ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ കുതിപ്പിന് കൂച്ചുവിലങ്ങ്. ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ട്ടനാണ് ഗണ്ണേഴ്സിനെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരജയം. ആദ്യം ലീഡ് നേടിയശേഷമായിരുന്നു ആഴ്സണല്‍ കീഴടങ്ങിയത്. പരാജയത്തോടെ ലീഗില്‍ ഒന്നാമതെത്താനുള്ള അവസരവും ആഴ്സണല്‍ നഷ്ടപ്പെടുത്തി. ആഴ്സണലിനായി അലക്സി സാഞ്ചസും എവര്‍ട്ടനായി കോള്‍മാനും ആഷ്ലി വില്ല്യംസും ലക്ഷ്യം കണ്ടു.
എവര്‍ട്ടന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തില്‍ ഗണ്ണേഴ്സ് മുന്നിട്ടുനിന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ പിന്നിലായി. എവര്ട്ടന് 14 തവണ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ആഴ്സണല്‍ 9 തവണ. കളിയുടെ തുടക്കത്തില്‍ ആഴ്സണലിന്റെ മുന്നേറ്റങ്ങളായിരുന്നു. 20-ാം മിനിറ്റില്‍ അതിന് ഗുണവും കിട്ടി. ബോക്സിന് പുറത്തുനിന്ന് അലക്സി സാഞ്ചസ് എടുത്ത ഫ്രീകിക്ക് മഴവില്ലുകണക്കെ വലയില്‍ വളഞ്ഞിറങ്ങുകയായിരിന്നു. എന്നാല്‍ ലീഡ് വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ എവര്ട്ടണ് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ സമനില ഗോള്‍ നേടി. 44-ാം മിനിറ്റില്‍ ലെയ്റ്റണ്‍ ബെയ്സ് നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ സീമസ് കോള്മാന് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. കളി സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരിക്കെയാണ് എവര്‍ട്ടന്റെ വിജയഗോള്‍. റോസ് ബാര്‍ക്ക്ലി എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ ആഷ്ലി വില്ല്യംസ് ആഴ്സണല്‍ വല കുലുക്കി.
തോറ്റെങ്കിലും 16 കളികളില്‍ നിന്ന് 34 പോയിന്റുമായി ആഴ്സണല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ലീഗില്‍ പരാജയമറിയാത്ത 14 കളികള്‍ക്കുശേഷം ആഴ്സണലിന്റെ ആദ്യ തോല്‍വിയാണിത്.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്ററിന് തോല്‍വി. ബേണ്‍സ് മൗത്താണ് ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്ററിനെ കീഴടക്കിയത്. 34-ാം മിനിറ്റില്‍ മാര്‍ക്ക് പ്യുഗ് ബേണ്‍സ്മൗത്തിന്റെ വിജയഗോള്‍ കണ്ടെത്തി.
16 കളികളില്‍ നിന്ന് 16 പോയിന്റുമായി 16-ാമതാണ് ലെസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: