ചെങ്ങന്നൂര്‍: നിരവധി അബ്കാരി കേസുകളിലെ പ്രതിയെ വിദേശമദ്യം വില്‍ക്കുന്നതിനിടയില്‍ ചെങ്ങന്നൂര്‍ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ തുണ്ടത്തില്പടീറ്റതില് ശശി (52) യെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍പെക്ടര്‍ ബി.റജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീടിന് സമീപത്തുനിന്നും അറസ്റ്റു ചെയ്ത്. ഇയാളുടെ പക്കല്‍ നിന്നും എട്ട് ലിറ്റര്‍ വിദേശ മദ്യം കണ്ടെടുത്തു.
ബിവറേജസ് ഔട്ട്ലെറ്റില് നിന്നും ദിവസേന പലതവണകളായി ഇരുപത് ലിറ്ററോളം വിദേശ മദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തി വരുകയായിരുന്നു ഇയാള്‍. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. രണ്ട് അബ്കാരി കേസുകളിലായി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഇയാള്‍ മറ്റു കേസുകളിലെ വിചാരണ നടന്നു വരവേ ചാരായം, വിദേശമദ്യ വില്‍പ്പന ആരംഭിച്ചിരുന്നതായും എക്സൈസ് അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍പെക്ടര്‍ സദാശിവന്‍പിള്ള, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, പത്മകുമാര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസ്ഥലത്തുനിന്ന് മദ്യപിച്ച അഞ്ചുപേര്‍ക്കെതിരെയും, പൊതുസ്ഥലത്ത് പുകവലിച്ച നാലു പേര്‍ക്കെതിരെയും എക്സൈസ് കേസെടുത്തു.
ക്രിസ്തുമസ്, ന്യൂ ഇയര്‍ കാലയളവുമായി ബന്ധപ്പെട്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലും പരിശേധനയും, രാത്രികാല പെട്രോളിങ്ങും വാഹനപരിശോധനയും കര്‍ശനമാക്കിയതായും ഇന്‍സ്പെക്ടര്‍ ബി.റജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: