പള്ളുരുത്തി: തോപ്പുംപടി ബിഒടി പാലം കരാറുകാരായ ഗാമണ്‍ ഇന്ത്യ കമ്പനിക്ക് 16 കോടി 23 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കും. കഴിഞ്ഞ കൊല്ലം ഓഗസ്റ്റിലാണ് ജിസിഡിഎ ഇടപ്പെട്ട് പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയത്. ടോള്‍ പിരിവ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഗാമണ്‍ കോടതിയെ സമീപിച്ചെങ്കിലും അത് തള്ളുകയായിരുന്നു. പതിനെട്ട് കോടി രൂപയായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചിലവ്.
ഏഴ് കോടി പ്രവര്‍ത്തന ചിലവും അഞ്ച് കോടി ലാഭവുമുള്പ്പെടെ മുപ്പത് കോടിയാണ് ഗാമണ്‍ ആകെ പറഞ്ഞിരുന്നത്. പാലത്തിലെ ടോള്‍ പിരിവ് തുടങ്ങി പത്ത് വര്‍ഷത്തിന് ശേഷം ജിസിഡിഎക്ക് ഗാമണ്‍ നല്കിയ കണക്ക് പ്രകാരം 35 കോടി രൂപ പിരിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടോള്‍ പിരിവ് കാലാവധി അവസാനിക്കാന്‍ മൂന്ന് വര്‍ഷവും ഒമ്പത് മാസവും ബാക്കി നില്‍ക്കേയാണ് ഈ റിപ്പോര്‍ട്ട് വന്നത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ ഏകദേശം 9 കോടി പിരിച്ചെടുത്തതായാണ് വിവരം. എന്നാല്‍ ജിസിഡിഎയുടെ എജി ഓഡിറ്റ് വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 143 കോടി ഗാമണ്‍ പിരിച്ചതായാണ് കണക്ക് വന്നത്.
ഗാമണ്‍ കരാര്‍ കാലാവധി ആറ് വര്‍ഷം കൂടി നീട്ടി നല്‍കണമെന്നും ഓരോ വര്‍ഷവും നഷ്ട പരിഹാരമായി ഒരു കോടി അമ്പത്തിനാല് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ ബസ് ഉടമ അസോസിയേഷന് നേതാവ് ഖാലിദ് മുണ്ടപ്പള്ളി കോടതിയെ സമീപിക്കുകയും കമ്പനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ആര്ബിട്രേഷന് നടപടികള്‍ തുടരുന്നതിനിടെയാണ് ടോള്‍ പിരിവ് അവസാനിപ്പിച്ച് ജിസിഡിഎ ഉത്തരവ് ഇട്ടത്. ഇപ്പോള്‍ പാലം നിര്‍മ്മാണത്തിനാവശ്യമായി വന്ന തുകയ്ക്കടുത്താണ് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്കാന് തീരുമാനിച്ചിട്ടുള്ളത്. പശ്ചിമകൊച്ചിയിലെ ജനതയെ കൊള്ളയടിച്ച ഗാമണ്‍ ഇപ്പോള്‍ ജനത്തിന്റെ നികുതി പണം വീണ്ടും കൊള്ളയടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: