കോഴിക്കോട്: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കറന്‍സി രഹിത സമ്പദ്വ്യവസ്ഥയ്ക്കുള്ള ചാലകശക്തിയാകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ചീഫ് മാനേജര്‍ കെ.വി. ഹരീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കറന്‍സി രഹിത പണകൈമാറ്റത്തെക്കുറിച്ച് മേഖലാ ശാസ്ത്രകേന്ദ്രം സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ ഭാരതത്തില്‍ നടക്കുന്ന പണം കൈമാറ്റത്തിന്റെ 86 ശതമാനവും നടക്കുന്നത് കറന്‍സിയുടെ രൂപത്തിലാണ്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടി ഇതില്‍ മാറ്റം വരാന്‍ കാരണമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ചെക്കുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പ്രീപെയ്ഡ് കാര്‍ഡുകള്‍, പിഒഎസ് യന്ത്രങ്ങള്‍, ബാങ്കില്‍ നിന്ന് ബാങ്കിലേക്ക്, മൊബൈല്‍ വാലറ്റ് എന്നിവയിലൂടെയാണ് ഇപ്പോള്‍ കറന്‍സി രഹിത പണം കൈമാറ്റം നടക്കുന്നത്. കറന്‍സി രഹിത പണം കൈമാറ്റം കൂടുതല്‍ ഫലവത്താകാന് യൂണിഫൈസ് പെയ്മെന്റ് ഇന്റര്‍ഫേസ് – യുപിഐ സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മുപ്പതോളം ബാങ്കുകള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. യുപിഐ സംവിധാനം പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കും.
ബാങ്കുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഏത് ബാങ്കിന്റെ അപ്ലിക്കേഷനും ഏത് ബാങ്കിലും ഉപയോഗിക്കാമെന്നതും ഇതിന്റെ ഗുണമാണ്. കേരളത്തിലെ സഹകരണബാങ്കുകള്‍ ഒന്നും യുപിഐയില്‍ അംഗങ്ങളായിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവര്ക്കും ആധാര്‍കാര്‍ഡ് എന്ന തീരുമാനം ഈ നീക്കത്തിനുള്ള വഴിയൊരുക്കലാണ്. നിലവിലെ സാഹചര്യത്തില്‍ ഭാരതജനസംഖ്യയുടെ 80 ശതമാനത്തിലധികം പേര്‍ക്ക് ആധാര്‍കാര്‍ഡ് ലഭ്യമായിട്ടുണ്ട്.
2017ല്‍ മിതപ്പണ സമ്പദ്വ്യവസ്ഥയാവുകയും രണ്ടാംഘട്ടത്തില്‍ 2020ല്‍ കറന്‍സി രഹിത സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുകയുമാണ് ഫലപ്രദം. ഗൂഗിളിന്റെയും ബോസ്റ്റണ്‍ കണ്സല്ട്ടിംഗ് ഗ്രൂപ്പിന്റെയും പഠനങ്ങള്‍ പ്രകാരം 2020 ആകുമ്പോഴേക്കും ഭാരതത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്നുള്ളതിന്റെ പത്തിരട്ടിയാകും.
ഡിജിറ്റല്‍ ഇടപാടുകള്‍ കറന്‍സി ഇടപാടിനേക്കാള്‍ അധികരിക്കും. കറന്‍സി രഹിത പണമിടപാട് നടക്കുന്ന നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 2013 നവംബറില്‍ മൂന്ന് ലക്ഷംകോടി രൂപയുടെ കൈമാറ്റമാണ് നടന്നിരുന്നതെങ്കില്‍ 2016 നവംബറില്‍ ഒന്‍പതുലക്ഷം കോടി രൂപയുടെ ഇടുപാടാണ് ഇവിടെ നടന്നത്. കറന്‍സി രഹിത പണം കൈമാറ്റം ഇവിടെ വര്‍ദ്ധിക്കുകയാണ് ചെയ്തത്.
ഇടപാട് വ്യക്തമാക്കുക, നികുതിവെട്ടിപ്പ് തടയുകയും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയം ചെയ്യുക, വായ്പ സംവിധാനം സാധാരണക്കാരന് പ്രാപ്യമാക്കുക, സാമ്പത്തിക ആഗിരണം പൂര്‍ണ്ണമാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, പണം കൊണ്ടുനടക്കുമ്പോള്‍ വരുന്ന നഷ്ടസാധ്യതകള്‍ ഒഴിവാക്കുക, കള്ളനോട്ടിന്റെ ഒഴുക്കിന് തടയിടുക, കറന്‍സി നോട്ട് അച്ചടിക്കുന്നതിന് വരുന്ന ഭീമമായ ചെലവ് ഒഴിവാക്കുക, എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചെലവും കടലാസിന്റെ ഉപഭോഗവും കുറയ്ക്കുക എന്നിവയെല്ലാമാണ് കറന്‍സി രഹിത സമ്പദ്വ്യവസ്ഥയുടെ ഉദ്ദേശം. കറന്‍സി രഹിത പണം കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാറും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: