നീക്കിവെയ്ക്കും, എസ്സി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് പരിഗണിക്കും. ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ ബാച്ചുകള്‍ പിന്നീട് ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
സിവില്‍ സര്‍വീസ് പരിശീലനം നല്കുന്ന സംസ്ഥാനത്തെ എട്ടാമത്തെ കേന്ദ്രമായ കല്യാശ്ശേരിയില്‍ ടാലന്റ് ഡവലപ്മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുകള്‍ ജനുവരിയോടെ ആരംഭിക്കും. താമസിയാതെ സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്സും തുടങ്ങും. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തില്‍ നടക്കുന്ന ക്ലാസ്സുകള്‍ ലൈവായി ലഭ്യമാക്കാനും അധ്യാപകരുമായി തല്‍സമയ ആശയവിനിമയം സാധ്യമാക്കാനുമുതകുന്ന വെര്‍ച്വല്‍ ക്ലാസ്സ് റൂമും ലൈബ്രറിയും എംഎല്‍എ ഫണ്ടുപയോഗിച്ച് അടുത്ത വര്‍ഷത്തോടെ യാഥാര്‍ഥ്യമാക്കുമെന്നും ടി.വി.രാജേഷ് പറഞ്ഞു.
ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍, സാമൂഹികശാസ്ത്ര വിഷയങ്ങള്‍, ശാസ്ത്രം, ഗണിതം, വ്യക്തിത്വ വികസനം, ആശയ വിനിമയം, മോട്ടിവേഷന്‍ തുടങ്ങിയവയിലുള്ള വിദഗ്ധ പരിശീലനം ഇവിടെയുണ്ടാകും.
പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 51 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. കല്യാശ്ശേരി കേന്ദ്രത്തെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായി മാറ്റിയെടുക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. അതിനാവശ്യമായ മുഴുവന്‍ പശ്ചാത്തല സൗകര്യങ്ങളും ഇവിടെ ഒരുക്കും. നിലവിലെ രണ്ടുനില കെട്ടിടത്തില്‍ വിശാലമായ ക്ലാസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയ്ക്കു പുറമെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനാവശ്യമായ ഡോര്‍മറ്ററി, കാന്റീന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. സിവില്‍ സര്‍വീസിനു പുറമെ ബാങ്കിംഗ്, പിഎസ്സി, യുപിഎസ്സി തുടങ്ങിയ മല്‍സരപ്പരീക്ഷകളിലും വിദഗ്ധ പരിശീലനം ഇവിടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ.പി.ജയപാലന്, പി.കെ.ശങ്കരന്‍കുട്ടി,വി.കെ.രാജന്, വി.പി.ഷാജിര്‍, വി.കെ.സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: