ന്യൂദല്‍ഹി: ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ മൂന്നാം സീസന്റെ ഫൈനലില്‍. 3-0നാണ് ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചത്.
നിശ്ചിതസമയത്തും അധികസമയത്തും ദല്‍ഹി 2-1ന് മുന്നിട്ടുനിന്നു. എന്നാല്‍ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സ് 1-0ന്റെ വിജയം നേടിയതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 2-2 എന്ന നിലയില്‍. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനായി ഹോസുവും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീഖും ലക്ഷ്യം കണ്ടപ്പോള്‍ ഡൈനാമോസിന്റെ ആര്‍ക്കും വല കുലുക്കാന്‍ കഴിഞ്ഞില്ല. മലൂദയും ബ്രൂണോ പെലിസ്സാറിയും പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞപ്പോള്‍ എമേഴ്സണ്‍ മൗറയുടെ ഷോട്ട് തടുത്ത് ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി മത്സരത്തിലെ ഹീറോയായി. ബ്ലാസ്റ്റേഴ്സ് നിരയില്‍ ജര്‍മ്മന്റെ ഷോട്ട് ഡൈനാമോസ് ഗോളി ഡൊബ്ലാസ് രക്ഷപ്പെടുത്തി.
ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ എത്തുന്നത്. ആദ്യ സീസണിലും ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിച്ചെങ്കിലും അത്ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെട്ടു. 18ന് കൊച്ചിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ എതിരാളികളും അവര്‍ തന്നെ.
ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും അധികം കഴിയും മുന്നേ ദല്‍ഹി കളം വാഴാന്‍ തുടങ്ങി. മൂന്നാം മിനിറ്റില്‍ അവര്‍ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗുണമുണ്ടായില്ല. തുടര്‍ന്ന് ഇരുബോക്സുകളിലേക്കും ആക്രമണങ്ങളുടെ പെരുമഴ.
ഏഴാം മിനിറ്റില്‍ മലൂദ എടുത്ത ഫ്രീകിക്ക് ബോക്സിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഹെങ്ബര്‍ട്ട് നല്ലൊരു ഹെഡ്ഡറിലൂടെ കുത്തിയകറ്റി. എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനും ലഭിച്ചു ഒരു കോര്‍ണര്‍. 12-ാം മിനിറ്റില്‍ വിനീത് പന്തുമായി മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം തൊട്ടുത്ത ഷോട്ട് ദല്‍ഹി പ്രതിരോധനിരക്കാരന്‍ റോച്ചെ ബ്ലോക്ക് ചെയ്ത് അപകടം ഒഴിവാക്കി. 21-ാം മിനിറ്റില്‍ ഡൈനാമോസ് ലീഡ് നേടി. മാഴ്സെലീഞ്ഞോ ബോക്സിനകത്തുനിന്ന് പായിച്ച ഇടംകാലന്‍ ഷോട്ടാണ് സ്ഥാനം തെറ്റിനിന്ന സന്ദീപ് നന്ദിയെ കീഴടക്കി ബ്ലാസ്റ്റേഴ്സ് വലയില്‍ കയറിയത്. പ്രതിരോധനിരയുടെയും ഗോളിയുടെയും പിഴവാണ് ഈ ഗോളിന് കാരണം.
ലീഡ് വഴങ്ങിയതോടെ വര്‍ദ്ധിത വീര്യത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് മൂന്നു മിനിറ്റിനിടെ സമനില ഗോളും കണ്ടെത്തി. ഹോസു തട്ടിക്കൊടുത്ത പന്ത് ബാക്ക് ഹീലുകൊണ്ട് മുന്നിലേക്കിട്ടശേഷം നൃത്തച്ചുവടുകളോടെ മുന്നേറി ഡക്കന്‍സ് നാസണ് ദല്‍ഹിയുടെ രണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ചശേഷം പായിച്ച തകര്‍പ്പന്‍ ഷോട്ടിന് മുന്നില്‍ മുഴുനീളെ പറന്ന ഗോളി ഡൊബ്ലാസിനും മറുപടിയുണ്ടായില്ല. 28-ാം മിനിറ്റില്‍ ദല്‍ഹിക്ക് തിരിച്ചടിയായി മിലന് സിങ്ങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
മെഹ്താബിനെ ഫൗള്‍ ചെയ്തതിന്റെ പേരിലാണ് മിലന്സിങ്ങ് നേരിട്ട് ചുവപ്പുകാര്‍ഡ് കാണിച്ചത്. എന്നാല്‍ ചുവപ്പുകാര്‍ഡ് കാണിക്കാന്‍ മാത്രം ഗുരുതര ഫൗളല്ലായിരുന്നു ഇത്. ഇതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് നായകന് ആരോണ്‍ ഹ്യുസിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഒരാള്‍ കുറഞ്ഞിട്ടും ദല്‍ഹി ആക്രമണത്തില്‍ യാതൊരു കുറവും വരുത്തിയില്ല. മലൂദയും ഗാഡ്സെയും കീന്‍ ലൂയിസും മികച്ച ഒത്തിണക്കത്തോടെ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പന്തെത്തിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 33-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം കാഡിയോയുടെ നല്ലൊരു ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. 35-ാം മിനിറ്റില്‍ ഹോസുവിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
തൊട്ടടുത്ത മിനിറ്റില്‍ പരിക്കേറ്റ മുഹമ്മദ് റാഫിക്ക് പകരം മുഹമ്മദ് റഫീഖ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇറങ്ങി. 41-ാം മിനിറ്റില്‍ ദല്‍ഹിയുടെ റിച്ചാര്‍ഡ് ഗാഡ്സെക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും പന്ത് നേരെ സന്ദീപ് നന്ദിയുടെ കൈകളിലേക്ക്. കളി പരിക്കു സമയത്തേക്ക് നീങ്ങിയശേഷം ഹോസുവിന്റെ നല്ലൊരു ഷോട്ടും നേരിയ വ്യത്യാസത്തില്‍ പുറത്ത്. തൊട്ടുപിന്നാലെ വിനീത് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയുടെ അവസാന സെക്കന്റുകളിലേക്ക് നീങ്ങിയപ്പോള്‍ ദല്‍ഹിയുടെ രണ്ടാം ഗോള്‍. 35 വാര അകലെനിന്ന് ലഭിച്ച ഫ്രീകിക്കാണ് ഗോളിലെത്തിയത്. ടെബാര്‍ എടുത്ത കിക്ക് റോച്ച ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടത് കാഡിയോയുടെ തലയില്‍ തട്ടി വലയിലെത്തുകയായിരുന്നു. സന്ദീപ് നന്ദിയുടെ പിഴവാണ് ഈ ഗോളിനും കാരണം. ഇതോടെ ആദ്യപകുതിയില്‍ ദല്‍ഹി 2-1ന് മുന്നില്‍.
ഒരു ഗോളിന്റെ ലീഡ് നല്കിയ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ ദല്‍ഹിയുടെ ഭാഗത്തുനിന്നുണ്ടായി. 53-ാം മിനിറ്റില്‍ നല്ലൊരു നീക്കത്തിനൊടുവില്‍ മലൂദ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത്. തൊട്ടുപിന്നാലെ സമനില നേടാനുള്ള അവസരം വിനീതും പാഴാക്കി. ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് പന്തെത്തിക്കാനുള്ള അവസരമാണ് വിനീത് പാഴാക്കിയത്. 56-ാം മിനിറ്റില്‍ കാഡിയോയെ പിന്‍വലിച്ച് ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. ഏഴ് മിനിറ്റിനുശേഷം സമനില പാലിക്കാന്‍ ലഭിച്ച അവസരം മുഹമ്മദ് റഫീഖും നഷ്ടപ്പെടുത്തി. പോസ്റ്റിന്റെ തൊട്ടുമുന്നില്‍ നിന്ന് ലഭിച്ച അവസരം അലക്ഷ്യമായ ഷോട്ടിലൂടെ റഫീഖ് പുറത്തെത്തിച്ചു. 68-ാം മിനിറ്റില്‍ 25 വാര അകലെ നിന്ന് മാഴ്സെലീഞ്ഞോയുടെ ലോങ്റേഞ്ചര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ നാസണ് പകരം അന്റോണിയോ ജര്‍മ്മന്‍ കളത്തില്‍.
രണ്ട് മിനിറ്റിനുശേഷം ലഭിച്ച അവസരം വിനീത് വീണ്ടും പാഴാക്കി. 72-ാം മിനിറ്റില്‍ ഗാഡ്സെക്ക് പകരം ദല്‍ഹി കോച്ച് സംബ്രോട്ട മെമോയെ മൈതാനത്തെത്തിച്ചു. 77-ാം മിനിറ്റില്‍ സന്ദേശ് ജിംഗാന്റെ ഗോള്‍ലൈന്‍ രക്ഷപ്പെടുത്തല്‍ ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. ടെബാര്‍ എടുത്ത ഫ്രീകിക്ക് മലൂദ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോള്‍ സന്ദീപ് നന്ദി ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സന്ദേശ് ജിംഗാള് പോസ്റ്റിനുള്ളിലേക്ക് ചാടി ഹെഡ്ഡ് ചെയ്ത് പന്ത് കുത്തിയകറ്റി. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും രക്ഷപ്പെട്ടു. മലൂദ നല്കിയ പാസ് സ്വീകരിച്ച് ബോക്സില്‍ പ്രവേശിച്ച ശേഷം മാഴ്സെലീഞ്ഞോ ഉതിര്‍ത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. ഇതോടെ നിശ്ചിത സമയത്ത് ദല്‍ഹി 2-1ന് മുന്നില്‍.
ഇരുപാദങ്ങളിലുമായി ഗോള്‍നില 2-2. തുടര്‍ന്ന് കളി അധികസമയത്തേക്ക് നീണ്ടു.
അധികമയത്തിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും ജര്‍മന്‍ നഷ്ടമാക്കി. തൊട്ടുപിന്നാലെ മലൂദയുടെ ഒരു ബുള്ളറ്റ് ഷോട്ട് സന്ദീപ് നന്ദി കുത്തിയകറ്റി. റീബൗണ്ട് പന്ത് മാഴ്സെലീഞ്ഞോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ക്രോസ് ബാറിന് മുളകിലൂടെ പറന്നു. ഇതോടെ അധികസമയത്തിന്റെ ആദ്യപകുതിയിലും ഗോള്‍പിറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: