കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ ഇന്നും നാളെയും വിശ്രമം. ഞായറാഴ്ച കൊട്ടിക്കലാശം. ഫൈനലില്‍ ഏറ്റുമുട്ടുന്നത് ആദ്യ സീസണിലെ ചാമ്പ്യന്മാരും റണ്ണേഴ്സും. അതെ, ഞായറാഴ്ച രാത്രി ജവഹര്‍ലാല്‍ നെഹുറ് സ്റ്റേഡിയത്തില്‍ 7ന് ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്മാര് മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. കൊല്‍ക്കത്ത വിജയിച്ചാല്‍ അവര്‍ക്ക് രണ്ടാം കിരീടം. മറിച്ച് ബ്ലാസ്റ്റേഴ്സായാല് കന്നിക്കിരീടം.
മൂന്നാം സീസണിലെ ഏറ്റവും മികച്ച ടീമുകളൊന്നുമല്ല ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും. അത്ലറ്റികോ ഡി കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്സിയെ 3-2ന് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യ പാദത്തില്‍ കൊല്‍ക്കത്തയിലായിരുന്നു ഈ വിജയം. മുംബൈയില്‍ നടന്ന രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ ദല്‍ഹി ഡൈനാമോസിനെ 1-0ന് കീഴടക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പാദത്തില്‍ ദല്‍ഹിയില്‍ ചെന്ന് 2-1ന് തോറ്റു. ഇതോടെ ഇരുപാദമത്സരം 2-2 എന്ന നിലയില്‍. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന്റെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന്. എന്നാല്‍ ഫൈനലില്‍ ഹോസു കളിക്കാനിറങ്ങില്ല. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതാണ് ഹോസുവിന് തിരിച്ചടിയായത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗോളുകള്‍ കുറവാണ് ഈ സീസണില്‍. ആകെയുള്ള 61 കളികളില്‍ 60 എണ്ണം പൂര്‍ത്തിയായപ്പോള്‍ 143 ഗോളുകള്‍ പിറന്നു. കഴിഞ്ഞ വര്‍ഷം ഇത് 181 ഗോളുകളായിരുന്നു. കഴിഞ്ഞ വര്‍ഷം എട്ട് ഹാട്രിക്കുകള്‍ ഉണ്ടായപ്പോള്‍ ഈ സീസണില്‍ ആകെ മൂന്നെണ്ണം. ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈയുടെ ഡീഗോ ഫോര്ലാന്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന് എഫ്സിയുടെ ഡുഡു, എഫ്സി ഗോവക്കെതിരെ ദല്‍ഹി ഡൈനാമോസിന്റെ മാഴ്സെലീഞ്ഞോ എന്നിവരാണ് ഹാട്രിക്കിന് അവകാശികള്‍. നടപ്പുസീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് ദല്‍ഹി ഡൈനാമോസും 29 എണ്ണം (സെമി അടക്കം) ഏറ്റവും കൂടുതല്‍ വഴങ്ങിയത് ചെന്നൈയിനും എഫ്സി ഗോവയും. 25 എണ്ണം വീതം. ഏറ്റവും കുറച്ച് ഗോളുകള്‍ വഴങ്ങിയത് മുംബൈ സിറ്റി എഫ്സി. എട്ടെണ്ണം. ബ്ലാസ്റ്റേഴ്സ് പ്രാഥമിക റൗണ്ടില്‍ 12 ഗോളുകള്‍ നേടിയപ്പോള്‍ 14 എണ്ണം വഴങ്ങി. ആദ്യ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി ഇതുതന്നെയായിരുന്നു. അടിച്ചതിനേക്കാള്‍ കൂടുതല്‍ വഴങ്ങിയശേഷമായിരുന്നു ഫൈനല്‍ പ്രവേശം.
ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ ദല്‍ഹിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സെലീഞ്ഞോക്ക് ഉറപ്പായി. 10 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. നേരിയ വെല്ലുവിളി ഉയര്‍ത്തുന്നത് കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം മാത്രമാണ്. എന്നാല്‍ ഫൈനലില്‍ ഹാട്രിക്കെങ്കിലും നേടിയാലേ ഗോള്‍നേട്ടത്തില്‍ മാഴ്സെലീഞ്ഞോക്കൊപ്പമെത്താന് ഹ്യൂമിന് കഴിയൂ. ഇന്ത്യന്‍ താരങ്ങൡ അഞ്ച് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരവും മലയാളിയുമായ സി.കെ. വിനീതാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: