കോതമംഗലം: മഞ്ഞപ്പിത്തം താണ്ഡവമാടുന്ന കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി, കോട്ടപ്പടി എന്നി പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തരോഗം ബാധിച്ച് മരണമഞ്ഞവരുടെ എണ്ണം മൂന്നായി. നെല്ലിക്കുഴി കൂടാതെ കോട്ടപ്പടി, വാരപ്പെട്ടി, പിണ്ടിമന പഞ്ചായത്തുകളില്‍കൂടി രോഗം വ്യാപിച്ചതോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
നെല്ലിക്കുഴി ചെറുവട്ടൂര്‍ ഓലില്‍ പോണാകുടി(കനകക്കുന്നേല്‍) പരേതനായ അയ്മുഞ്ഞിന്റെ മകന് കുഞ്ഞുമുഹമ്മദ് (38) ആണ് മരിച്ചത്. കഴിഞ്ഞ 15 ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞുമുഹമ്മദ് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. തങ്കളത്ത് ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: സീനത്ത് ഇഞ്ചൂര്‍ കാരുകുഴി കുടുംബാംഗമാണ്. മക്കള്‍: ഫര്‍സാന(14), ഫര്സിന്(3), ഫര്ഹാന്(ഒന്നര).
ഇതോടെ മഞ്ഞപ്പിത്തം ബാധിച്ച് നെല്ലിക്കുഴിയില്‍ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. ഇതിനുമുമ്പ് ചെറുവട്ടൂര്‍ കവലയ്ക്ക്സമീപം കാഞ്ഞിരത്തുംവീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ മകന് പരീത്കുഞ്ഞ്(30), നെല്ലിക്കുഴി തണ്ടിയേക്കല്‍ അലി(43) എന്നിവര്‍ മരിച്ചിരുന്നു. ഇതിനിടെ നെല്ലിക്കുഴി പഞ്ചായത്തില്‍ പുതുതായി ഏഴ്പേര്ക്ക്കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 259 ആയി. എന്നാല്‍, അനൗദ്യോഗിക കണക്കനുസരിച്ച് അഞ്ഞൂറോളം പേര്‍ക്ക് രോഗസാധ്യതയുള്ളതായി സംശയിക്കുന്നു. സ്വകാര്യ ആശുപത്രിയിലും നാട്ടുചികിത്സയിലും ഉള്ള രോഗികളുടെ കണക്ക് ലഭ്യമായിട്ടില്ല.
ആരോഗ്യവകുപ്പ് ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ രോഗം മറ്റ് പഞ്ചായത്തുകളിലേയ്ക്കും കൂടുതല്‍ ആളുകളിലേയ്ക്കും പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. രോഗബാധിത മേഖലകളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ടീം ഭവന സന്ദര്‍ശനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എല്ലാദിവസവും അവലോകനയോഗവും നടന്നുവരുന്നു. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ സന്ദര്‍ശനം നടത്തുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: