ചവറ: തേവലക്കരയില്‍ തെരുവുനായകളുടെ അക്രമം രൂക്ഷമായിട്ടും നടപടിക്ക് അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം പിഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് തെരുവ്നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റിരുന്നു.
നായ്ക്കള്‍ കൂട്ടംകൂടിയാണ് അക്രമം നടത്തിയത്. വീടിനുള്ളില്‍ കയറിയാണ് മൂന്നുപേരെ കടിച്ചത്. സ്കൂളിലേക്ക് പോയ രണ്ട് കുട്ടികള്‍ക്കും അമ്മയ്ക്കും കടിയേറ്റു. തേവലക്കര പടിഞ്ഞാറ്റക്കര, മുള്ളിക്കാല ഭാഗങ്ങളിലാണ് രാവിലെ അഞ്ചിനും ഒമ്പതിനും ഇടയില്‍ നായകള്‍ അക്രമാസക്തരായത്.
മുള്ളിക്കാല കാക്കത്തോട്ടത്ത് കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് ആറുപേര്‍ക്ക് നായകളുടെ കടിയേറ്റത്. കാക്കത്തോട്ടത്ത് രേണുക (23), മകന് ആദര്‍ശ് (5), സമീപ വീട്ടില്‍ താമസിക്കുന്ന ശാന്തകുമാരി (55), നടയില്‍ കിഴക്കതില്‍ സൂര്യ (28), നടയില്‍ കിഴക്കതിതില് ശോഭ(35), രഞ്ജിനി (30), തേവലക്കരയിലെ സ്വകാര്യസ്കൂളില്‍ പോകുകയായിരുന്ന പടിഞ്ഞാറ്റക്കര സഫ വീട്ടില്‍ ഷീബ (26), മകന് ആദില്‍ മുഹമ്മദ് (5), ആര്യാ ഭവനത്തില്‍ രാജീവ് ബിജിത ദമ്പതികളുടെ മകള്‍ അപര്‍ണ (11) എന്നിവര്‍ക്കാണ് കടിയേറ്റത്. ആദര്‍ശിന്റെ തലയിലാണ് പരിക്ക്. രാവിലെ അഞ്ചിന് കൃഷിയിടത്തില്‍ പണി ചെയ്തു കൊണ്ടിരുന്ന നടുവിലക്കര സ്വദേശി രജേന്ദ്രനെയും നായകള്‍ അക്രമിച്ചു.
വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയാണ് നായകളെ തുരത്തിയത്. നായകള്‍ കുരച്ച് കൊണ്ട് വരുന്നത് കണ്ട് പരിക്കേറ്റ പലരും ഓടിയെങ്കിലും പിന്നാലെയെത്തി കടിക്കുകയായിരുന്നു. ഷിബയ്ക്ക് കൈവിരലിലും ആദിലിന് വലതുകൈയുടെ തോളിന് താഴെയും അപര്ണയ്ക്ക് വലതു തുടയിലുമാണ് കടിയേറ്റത്. അധികം ആള്‍സഞ്ചാരമില്ലാത്ത റോഡിന്റെ വശങ്ങളില് മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഇവിടെ നായകളുടെ വിഹാര കേന്ദ്രമാണ്. കടിയേറ്റവര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തേവലക്കരയിലെ തെരുവ് നായകളെ ഇല്ലാതാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും നടപടി സ്വീകരിക്കാന്‍ ഇവര്‍ തയാറാകാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: