ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് മുതല്‍. മൂന്നു ടെസ്റ്റും നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യ അവസാന ടെസ്റ്റിലും തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങുക.
ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടും മൂന്നും നാലും ടെസ്റ്റുകളില്‍ മികച്ച വിജയവുമായാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. വിശാഖപട്ടണത്തുനടന്ന രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിനും മൊഹാലിയിലെ മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനും വിജയിച്ച ടീം ഇന്ത്യ മുംബൈയില്‍ സമാപിച്ച നാലാം ടെസ്റ്റില്‍ ഇന്നിങ്ങ്സിനും 36 റണ്‍സിനും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. അതേസമയം ആശ്വാസജയമെങ്കിലും നേടുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഇംഗ്ലീഷ് പടയുടെ ആവേശത്തെ കെടുത്തിക്കളഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ വീശിയടിച്ച വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നേരിയ ചില കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ പിച്ചിനും മൈതാനത്തിനും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. ചുഴലി മുന്‍കൂട്ടി കണ്ട് പിച്ചിനു പൂര്‍ണ്ണ സംരക്ഷണകവചമൊരുക്കിയിരുന്നു. എന്നാല്‍, മൈതാനത്തെ പവിലിയന് എന്‍ഡിലെ സൈറ്റ് സ്ക്രീന്‍ കാറ്റിന്റെ ശക്തിയില്‍ വീണു. ഇതു പുനഃസ്ഥാപിക്കാനുള്ള ജോലി ഏറെക്കുറെ പൂര്‍ത്തിയായി. കേടുസംഭവിച്ച ഫ്ളഡ് ലൈറ്റുകളും പ്രവര്‍ത്തനസജ്ജമാക്കി. ഗാലറിയിലെ താല്‍ക്കാലിക കസേരകള്‍ ചുഴലിക്കാറ്റില്‍ പറന്നിരുന്നെങ്കിലും സ്ഥിരം കസേരകള്‍ക്ക് പ്രശ്നമൊന്നുമുണ്ടായിട്ടില്ല.
കരുത്തുറ്റ ബാറ്റിങ്ങ്-ബൗളിങ്ങ് നിരയാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കോഹ്ലി തന്നെ കരുത്തന്. ഒരു സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളും നേടിയ കോഹ്ലിയുടെ മിന്നുന്ന ഫോം ഇന്ത്യക്ക് ഗുണം ചെയ്യും. ഓപ്പണര്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടി. കഴിഞ്ഞ നാല് ടെസ്റ്റുകളിലെ 7 ഇന്നിങ്ങ്സുകളില്‍ നിന്നായി 640 റണ്‍സ് നേടിയ കോഹ്ലി റണ്‍വേട്ടയിലും ഒന്നാമന്. പൂജാര 385 റണ്‍സും മുരളി വിജയ് 328 റണ്‍സും ഇതുവരെ നേടിക്കഴിഞ്ഞു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജയന്ത് യാദവും മികച്ച ഫോമില്‍. അശ്വിന് നയിക്കുന്ന ബൗളിങ്ങ് പടയും മികച്ച ഫോമിലാണ്. നാല് ടെസ്റ്റുകളിലെ എട്ട് ഇന്നിങ്ങ്സില്‍ നിന്നായി 27 വിക്കറ്റുകളാണ് അശ്വിന് പിഴുതത്. രവീന്ദ്ര ജഡേജ 16ഉം മുഹമ്മദ് ഷാമി 10ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം മുന്‍നിര ബാറ്റ്സ്ന്മാരുടെ ഫോമില്ലായ്മയാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. ഒരു സെഞ്ചുറിയടക്കം 397 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരില് മുന്നിട്ടുനില്‍ക്കുന്നത്. ബെന്‍സ്റ്റോക്ക്സും അലിസ്റ്റര്‍ കുക്കും ഓരോ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും പലപ്പോഴും അവസരത്തിനൊത്തുയരുന്നില്ല എന്നത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. മധ്യനിരിയില്‍ ബെയര്‍സ്റ്റോവും ബട്ട്ലറും മാത്രമാണ് എല്ലാ കളികളിലും തരക്കേടില്ലാതെ ബാറ്റ് ചെയ്തിട്ടുള്ളത്. ബൗളര്‍മാരില്‍ ആദില്‍ റഷീദാണ് മികച്ചു നില്‍ക്കുന്നത്. 7 ഇന്നിങ്ങ്സുകളില്‍ നിന്നായി 22 വിക്കറ്റുകള്‍ റഷീദ് സ്വന്തമാക്കി.
എന്നാല്‍ മോയിന്‍ അലി, ജെയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ആന്ഡേഴ്സണ് അവസാന ടെസ്റ്റ് കളിക്കാനില്ലാത്തതും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ കെയ്റ്റന്‍ ജെന്നിങ്ങ്സ് സെഞ്ചുറി നേടിയിരുന്നു. ഇന്നും ജെന്നിങ്ങ്സ് ഓപ്പണറായി ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: