പന്തളം: ശബരിമലയില്‍ പുതിയ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണത്തിന് ഭഗവാന്റെയും പന്തളം കൊട്ടാരത്തിന്റെയും അനുഗ്രഹം ലഭിക്കാന്‍ പന്തളം വലിയ കോയിക്കല്ക്ഷേത്രത്തില് ദേവസ്വം ബോര്‍ഡംഗം കെ. രാഘവന് നെയ്വിളക്കും എണ്ണപ്പണവും സമര്‍പ്പിച്ചു.
കൊടിമരശില്പ്പി മാന്നാര്‍ അനന്തനാചാരിയുടെ പണിശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കുമിടയിലുള്ള മുഹൂര്‍ത്തില്‍ സ്വര്‍ണ്ണക്കൊടിമരത്തിനുള്ള ചെമ്പു പറയുടെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണിത്. ധ്വജപ്രതിഷ്ഠയുടെ ചുമതലയ്ക്കായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി. കുറുപ്പ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന് എന്നിവര്‍ ഭഗവാന് മുമ്പില്‍ കിഴിപ്പണവും സമര്‍പ്പിച്ചു.
കൊടിമരം രൂപകല്‍പ്പന ചെയ്ത വേഴപ്പറമ്പ്മനയില് ചിത്രഭാനു നമ്പൂതിരിപ്പാടാണ് നേരം കുറിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മാന്നാറില്‍ ഗണപതിഹോമവും അയ്യപ്പന് പ്രത്യേക പൂജകളും നടത്തി. ചെങ്ങന്നൂര്‍ സദാശിവനാചാരിയുടെ നേതൃത്വത്തില്‍ ചെമ്പു പറകളുടെയും ശിലാപണികളും ആരംഭിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ എന്നിവര്‍ സമര്‍പ്പണത്തിന് സാക്ഷ്യം വഹിച്ചു.
ദേവസ്വം സ്പെഷല്‍ ഓഫീസര്‍ അയ്മനം രാജന്, പന്തളം വലിയകോയിക്കല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മധു. എസ്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എസ്. ശാന്താറാം, വൈസ് പ്രസിഡന്റ് കെ.എന്‍. ഗിരീഷ്കുമാര്‍ എന്നിവര്‍ സമര്‍പ്പണത്തില്‍ പങ്കെടുത്തു. പറകളുടെ പണി പൂര്‍ത്തിയായശേഷം ഇത് പമ്പയിലെത്തിച്ചാണ് സ്വര്‍ണ്ണം പൂശുന്നത്.
വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗജന്യം
ശബരിമല: ശബരിമല ദര്‍ശനത്തിനായി കേരള പൊലീസ് ഏര്‍പ്പെടുത്തിയ വിര്‍ച്വല്‍ ക്യു സംവിധാനം പൂര്‍ണമായി സൗജന്യമാണെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസര്‍ പി.കെ. മധു അറിയിച്ചു. കേരളത്തിന് പുറത്ത് വിര്‍ച്വല്‍ ക്യു ബുക്കിങ്ങിന് ഇന്റര്‍നെറ്റ് കഫേകളും മറ്റും കേരള പൊലീസിന് നല്‍കാനെന്ന് പറഞ്ഞ് രണ്ടായിരം രൂപ ഓരോരുത്തരില്‍നിന്ന് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട് www.sabarimalaq.com എന്ന വെബ്സൈറ്റിലൂടെയാണ് വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്കിങ് നടത്താനാവുക. വിര്‍ച്വല്‍ ക്യൂ ഹെല്പ്ലൈന് നമ്പര്‍: 0471 324 3000, 324 4000, 324 5000
പ്രതികരിക്കാൻ ഇവിടെ എഴുതുക: