സര്‍വജ്ഞനും ജഗദ്ഗുരുവുമായ ശങ്കരഭഗവത്പാദരുടെ പ്രധാന കൃതികളില്‍ ഒന്നാണ് ശിവാനന്ദ ലഹരി. അദ്ദേഹത്തിന്റെ സൗന്ദര്യലഹരിപോലെ ഈ കൃതിയും താന്ത്രികവും സാഹിത്യപരവുമായ മേന്മ ഉള്‍ക്കൊള്ളുന്നു. ശൈവതന്ത്രങ്ങളുടെ അനാവരണം ഇത്തരമൊരു ലേഖനത്തില്‍ വിഹിതമല്ല. ആചാര്യപാദരുടെ പദപ്രയോഗം വ്യാഖ്യാനിക്കാന്‍ വേണ്ട പാണ്ഡിത്യം എനിക്കില്ല. സാമാന്യമായ പദാര്ത്ഥചര്ച്ചയേ ചെയ്യാനാകൂ.
ശ്ലോകം-1
കലാഭ്യാം ചൂഡാലങ്കൃതശശികലാഭ്യാം നിജതപഃ-
ഫലാഭ്യാം ഭക്തേഷു പ്രകടിതഫലാഭ്യാം ഭവതു മേ
ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യാം ഹൃദി പുനര്‍-
ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യാം
നതിരിയം
കലാഭ്യാം (കലാരൂപമുള്ളവരും); ചൂഡാലംകൃതശശികലാഭ്യാം (ശിരസ്സിനെ അലങ്കരിക്കുന്ന ചന്ദ്രക്കല ഉള്ളവരും); നിജതപഃഫലാഭ്യാം (തങ്ങളുടെ തപസ്സിന്റെ ഫലമായവരും); ഭക്തേഷു (ഭക്തരില്‍); പ്രകടിതഫലാഭ്യാം (പ്രകടിപ്പിക്കപ്പെട്ട ഫലത്തോടുകൂടിയവരും); ഹൃദിപുനര്ഭവാഭ്യാം (ഹൃദയത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നവരും); (ആയ); ശിവാഭ്യാം (ശിവര്ക്ക് – ശിവനും പാര്‍വതിക്കും); മേ (എന്റെ); ഇയം നതി (ഈ നമസ്കാരം); ഭവതു (ഭവിക്കട്ടെ).
(സംസ്കൃതവ്യാകരണത്തില്‍ പരിചയമില്ലാത്തവരുടെ ശ്രദ്ധയ്ക്ക്-ശിവാഭ്യാം എന്ന പദത്തിന്റെ വിശേഷണമായി ഉപയോഗിച്ച ഏഴു പദങ്ങള്‍ ഭ്യാം എന്ന് അവസാനിക്കുന്നവയാണ്. സംസ്കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം എന്നു വചനങ്ങള്‍ മൂന്നാണ്. മലയാളത്തില്‍ ഏകവചനം, ബഹുവചനം എന്നു രണ്ടു വചനമേ ഉള്ളൂ. പാര്വതീപരമേശ്വരരായ രണ്ടുപേരെ ചേര്‍ത്തു കുറിക്കാനാണ് ദ്വിവചന പ്രയോഗം)
കലാഭ്യാം: കലാസ്വരൂപികളായ രണ്ടു പേരായി ശിവപാര്‍വതിമാരെ അവതരിപ്പിച്ചുകൊണ്ട് ശങ്കരഭഗവദ്പാദര്‍ സ്തോത്രം ആരംഭിക്കുന്നു. വളരെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു പദമാണ് കല. അതിന്റെ പല അര്‍ത്ഥങ്ങളും ശിവശക്തികളുടെ സാമരസ്യം വ്യാഖ്യാനിക്കാന്‍ ഉപയോഗിക്കാം. കല് ആഹ്ലാദനേ എന്ന നിര്‍വചനപ്രകാരം ആഹ്ലാദിപ്പിക്കുന്നതാണ് കല. ലോകത്തിന്റെ, പ്രത്യേകിച്ച് ഭക്തന്റെ ആഹ്ലാദമാണ് ശിവനും ശക്തിയും. ഭക്തന് ആഹ്ലാദം നല്കുന്നവര്, പ്രപഞ്ചത്തിന്റെ മാതാപിതാക്കള്‍.
കല എന്ന പദത്തിന് അംശം, ഭാഗം എന്നും അര്‍ത്ഥം. സര്‍വാതീതമായ ബ്രഹ്മചൈതന്യം രണ്ടുഭാഗമായി പിരിഞ്ഞതാണ് ശിവനും ശക്തിയും. രണ്ടും ചേര്‍ന്നാലെ പ്രവര്‍ത്തനമുള്ളൂ. വേര്‍തിരിക്കാനാകാത്തവിധം ചേര്‍ന്ന് അര്‍ധനാരീശ്വരരൂപം സ്വീകരിച്ച പരമാത്മാവിന്റെ ഭാഗങ്ങളാകയാലും രണ്ടുപേരും കലകളാണ്.
‘കല’യ്ക്ക് തേജസ്സ്, അഴക്, ഭംഗി എന്നും അര്‍ത്ഥം. ഈ പ്രപഞ്ചം തേജോരൂപമാണ്. പ്രപഞ്ചത്തില്‍ സൗന്ദര്യവും തേജസ്സുമില്ലാത്ത ഒന്നുംതന്നെ ഇല്ല. എല്ലാത്തിന്റെയും അഴക് എല്ലാവര്ക്കും ഒരുപോലെ അനുഭവപ്പെടണമെന്നില്ല. അത് സന്ദര്ഭഭേദംകൊണ്ടാണ്. സുന്ദരമായും ആകര്‍ഷകമായും ഉള്ളതെല്ലാം ശിവശക്തൈ്യക്യരൂപമാണ്. സൂക്ഷ്മമാലോചിച്ചാല്‍ പ്രപഞ്ചത്തിലെ ഓരോ അണുവിലും ശിവശക്തികളുടെ തേജസ്സ് കണ്ടറിയാം.
കാലം, ദേശം എന്നു രണ്ടു മാനങ്ങള്‍ ഉപയോഗിച്ചാണ് നാം പ്രപഞ്ചത്തെ അറിയുന്നത്. രണ്ടും അളക്കാനുള്ള തോതുകള്‍ മനുഷ്യന് കണ്ടെത്തിയിട്ടുണ്ട്. കാലത്തെ അളക്കാനുള്ള അടിസ്ഥാനപരമായ തോതുകളില്‍ ഒന്നിന് കലാ എന്നു പേര്. ദേശം അളക്കുന്നത് നീളം എന്ന സങ്കേതം ഉപയോഗിച്ചാണ്. നീളം അളക്കാനുള്ള അടിസ്ഥാനപരമായ തോതുകളില്‍ ഒന്നിനും കല എന്നുപേര്. രണ്ടും ചേര്‍ത്താല്‍ ദേശകാലങ്ങളായി വര്‍ത്തിക്കുന്ന ചൈതന്യവിശേഷമാണ് കല എന്നുപറയാം. ശ്ലോകത്തില്‍ ശിവപാര്‍വതിമാരെ ദേശകാല സ്വരൂപികളായി സ്തുതിക്കുന്നു. കാലകാഷ്ഠാദിരൂപേണ പരിണാമപ്രദായിനീ എന്നു ദേവീമാഹാത്മ്യത്തിലെ നാരായണീ സ്തുതി.
അനാദിയായ ബ്രഹ്മചൈതന്യം രണ്ടംശങ്ങളായി, ശിവശക്തികളായി രൂപംപൂണ്ടു.
ലോകപിതാക്കളായ അവര്‍ പ്രപഞ്ചസൃഷ്ടിക്ക് ഉദ്യുക്തരായപ്പോള്‍ ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, ഈശ്വരന്, സദാശിവന് എന്നീ മൂര്ത്തികളായും അഗ്നി, സൂര്യന്, ചന്ദ്രന് എന്നീ പ്രകാശസ്രോതസ്സുകളായും രൂപംപൂണ്ടു. ശിവശക്തികളുടെ ഏകീഭവിച്ച ചൈതന്യത്തെ അംശങ്ങളാക്കി ഓരോ ദേവനും ദേവശക്തിക്കും കൊടുത്തു. ബ്രഹ്മാവിനും വിഷ്ണുവിനും പത്തുവീതവും ഈശ്വരനു നാലും സദാശിവന് പതിനാറും കലകള്‍ ലഭിച്ചു. അഗ്നിക്ക് പത്തും സൂര്യന് പന്ത്രണ്ടും ചന്ദ്രനു പതിനാറും കലകള്‍ ഉണ്ടായി.
ഇങ്ങനെ സൃഷ്ടിക്കപ്പെട്ടവയ്ക്കെല്ലാം ഏകീഭവിച്ച ശിവശക്തിചൈതന്യത്തിന്റെ അംശം കലയായി ലഭിച്ചു. ആ കലകളുടെ രൂപത്തില്‍ വര്‍ത്തിക്കുന്നതിനാലും കലാഭ്യാം എന്ന പ്രയോഗം. (ശൈവാഗമങ്ങളെ ആധാരമാക്കിയാണ് മേല്‍പ്പറഞ്ഞ വ്യാഖ്യാനം).
സംഗീതം, വാദ്യം, നൃത്തം തുടങ്ങി ആനന്ദം പ്രസരിപ്പിക്കുന്ന നിരവധി വ്യാപാരങ്ങളുണ്ട്. ജീവിതത്തെ കൂടുതല്‍ ആസ്വാദ്യമാക്കിത്തീര്‍ക്കുന്ന ഈ വ്യാപാരങ്ങളില്‍ പ്രധാനപ്പെട്ട അറുപത്തിനാലെണ്ണത്തെ ആചാര്യന്മാര് ചതുഃഷഷ്ടി കലകളായി പറയാറുണ്ട്. അവയിലെ ആകര്‍ഷകമായ അംശത്തെയും ഇവിടെ സ്മരിക്കാം.
ഇങ്ങനെ പല നിലവാരത്തില്‍ പലതരത്തില്‍ ആനന്ദം നല്കുന്ന ശിവശക്തികളെ വന്ദിച്ചുകൊണ്ട് ആചാര്യസ്വാമികള്‍ സ്തോത്രം ആരംഭിക്കുന്നു.
ചൂഡാലംകൃതശശികലാഭ്യാം: ശിവശക്തികള്ക്ക് രൂപത്തിലും സാദൃശ്യമുണ്ട്. രണ്ടുപേരുടെയും ശിരോഭൂഷണമായ കിരീടങ്ങളില്‍ ചന്ദ്രകല അലങ്കാരമായി ഘടിപ്പിച്ചിട്ടുണ്ട്. വേറെയും പലതരത്തില്‍ സാമരസ്യമുണ്ട്. ഇരുവരും മുക്കണ്ണരാണ്. രണ്ടുപേരും ജടാധാരികള്‍. ഇവിടെ കിരീടത്തിലെ ചന്ദ്രചൂഡ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.
നിജതപഃഫലാഭ്യാം: രണ്ടുപേരും തപസ്സുചെയ്ത് പരസ്പരം നേടിയവരാണ്. ശ്രീപരമേശ്വരന് തപസ്സു ചെയ്ത് ശ്രീപാര്‍വതിയെ നേടി. പരാശക്തിയായ ശ്രീപാര്‍വതി തപസ്സു ചെയ്ത് ശ്രീപരമേശ്വരനെ തേടി. പ്രശസ്ത ആലങ്കാരികനായ അപ്പയ്യ ദീക്ഷിതര്‍ കുവലയാന്ദത്തിന്റെ വന്ദനശ്ലോകമായി ‘പരസ്പരതപസ്സമ്പത്ഫലായിതപരസ്പരൗ ജഗതഃ പിതരൗ പ്രാഞ്ചൗ ജായാപതീ സ്തുമഃ’ എന്നു സ്തുതിച്ചത് ഈ തപസ്സിദ്ധിയെ ആദരിച്ചാണ്. തപസ്സു ചെയ്ത് പരസ്പരം നേടിയവരാകയാല്‍ അവര്‍ ഒരിക്കലും പിരിയാത്ത ജായാപതിമാരായി.
ഭക്തേഷു പ്രകടിതഫലാഭ്യാം: ഭക്തരില്‍ പ്രകടിതമായ ഫലമുള്ള ഇരുവര്‍. രണ്ടുപേരെയും ഒന്നായി കരുതിയാലും രണ്ടുമൂര്ത്തികളായി കരുതിയാലും വ്യത്യാസമില്ല. രണ്ടുപേരും ഭക്തവത്സലരാണ്. ഭക്തര്‍ ആഗ്രഹിക്കുന്നതു മോക്ഷമായാലും ഭൗതികസുഖങ്ങളായാലും അതു കൊടുക്കാന്‍ ശിവനും പാര്‍വതിയും സന്നദ്ധരാണ്. ഇരുവരും ക്ഷിപ്രപ്രസാദികളാണ്. ശിവനെയോ ശിവയെയോ ആരാധിച്ച് നിരാശരായവര്‍ ഇല്ല. ആരെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ തക്കതായ കാരണം കാണും.
ത്രിഭുവനശിവാഭ്യാം: മൂന്നുലോകത്തിനും മംഗളം വരുത്തുന്ന ഇരുവര്‍. മൂന്നുലോകങ്ങള്‍ എന്നുപറഞ്ഞുവെങ്കിലും അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന സമസ്തപ്രപഞ്ചത്തെയും ഉദ്ദേശിക്കുന്നു. സമസ്തലോകങ്ങള്‍ക്കും അച്ഛനും അമ്മയുമായ ശിവനും ശിവയും തങ്ങളുടെ സൃഷ്ടിയായ ലോകത്തെ വാത്സല്യത്തോടെ രക്ഷിക്കുന്നു. എല്ലാ ലോകങ്ങള്‍ക്കും പ്രാണികള്‍ക്കും മംഗളം വരുത്തുന്നു.
ഹൃദിപുനര്ഭവാഭ്യാം: ഹൃദയത്തില്‍ വീണ്ടും ഭവിക്കുന്ന ഇരുവര്‍. ശിവനും ശിവയും എല്ലാവരുടെയും ഹൃദയത്തില്‍ എപ്പോഴുമുണ്ട്. കാമക്രോധാദികള്കൊണ്ട് മനസ്സു മലിനമാകുമ്പോള്‍ ശിവനെയും ശിവയെയും കാണാനാകാതെ വരും. ബോധപൂര്‍വം യമനിയമാദികള്‍ അനുഷ്ഠിക്കുന്നതുകൊണ്ടോ നിഃസ്വാര്‍ഥമായ ഭക്തികൊണ്ടോ മനസ്സ് ശുദ്ധമാകുമ്പോള്‍ ശിവശക്തിസാന്നിദ്ധ്യം അനുഭവപ്പെടും. അതു സൂചിപ്പിക്കാനാണ് പുനര്‍ഭവാഭ്യാം എന്ന പ്രയോഗം.
ആനന്ദസ്ഫുരദനുഭവാഭ്യാം: ആനന്ദാനുഭൂതിയായി ഹൃദയത്തില്‍ സ്ഫുരിക്കുന്ന രണ്ടുപേര്‍. ഹൃദയത്തില്‍ പുനര്‍ഭവിക്കുന്ന ശിവനെയും ശിവയെയും ആനന്ദസ്ഫുരണമായി അനുഭവിക്കാന്‍ കഴിയും. ഹൃദയത്തില്‍ പുനര്‍ഭവിക്കുന്ന അവരെ മാംസചക്ഷുസ്സുകൊണ്ട് കാണാനാവില്ല. മാംസചക്ഷുസ്സുകള്‍ ബഹിര്മുഖങ്ങളാണ്. ശരീരത്തിന് പുറത്തുള്ളവ കാണാനേ അവയ്ക്ക് കഴിവുള്ളൂ. ഹൃദയത്തില്‍ പുനര്‍ഭവിക്കുന്ന ശിവയെയും ശിവനെയും ആനന്ദസ്ഫുരണമായി അനുഭവിക്കാനേ കഴിയൂ.
ശിവാഭ്യാം ഇയം നുതി ഭവതു: ശിവനും ശിവയ്ക്കും എന്റെ ഈ നമസ്കാരം ഭവിക്കട്ടെ.
കലാരൂപികളും ചന്ദ്രകല ശിരോഭൂഷണമായി അണിഞ്ഞിട്ടുള്ളവരും രണ്ടുപേരും ചെയ്ത തപസ്സിന്റെ ഫലമായവരും ഭക്തരില്‍ പ്രകടമായ ഫലമായവരും മൂന്നുലോകങ്ങള്‍ക്കും മംഗളമായവരും ഹൃദയത്തില്‍ വീണ്ടും ആനന്ദസ്ഫുരണമായി അനുഭവപ്പെടുന്നവരും ആയ ശിവനും ശിവയ്ക്കും എന്റെ ഈ നമസ്കാരം ഭവിക്കട്ടെ. ഞാന്‍ അവരെ നമസ്കരിക്കുന്നു.
തന്റെ സ്തോത്രത്തിന്റെ രചന വിഘ്നം കൂടാതെ പൂര്‍ത്തിയാകാനും അനുവാചകര്‍ക്ക് മംഗളം ഉണ്ടാകാനും വേണ്ടി ശങ്കരഭഗവത്പാദര്‍ മംഗളരൂപികളായ ശിവപാര്‍വതിമാരെ വന്ദിക്കുന്ന കൃതിയുടെ നാന്ദിയും മംഗളാചരണവുമായി ഈ ശ്ലോകത്തെ കണക്കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: