കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ പൂട്ടിക്കിടന്നിട്ട് രണ്ട് മാസമായിട്ടും വ്യവസായ വകുപ്പിനോ സ്ഥലം എംഎല്‍എക്കോ അനക്കമില്ല. സപ്തംബര്‍ മുതലുള്ള ശമ്പള കുടിശ്ശികയും കെഎസ്ഇബിക്ക് അടക്കാനുള്ള കോടികളുടെ വൈദ്യുതി കുടിശ്ശികയുമടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോട്ടണ്‍ മില്‍. 2.19 കോടി രൂപയുടെ കുടിശ്ശിക അടക്കാനുള്ളപ്പോഴാണ് കെഎസ്ഇബി ഒക്ടോബര്‍ 19ന് ഫ്യൂസ് ഊരി സ്ഥലം വിട്ടത്. കമ്പനിക്ക് താഴിടാന്‍ കാത്തിരുന്ന സര്‍ക്കാരിന് ഇത് രക്ഷയുമായി.
30 ലക്ഷത്തോളം രൂപയുടെ നൂല് കമ്പനിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. അത് വിറ്റാല്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശികയെങ്കിലും കൊടുത്തൂതീര്ക്കാന് കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്പ്പറേഷന് കീഴിലെ നാല് തുണി മില്ലുകളും പൂട്ടിക്കിടക്കുകയാണ്. എടരിക്കോട്, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് മറ്റു മില്ലുകള്‍. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, തൃശൂര്‍ സീതാറാം മില്‍ എന്നിവയും പൂട്ടിക്കിടക്കുകയാണ്. ടെക്സ്റ്റൈല്‍ ഫെഡറേഷന്റെ കീഴിലെ ഏഴു മില്ലുകളില്‍ നാലു മില്ലുകളും പൂട്ടിക്കിടക്കുകയാണ്. ടെക്സ്റ്റൈല്‍ മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാരും വ്യവസായ മന്ത്രിയും പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളൊന്നുമെടുത്തിട്ടില്ല.
തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലില്‍ 110 സ്ഥിരം തൊഴിലാളികളാണുള്ളത്. 158 ട്രെയിനികളും 11 മിനിസ്റ്റീരിയല്‍ ജീവനക്കാരുമാണുള്ളത്. ഇവരുടെ കുടുംബങ്ങളെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയാണ് കമ്പനി അടഞ്ഞുകിടക്കുന്നത്. ഓരോ ഘട്ടത്തിലും കമ്പനിയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം പാഴാകുകയാണ്.
2010 ല്‍ 30 കോടി ചെലവഴിച്ചാണ് കമ്പനി നവീകരിച്ചത്. 22 പുതിയ സ്പിന്നിംഗ് മെഷീനുകളാണ് അന്ന് വാങ്ങിയത്. എന്നാല്‍ ഇതില്‍ നാലെ ണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായത്. പ്രവര്‍ത്തന മൂലധനയിനത്തില്‍ 14 കോടി രൂപ വിനിയോഗിച്ചതല്ലാതെ കമ്പനിയുടെ പ്രവര്‍ത്തനം വീണ്ടും അവതാളത്തിലാവുകയായിരുന്നു.
ഇടത് മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് ആറു മാസം കഴിഞ്ഞെങ്കിലും തുണിമില്ലുകളെ സംരക്ഷിക്കാന്‍ നടപടികളൊന്നുമായിട്ടില്ല. വ്യവസായ വകുപ്പില്‍ ഇക്കാലയളവില്‍ രണ്ടാമത്തെ മന്ത്രിയായ എ.സി. മൊയ്തീന് ചുമതലയേറ്റിട്ട് ഒരു മാസം കഴിഞ്ഞു. ബിഎംഎസ്, ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് കമ്പനിയില്‍ ലേ ഓഫിനെതിരെ സമരം നടക്കുന്നത്. സിഐടിയുവാകട്ടെ സമരത്തില്‍ പങ്കെടുക്കാതെ മാറി നില് ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: