കുന്നത്തൂര്‍: പത്ത് ദിവസത്തിനകം റോഡുകളിലെ കുഴികള്‍ അടയ്ക്കണമെന്ന കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ അന്ത്യശാസനത്തിനും പുല്ലുവില കല്‍പ്പിച്ച് പിഡബ്ലൂഡി ഉദ്യോഗസ്ഥര്‍. കഴിഞ്ഞ താലൂക്ക് സഭയിലാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയത്.
മണ്ഡലത്തിലെ പ്രധാനറോഡുകളില്‍ ഒട്ടുമിക്കതും തകര്‍ന്നുകിടക്കുകയാണ്. മറ്റ് മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപണികള്‍ വേഗത്തില്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി എംഎല്‍എ പിഡബ്ല്യുഡി അധികൃരുടെ മെല്ലപ്പോക്ക് നടപടിക്കെതിരെ താലൂക്ക് സഭയില്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ആഴ്ച പിന്നിട്ടിട്ടും മന്ദഗതിയിലാണ് കുഴിയടപ്പ് നടക്കുന്നത്. മിക്ക റോഡുകളിലും പണി ആരംഭിച്ചിട്ട് പോലുമില്ല. പ്രധാന റോഡായ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് റോഡിന്റെ കുഴിയടപ്പ് പ്രഹസനവുമായി. പഞ്ചായത്ത് ഓഫീസിന്റെ മുന്‍വശത്തെ കുഴികള്‍ മാത്രമാണ് അടച്ചിട്ടുള്ളത്.
ബാക്കി റോഡു മുഴുവന്‍ തകര്‍ന്ന് തന്നെ കിടപ്പാണ്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ആഞ്ഞിലിമൂട്, പതാരം, മാലുമേല്‍ റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ദുസ്സഹമാണ്. ഈ റോഡിന്റെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ എംഎല്‍എക്കെതിരെ സമരം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് താലൂക്ക് സഭയില്‍ ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ ഈ റോഡിന്റെ കുഴിയടപ്പ് ഇനിയും ആരംഭിച്ചിട്ട് പോലുമില്ല.
പതാരം-ഭരണിക്കാവ് റോഡും തകര്‍ന്ന് തന്നെ കിടക്കുന്നു. റോഡിന്റെ ശോച്യവസ്ഥ മൂലം ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് യാത്രക്കാരെയും വലയ്ക്കുന്നു. അറ്റകുറ്റപണികള്‍ക്ക് കരാര്‍ എടുത്തവര്‍ സമയബന്ധിതമായി പണിതീര്ക്കാത്തതാണ് പ്രശ്നം എന്നാണ് അധികൃതരുടെ വാദം. ഇത്തരത്തിലെ ചില കരാറുകാര്‍ എംഎല്‍എയുടെ പാര്‍ട്ടി നേതാക്കളായതിനാലാണ് ഇവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്ന ആരോപണവും ശക്തമാണ്. റോഡ് അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതിനെതിരെയും എംഎല്‍എയുടെ പിടിപ്പുകേടിനെതിരെയും വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: