കണ്ണൂര്‍: സ്ത്രീ സുരക്ഷയ്ക്കായി കണ്ണൂര്‍-തലശ്ശേരി നഗരങ്ങളില്‍ പിങ്ക് പട്രോള്‍ സംവിധാനം ആരംഭിക്കുന്നു. സ്ത്രീ സുരക്ഷക്ക് കാവലേകാന്‍ സംസ്ഥാന പോലീസ് വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനമാണ് ജില്ലയിലും പ്രവര്‍ത്തനമാരംഭിക്കുന്നത്. കണ്ണൂരിലും തലശ്ശേരിയിലുമായി പട്രോളിംഗ് നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പിങ്ക് പട്രോള്‍ നഗരത്തിലുണ്ടാവുക. ഒരു വനിതാ പോലീസ് ഓഫീസറും രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും വാഹനത്തിലുണ്ടാവും. സ്ത്രീകള്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ ഇവരുടെ സജീവസാന്നിധ്യമുണ്ടാവും. ജിപിആര്‍എസ് സംവിധാനമുള്ളതാണ് വാഹനം.
സ്ത്രീസുരക്ഷക്കായുള്ള കേരള പോലിസിന്റെ പിങ്ക് പട്രോള്‍ വാഹനം കൊച്ചിയിലും കോഴിക്കോടും വിജയകരമായിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്ന്ന് ശല്യം ചെയ്യല്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വില്പന തുടങ്ങിയവ തടയുന്നതിനായാണ് പിങ്ക് പട്രോള്‍ ടീം പ്രധാനമായും പ്രവര്‍ത്തിക്കുക. 18 അംഗങ്ങളടങ്ങിയ ടീമായിരിക്കും പിങ്ക് പട്രോളിങ്ങിന് നേതൃത്വം നല്‍കുക. അടിയന്തരഘട്ടങ്ങളില്‍ സേവനം ലഭ്യമാകുന്ന തരത്തില്‍ പിങ്ക് വാഹനത്തില്‍ വനിതാ പൊലിസുകാര്‍ നഗരം ചുറ്റും.
എവിടെയെങ്കിലും അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സംഘം അവിടെയെത്തി സഹായം ഉറപ്പാക്കും. കൂടാതെ ആര്‍ക്കെങ്കിലും പിങ്ക് പട്രോള്‍ ടീമിന്റെ സഹായം ആവശ്യമാണെങ്കില്‍ അവരുടെ നമ്പറില്‍ ബന്ധപ്പെടാം. പൊതുസ്ഥലങ്ങളും സ്കൂളുകളും കൂടാതെ കോളജ്, ഓഫിസുകള്‍ ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും സംഘം പട്രോളിങ് നടത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളും പിങ്ക് പട്രോളിങ് സംഘത്തിന്റെ വാഹനത്തിലുണ്ടാകും.
സിഡാക്കിന്റെ സഹായത്തോടെയാണ് തിരുവനന്തപുരത്ത് പിങ്ക് പട്രോളിങ് വാഹനത്തിന്റെ പ്രവര്‍ത്തനം. ചുറ്റിലുമുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമായ കാമറാ സംവിധാനവും വാഹനത്തിലുണ്ടാകും. പിങ്ക് പട്രോളിങ് സംഘം എത്തുന്നതോടെ ജില്ലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: