ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാര്ക്ക് വിജയം. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ് തുടങ്ങിയ ടീമുകളാണ് 16-ാം റൗണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്.
ചെല്‍സി എവേ മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ 1-0ന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 40-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസാണ് വിജയഗോള്‍ നേടിയത്. ഇതോടെ 16 കളികളില്‍ നിന്ന് ചെല്‍സിക്ക് 40 പോയിന്റായി.
മിഡില്‍സ്ബറോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ 34-ാ പോയിന്റുമായി രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ലിവര്‍പൂളിനായി ആഡം ലല്ലാന ഇരട്ട ഗോള്‍ നേടി. 29, 68 മിനിറ്റുകളിലായിരുന്നു ലല്ലാനയുടെ ഗോളുകള്‍. 60-ാം മിനിറ്റില്‍ ഒറിജിയും ലിവറിനായി ലക്ഷ്യം കണ്ടു. ഇതോടെ ആഴ്സണല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ തകര്‍ത്തു. 33-ാം മിനിറ്റില്‍ സബലേറ്റയും 86-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും ഗോള്‍ നേടി. ക്രിസ്റ്റല്‍ പാലസിന്റെ വെല്ലുവിളി അതിജീവിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് ജയം. ആദ്യപകുതിയുടെ പരിക്കുസമയത്ത് പോള്‍ പോഗ്ബയും 88-ാം മിനിറ്റില്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചും യുണൈറ്റഡിനായി ലക്ഷ്യം കണ്ടപ്പോള്‍ 66-ാം മിനിറ്റില്‍ മക്ആര്‍തര്‍ ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസം. മാഞ്ചസ്റ്റര്‍ സിറ്റി 33 പോയിന്റുമായി നാലാം സ്ഥാനത്തും 27 പോയിന്റുമായി യുണൈറ്റഡ് ആറാമതും.
ടോട്ടനം ഹോട്സ്പറും മികച്ച വിജയം നേടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹള്സിറ്റിയാണ് അവരോട് തോറ്റത്. 14, 63 മിനിറ്റുകളില്‍ എറിക്സണും 73-ാം മിനിറ്റില്‍ വന്യാമയും ടോട്ടനത്തിന്റെ സ്കോറര്‍മാര്‍. 30 പോയിന്റുമായി ടോട്ടനം അഞ്ചാമത്. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ്ബ്രോംവിച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയും വെസ്റ്റ്ഹാം 1-0ന് ബേണ്‍ലിയെയും പരാജയപ്പെടുത്തിയപ്പോള്‍ സ്റ്റോക്ക് സിറ്റി-സതാംപ്ടണ് കളി ഗോള്‍രഹിത സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: