ആലപ്പുഴ: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് ശക്തം. കേന്ദ്ര കമ്മറ്റിയംഗം കൂടിയായ തോമസ് ഐസക്ക് ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല, പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയെന്ന നിലപാടാണ് ഔദ്യോഗിക പക്ഷത്തെ പ്രബല വിഭാഗത്തിന്. പാര്‍ട്ടിയില്‍ ഐസക്ക് വിരുദ്ധചേരിക്ക് നേതൃത്വം നല്കുന്ന മന്ത്രി ജി. സുധാകരന് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു.
ശമ്പളം, പെന്ഷന് വിതരണത്തെ നോട്ടുക്ഷാമം ബാധിക്കില്ലെന്ന് ഐസക്ക് നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന് ശേഷം ട്രഷറിയില്‍ നോട്ടുകള്‍ ആവശ്യത്തിന് ഇല്ലെന്ന് പ്രചരണം നടത്തി ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചത് പാര്‍ട്ടിയേയും സര്‍ക്കാരിനെയും ജനമദ്ധ്യത്തില്‍ അവഹേളിച്ചെന്നാണ് വിമര്‍ശനം. ആവശ്യത്തിന് വിവരങ്ങള്‍ ശേഖരിക്കാതെയും, ഗൃഹപാഠം നടത്താതെയുമാണ് നിയമസഭയില്‍ ധനമന്ത്രി പ്രസ്താവന നടത്തിയതെന്ന് ജി. സുധാകരന് ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
കേന്ദ്ര കമ്മറ്റിയംഗത്തെ സംസ്ഥാന കമ്മറ്റിയംഗം പരസ്യമായി തള്ളിപ്പറയുന്ന അവസ്ഥ. മുഴുവന്‍ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം കേന്ദ്രത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് ഐസക്കിന്റെ നിലപാടുകള്‍ കാരണമാണെന്നും സുധാകരന് പരിതപിക്കുന്നു. സഹകരണ ബാങ്ക് വിഷയങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്തെത്തിയെങ്കിലും, ഐസക്കിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ആരും രംഗെത്തത്തിയില്ല.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഉണ്ടായി മിനിറ്റുകള്‍ക്കകം ഐസക്ക് ഇതിനെതിരെ രംഗത്തു വന്നു. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതല്ലാതെ പ്രശ്നം പരിഹരിക്കാന്‍ യാതൊന്നും ചെയ്യാന്‍ ധനമന്ത്രിക്ക് കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്ന കേന്ദ്രത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന നിലപാട് ഐസക്ക് ഏകപക്ഷീയമായി സ്വീകരിച്ചതിലും പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ഇനി ക്ഷണിച്ചാലും പ്രധാനമന്ത്രിയെ കാണാന്‍ പോകില്ലെന്ന ഐസക്കിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയനെ പോലും മറികടന്നായിരുന്നുവെന്നും വിലയിരുത്തലുണ്ട്.
സഹകരണ ബാങ്ക് വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്ന സിപിഎം പക്ഷെ, ഐസക്ക് ഉയര്‍ത്തിയ വിഷയങ്ങള്‍ ഒന്നും തന്നെ ഏറ്റുപിടിക്കുന്നില്ല. പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെട്ട തോമസ് ഐസക്ക് ഒരു ചാനലിന്റെ വാര്‍ത്താ താരമാകാനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചതും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. മുന്‍ വര്‍ഷം കോടിയേരി ബാലകൃഷണനും അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇതിന് മുന്‍പ് സിപിഎമ്മില്‍ നിന്ന് വി.എസ്. അച്യുതാനന്ദനും, പിണറായി വിജയനുമാണ് ചാനലിന്റെ വാര്‍ത്താ താരമായിട്ടുള്ളത്.
പാര്‍ട്ടിയില്‍ മൂന്നാമന് താന്‍ തന്നെയാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഐസക്ക് നടത്തുന്നതെന്നാണ് ആക്ഷേപം. ഈ ചാനലിന്റെ ഭാഗമായ പത്രത്തില്‍ തന്നെ പുകഴ്ത്തി വാര്‍ത്ത വന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച ഉണ്ടെന്നാണ് അര്‍ത്ഥമെന്ന് പണ്ട് ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് ഈ മാധ്യമത്തിന്റെ പുകഴ്ത്തല്‍ ലഭിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ കാത്തുകെട്ടി കിടക്കുന്ന ദുരവസ്ഥയാണുള്ളതെന്നാണ് ഉയരുന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: