പേട്ട: വികസന പ്രവര്‍ത്തനങ്ങളില്‍ ബിജെപി കൗണ്സിലറുളള വാര്‍ഡുകളെ തെരഞ്ഞുപിടിച്ച് മേയര്‍ അവഗണിക്കുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വി. ഗിരികുമാര്‍. കരിക്കകത്ത് റെയില്‍വേ പാലത്തിനടിഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍ ഹിമ സിജിയുടെ നേതൃത്വത്തില്‍ നടന്ന ഒരു ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരുവ് വിളക്കുകളുടെ നവീകരണം തുടങ്ങി വാര്‍ഡ് വികസനങ്ങള്‍ക്ക് നഗരസഭയില്‍ ഫണ്ടില്ല. എന്നാല്‍ സിപിഎം വാര്‍ഡുകളില്‍ ആവശ്യത്തിലധികം ഫണ്ട് അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കരിക്കകം ആറ്റുവരമ്പിന്റെ റോഡ് വെട്ടിപൊളിച്ചത് മന്ത്രി കടംകംപളളിയും ബന്ധുവായ ചാക്ക വാര്‍ഡ് കൗണ്‍സിലറുടേയും കരുതിക്കൂട്ടിയുളള അജണ്ടയായിരുന്നു. മന്ത്രിയെത്തിയാണ് ആറ്റിനോട് ചേര്‍ന്ന് നിന്ന കൂറ്റന്‍ മരം പിഴുതുമാറ്റി ഭീമാകാരമായ കുഴി സൃഷ്ടിച്ചത്. എന്നാല്‍ മരം പിഴുത് മാറ്റുന്നത് സംബന്ധിച്ച് നിയമപരമായ യാതൊരു നടപടിയും മന്ത്രി നടത്തിയിരുന്നില്ല.
വലിയവാഹനങ്ങള്‍ പോകും വിധത്തില്‍ റോഡ് താഴ്ത്തി റെയില്‍വേ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ മന്ത്രിയും ബന്ധുവും ഇത് മുതലെടുക്കുകയായിരുന്നു. മരം പിഴുതു മാറ്റിയതിലൂടെ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പാര്‍വ്വതി പുത്തനാറിന്റെ സംരക്ഷണഭിത്തിവരെ തകര്‍ക്കപ്പെടുകയായിരുന്നു. മന്ത്രി ബന്ധുവിന്റെ വികസന പട്ടികയിലുള്‍പ്പെടുത്താനായിരുന്നു മന്ത്രി ഇടപെടല്‍ നടത്തിയത്. ഇതനുസ്സരിച്ച് നഗരസഭ ഫണ്ടില്‍ നവീകരണം പൂര്‍ത്തിയാക്കാമെന്ന് മേയറും പറഞ്ഞു. എന്നാല്‍ വാര്‍ഡ് ബിജെപി കൗണ്‍സിലറാണെന്ന് ഉദ്യോഗസ്ഥര്‍ മേയറെ അറിയിച്ചതോടെ നഗരസഭയ്ക്ക് ഫണ്ടില്ലായെന്നും ഇറിഗേഷന്‍ വകുപ്പാണ് ഇത് ചെയ്യേണ്ടതെന്നും പറഞ്ഞ് മേയര്‍ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് ഗിരികുമാര്‍ പറഞ്ഞു.
ആറ്റുവരമ്പ് റോഡ് പൊളിച്ചിട്ടിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. അടിയന്തിരമായി റോഡിന്റെ പണിപൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഹിമസിജി മേയറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും അധികാര കേന്ദ്രങ്ങളില്‍ നിന്ന് നടപടിയുണ്ടായിട്ടില്ല. വാര്‍ഡ് കോര്‍ഡിനേറ്റര്‍ പി. മാധവകുറുപ്പ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സുരേഷ്, ബീന. ആര്.സി, ബിജെപി ജില്ലാ സമിതിയംഗം ഡി.ജി. കുമാരന്, മണ്ഡലം പ്രസിഡന്റ് ജയാരാജീവ്, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കവിത, കെപിഎംഎസ് ജില്ലാ സമിതിയംഗം പി. രാജു, സി. മനോഹരന് എന്നിവര്‍ സംസാരിച്ചു.
വൈകുന്നേരം 4ന് സംസ്ഥാന സമിതിയംഗം പി. അശോക് കുമാര്‍ കൗണ്‍സിലര്‍ ഹിമസിജിയ്ക്ക് നാരങ്ങ നീര് നല്കി ഉപവാസം അവസാനിപ്പിച്ചു. നഗരസഭയില്‍ വ്യക്തമായ വിജയം നേടിയ ബിജെപിയെ ആശയപരമായി നേരിടുന്നതിന് പകരം വാര്‍ഡുകളുടെ വികസനം മരവിപ്പിച്ചുകൊണ്ടാണ് മേയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അശോക് കുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ തിരുമല മഞ്ജു, ആശാ നാഥ്, രമ്യരമേശ്, നാരായണ മംഗലം രാജേന്ദ്രന്, ചിഞ്ചു, സുനി ചന്ദ്രന്, വിജയകുമാരി , ഷീജാമധു, തിരുമല അനില്‍, കാലടി മഞ്ജു, ചെട്ടിവിളാകം ദിനേശ്, പാപ്പനംകോട് സജി, ഹരിശങ്കര്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സി. സജിത്, ജില്ലാ സമിതിയംഗം കഴക്കൂട്ടം അനില്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: