ബ്രിസ്ബെയ്ന്‍: പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയില്‍. അപരാജിത സെഞ്ചുറിയുമായി മുന്നേറുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും അര്‍ദ്ധസെഞ്ചുറി നേടിയമാറ്റ് റെന്‍ഷ്വാ, പീറ്റര്‍ ഹാന്‍ഡ്സ്കോം എന്നിവരുടെ മികച്ച ഇന്നിങ്ങ്സുമാണ് ഓസ്ട്രേലിയ ശക്തമായ നിലയിലെത്തിച്ചത്. സ്മിത്ത് 110 റണ്‍സുമായും ഹാന്‍ഡ്സ്കോം 64 റണ്‍സുമായും ക്രീസില്‍.
ടോസ് നേടിയ ഓസീസിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കി. ഡേവിഡ് വാര്‍ണര്‍ (32) റെന്‍ഷ്വാ സഖ്യം ആദ്യ വിക്കറ്റില്‍ 70 റണ്‍സ് നേടി. വാര്‍ണറെ മുഹമ്മദ് അമീര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ഉസ്മാന് കവാജ നാല് റണ്‍സെടുത്ത് യാസിര്‍ ഷാക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്കോര്‍ 2ന് 75.
എന്നാല്‍ നാലാമനായി ക്യാപ്റ്റന്‍ സ്മിത്ത് ക്രീസില്‍ എത്തിയതോടെ ഓസീസ് സ്കോര്‍ മുന്നോട്ടുനീങ്ങി. മൂന്നാം വിക്കറ്റില്‍ റെന്‍ഷ്വാ-സ്മിത്ത് സഖ്യം 76 റണ്‍സ് നേടി. 71 റണ്‍സെടുത്ത റെന്ഷ്വായെ വഹാബ് റിയാസ് മടക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്നെത്തിയ ഹാന്‍ഡ്സ്കോം സ്മിത്തിന് മികച്ച പിന്തുണ നല്കി. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ സ്മിത്ത് സെഞ്ചുറിയും തികച്ചു. കരിയറിലെ 16-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. പാക്കിസ്ഥാനെതിരായ ആദ്യ സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: