കൊച്ചി: വരള്‍ച്ച മുന്നില്‍ക്കണ്ട് കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണിയും മാറ്റി സ്ഥാപിക്കലും വേഗത്തിലാക്കാന്‍ ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനമോള്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജല അതോറിട്ടി, പൊതുമരാമത്ത്(നിരത്ത്) വിഭാഗം എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ബാബുവും യോഗത്തില്‍ സന്നിഹിതനായിരുന്നു.
അനുമതി ലഭിച്ച ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കണം. ഒട്ടേറെയിടങ്ങളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനും പുതിയവ ഇടുന്നതിനുമായി റോഡ് വെട്ടിപ്പൊളിക്കേണ്ടതുണ്ട്. പലയിടങ്ങളിലും വളരെ കാലപ്പഴക്കം വന്ന പൈപ്പുകളാണുള്ളത്. ഇതു പലപ്പോഴും പൊട്ടി വെള്ളം പാഴാകുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ള പടിഞ്ഞാറന്‍ കൊച്ചിയില്‍ പൈപ്പ്ലൈന് പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ചിലയിടങ്ങളില്‍ പണി തടസപ്പെടുത്തുകയും ജോലിക്കാരെ മര്‍ദ്ദിക്കുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ അടിയന്തരമായി പോലീസ് സംരക്ഷണം തേടണമെന്നും അക്കാര്യം ഡെപ്യൂട്ടി കളകടര്‍ കെ. ബി. ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: