കുട്ടികളുടെ തിരോധാനകേസുകളില്‍ അന്വേഷണ പുരോഗതിയില്ലെന്ന് ബാലാവകാശ കമ്മീഷന്
ആലപ്പുഴ: സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ അനന്തമായി നീളുന്നത് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന ബാലവകാശ കമ്മിഷന്. അവലോകനയോഗത്തില്‍ സംസാരിക്കുകായിരുന്നു കമ്മിഷന്.
പുറക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ വിലയിരുത്തല്‍. എട്ടു കുടുംബങ്ങള്‍ അവിടെ താമസിച്ചു വരുന്നതായി കമ്മിഷന് കണ്ടെത്തിയിരുന്നു.
സ്കൂളുകളുടെ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും പരിപാലനം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കമ്മിഷന് നിര്‍ദ്ദേശം നല്കി. പുന്നപ്ര സിവൈഎം എല്‍പി സ്കൂളിനോടു തൊട്ടു ചേര്‍ന്ന് റെയില്‍വേ ട്രാക്ക് കടന്നു പോകുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകുന്നതായി കമ്മിഷന് ആശങ്കപ്പെട്ടു. ഇവിടെ താല്കാലിക വേലി കെട്ടുന്നത് ആലോചിക്കണമെന്ന് കമ്മിഷന് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
എല്ലാ സ്കൂളുകളിലും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പരായ 1029 പോസ്റ്റര്‍ രൂപത്തില്‍ പതിക്കാനുള്ള നടപടി സ്വീകരിക്കും. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവത്കരിക്കേണ്ടത് മുതിര്ന്നവരെയാണെന്നും സ്കൂളുകളില്‍ പിടിഎയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്കി.
മയുക്കുമരുന്നുമായി ബന്ധപ്പെട്ടവര്‍ കുട്ടികളെ ലിഫ്റ്റ് നല്കാന് പ്രേരിപ്പിക്കുന്നതായി കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് വാഹകരായിത്തീരാനുള്ള സാധ്യതയുണ്ടെന്നും കുട്ടികള്‍ ഇതെക്കുറിച്ച് ബോധവന്മാരായിരിക്കണമെന്നും കമ്മിഷന് ചുണ്ടിക്കാട്ടി.
2015ലെ നിയമം ആനുസരിച്ച് ശിശുസംരക്ഷണ നിയമം അനുസരിച്ചുള്ള കേസുകളില്‍ എഫ്ഐആറിന്റെ കോപ്പി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്‍കണമെന്ന് കമ്മിഷന് പോലീസിനോട് നിര്‍ദ്ദേശിച്ചു.
കുട്ടികളെ കേസുകളുമായി ബന്ധപ്പെട്ട് അനാവശ്യമായി പോലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ചൈല്‍ഡ വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പക്കണമെന്നും നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ആലപ്പുഴയില്‍ 39 പേരുടെ തിരോധനം ഉണ്ടായിട്ടുണ്ടെന്നും കേസുകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും കമ്മി ഷന് വിലയിരുത്തി. കുട്ടികളെ പണം നല്കി വാങ്ങുന്നതും വില്‍ക്കുന്നതും തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നിയമപരമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെയുള്ള അറിയിപ്പുകള് ആശുപത്രി ലേബര്‍ റൂമുകളില്‍ പ്രദര്‍ശിപ്പക്കാനുള്ള നടപടി സ്വീകരിക്കും. മായിത്തറ ചില്‍ഡ്രന്‍സ് ഹോമിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായതായി കമ്മിഷന് വിലയിരുത്തി. ജില്ലയിലെ സ്പെഷല്‍ അഡോപ്ഷന്‍ സെന്ററിന്റെ അഭാവം പരിഹരിക്കാന്‍ കമ്മിഷന് ഇടപടും. സിറ്റിങില്‍ 10 കേസുകള്‍ പരിഗണിച്ചു. കമ്മിഷന് അംഗങ്ങളായ ജെ. സന്ധ്യ, ഗ്ളോറി ജോര്‍ജ് എന്നിവര്‍ കേസുകള്‍ പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: