കണ്ണൂര്‍: ബൈപ്പാസിനായി സ്ഥലം അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. അത്തായക്കുന്ന് കല്ലുകെട്ടിച്ചിറയില്‍ വളപട്ടണം-ചാല ബൈപ്പാസിനായി ഭൂമി അളക്കാനെത്തിയ സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.
വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നാലഗസംഘമാണ് ഭൂമി അളക്കാന്‍ എത്തിയത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറോളം പേര് തടഞ്ഞു. വളപട്ടണം പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ ഭൂമി അളക്കാന്‍ അനുവദിച്ചില്ല.
ഭൂമിയുടെ വിലനിശ്ചയിക്കാത്തെ അളക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചെങ്കിലും എണ്ണമെടുക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു തരത്തിലും പിറകോട്ടില്ലെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചു. ഒരു മണിക്കൂര്‍ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവില്‍ സംഘം പിന്മാറി.
കഴിഞ്ഞ ദിവസം ഭൂമി അളക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും സ്ത്രീകള്‍ തടഞ്ഞിരുന്നു. ഇതിനാല്‍ വനിതാ പൊലീസ് ഉള്‍പ്പെടെ സര്‍വ്വ സന്നാഹവുമായാണ് എത്തിയത്.
45മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന വളപട്ടണം-ചാല ബൈപ്പാസ് കല്ലുകെട്ടിച്ചിറയില്‍ ഇരുവശത്തും കാട്ടാമ്പള്ളി പദ്ധതിക്കായി പണിത തൂണിലൂടെയാണ് പാത ഒരുക്കുന്നത്. ഇതിനാല്‍ 35 ഓളം കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും. പ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ പോള്‍ സാമുവലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കലക്ടറെ സമീപിച്ചെങ്കിലും പാതയുടെ ഗതിമാറ്റാനാവില്ലെന്നാണ് മറുപടി. ഇതു കൊണ്ടു തന്നെ പുനരധിവാസം ഉറപ്പുവരുത്താതെ ഭൂമി അളക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: