സമൂഹത്തിന്റെ താഴത്തെ തട്ടില്ക്കഴിയുന്നവരുടെ സ്നേഹവും ത്യാഗവും ആരും അറിയുന്നില്ല. ഉന്നതരുടെ മഹത്വം പുകഴ്ത്താനും വര്‍ണിക്കാനും ജനങ്ങളുണ്ട്. കവികളുണ്ട്. എന്നാല്‍ താഴ്ന്ന നിലയില്‍ കിടക്കുന്നവരെ ആരും തിരിഞ്ഞു നോക്കുന്നുമില്ല. പതിതരോടു സഹാനുഭൂതിയുള്ള കവിയാണെങ്കില്‍, ഈ അധഃസ്ഥിതരുടെ ശ്രേഷ്ഠതയും, അവര്‍ ലോകത്തിനുവേണ്ടി ചെയ്യുന്ന സേവനവും പൊതുജനശ്രദ്ധയില്പ്പെടുത്തും. മിക്കവാറും ഏതെങ്കിലും പ്രതീകത്തില്‍ കൂടിയായിരിക്കും കവി ഇത് നിര്‍വഹിക്കുക.
കേരളത്തിലെ മഹാകവിത്രയത്തിലൊരാളായ ഉള്ളൂര്‍ ‘കൂപാലാപം’ എന്ന കവിതയില്‍ക്കൂടി ഈ ധര്‍മ്മം നിറവേറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളിലൊന്നായ ‘ഹൃദയകൗമുദി’യിലെ ആദ്യത്തെ കവിതയാണിത്. ഒരു കിണറും അതില്‍നിന്ന് വെള്ളമെടുക്കാനായി വരുന്ന കുടവും തമ്മില്‍ നടക്കുന്ന സംഭാഷണത്തെ ആസ്പദമാക്കി പല ലോകതത്വങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നു. ത്യാഗം എങ്ങനെയുള്ളതായിരിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. അതിഥിയെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിക്കുന്നു. വിനയത്തിന്റെയും മധുരഭാഷണത്തിന്റെയും സ്വഭാവത്തെ ചിത്രീകരിക്കുന്നു. എളിമയിലാണ് കഴിയുന്നതെങ്കിലും, ആത്മാഭിമാനം കൈവിടരുതെന്ന് ഉപദേശിക്കുന്നു. നിശ്ശബ്ദം, നിസ്വാര്‍ത്ഥം സേവനമനുഷ്ഠിക്കുന്നതിനെ പ്രകീര്‍ത്തിക്കുന്നു.
താഴ്ന്ന നിലയില്‍ കഴിയുന്നവന്റെ പ്രതീകമാണ് കിണര്‍. അവനതില്‍ പരാതിയോ പരിഭവമോ ഇല്ല. താന്‍ താണവനാണെങ്കിലും, ഉയര്‍ന്നവര്‍ക്ക് ശുദ്ധജലം നല്കി അവരെ സംതൃപ്തരാക്കുവാന്‍ കഴിയുന്നണ്ടല്ലോ എന്ന സന്തോഷം അവനുണ്ട്. ആ ജലം കൊണ്ടുപോകാന്‍ വരുന്ന കുടത്തെ അവന് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കുടം ജലത്തില്‍ മുഴുകുമ്പോള്‍ പുറപ്പെടുന്ന ശബ്ദം കിണറിന്റെ കരയില്‍ നില്‍ക്കുന്നവര്‍ക്ക് കുടം ഏതോ കണ്ണാടിച്ചില്ല് തകര്‍ത്തതായി തോന്നും. കണ്ണാടിപോലെ തെളിമയും നൈര്‍മല്യവും കലര്‍ന്നതാണ് കിണറ്റിലെ ജലം എന്ന് ഇവിടെ ധ്വനിപ്പിക്കുന്നു. ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍ കണ്ണാടിച്ചില്ലിന്റെ അംശങ്ങളല്ല, ആഗതനെ കണ്ട് കിണര്‍ തൂകുന്ന പുഞ്ചിരിയായിട്ടാണ് കവി കല്‍പ്പിക്കുന്നത്. അതിഥിയെ ഹാര്‍ദമായി സ്വാഗതം ചെയ്തശേഷം, കിണര്‍, തന്റെ നിലയും വിലയും വ്യക്തമാക്കുന്നു. താന്‍ അധഃസ്ഥിതനാണ്. എന്നാല്‍, താന്‍ കൊടുക്കുന്ന ജലംകൊണ്ടാണ് ഉന്നതസ്ഥാനീയര്‍ ദാഹശമനം വരുത്തുന്നത്. വാസ്തവത്തില്‍ സമുദ്രത്തെക്കാളും സൂര്യനെക്കാളും മഹത്വം തനിക്കാണുള്ളത്.
എന്തുകൊണ്ടെന്നോ? സമുദ്രത്തിലെ ജലം ഒരു തുള്ളി പോലും കുടിക്കാന്‍ കൊള്ളുകയില്ല. താന്‍ നല്കുന്ന ജലത്തിന് പരിശുദ്ധിയും കുളിര്‍മയുമുണ്ട്. സമുദ്രത്തിന് വിശാലതയുണ്ട് എന്നേയുള്ളൂ. പ്രയോജനക്ഷമതയില്ല. അവന് ആര്‍ത്തിരമ്പിവന്ന കരകളെ തകര്‍ക്കുകയാണ്, തീരത്തുള്ളതെല്ലാം കവര്‍ന്നെടുക്കുകയാണ്. സുനാമി പോലുള്ള ദുരന്തം ഉളവാക്കുകയാണ്. താന്‍ അപ്രകാരമുള്ള ദ്രോഹകൃത്യങ്ങളൊന്നും ചെയ്യുന്നില്ല. അതിനാല്‍ പരോപകാരി എന്ന നിലയില്‍ തന്നെയാണ് മഹിമ.
ഇനി, സൂര്യന്റെ കാര്യം നോക്കാം. സൂര്യന് തന്റെ അത്യുഗ്രമായ രശ്മികള്‍കൊണ്ട് ലോകത്തെ തപിപ്പിക്കുകയാണ്. അതായത് ദുഃഖിപ്പിക്കുകയാണ്. താപം എന്നതിന് ചൂടെന്നും ദുഃഖമെന്നും അര്‍ത്ഥമുണ്ടല്ലോ. അപ്പോള്‍, സൂര്യന് ലോകത്തെ ദുഃഖിപ്പിക്കുന്നു. താനാകട്ടെ, കുളിര്‍മ്മയുള്ള ജലം കൊടുത്തു തണുപ്പിക്കുന്നു എന്നാണ് കിണറിന്റെ അവകാശവാദം. എന്നില്‍നിന്ന് കോരിയെടുക്കുന്ന ജലം എവിടെക്കൊണ്ടു പോകുന്നുവെന്ന് കിണര്‍ ചോദിക്കുന്നില്ല. തനിക്ക് അതറിഞ്ഞിട്ട് ആവശ്യവുമില്ല. അതിഥിയായ കുടം വേണ്ടതുപോലെ ചെയ്യും എന്ന വിശ്വാസത്തിലാണത്.
കിണര്‍ പറയുന്നത് ഏതോ ഒരു ശക്തി തനിക്ക് ഊര്‍ജം പകര്‍ന്നുതരുമെന്നാണ്. അടിയില്‍ മുടങ്ങാതെ എത്തിച്ചേരുന്ന നീരുറവയെയാണ് കിണര്‍ ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം പ്രദാനം ചെയ്യുന്നത് ഈശ്വരനാണല്ലോ. അപ്പോള്‍ തനിക്ക് ഈശ്വരാനുഗ്രഹമുണ്ട് എന്ന് വ്യംഗ്യം. ദേവാനുകൂല്യമില്ലെങ്കില് ആര്‍ക്കും ഒരു കാര്യവും ചെയ്യാന്‍ സാധ്യമല്ല എന്ന മഹത്തത്ത്വത്തെയാണ് കവി ഇവിടെ ഉദ്ധരിക്കുന്നത്.
ഇനി, കുടത്തിന്റെ കാര്യമാണ്. മഹത്തായ സേവനമാണ് കുടവും അനുഷ്ഠിക്കുന്നത്. കിണറ്റില്‍നിന്ന് വെള്ളമെടുത്ത് മുകളില്‍ കൊണ്ടുചെന്ന് ആവശ്യക്കാര്‍ക്ക് കൊടുക്കുക. താന്‍ കയറുകൊണ്ട് ബന്ധിതനാണ് എന്ന് കുടത്തിന് ദുഃഖിക്കേണ്ടതില്ല. കാരണം, സ്വാതന്ത്ര്യം അനുഭവിക്കുന്നവരേക്കാള്‍ താനാണ് ഉത്കൃഷ്ടമായ കര്‍മം ചെയ്യുന്നത്. വംശമഹിമയും തനിക്കുണ്ട്. ഒരു കുടത്തില്‍ പിറന്നവനാണല്ലോ അഗസ്ത്യമഹര്‍ഷി. അദ്ദേഹത്തിന് പിതൃസ്ഥാനീയനാണ് താന്‍. അങ്ങനെ, കുടത്തിനും കവി ധന്യത കല്പ്പിക്കുന്നു. നിസ്സാരമായ ഒരു കാര്യത്തെ പരാമര്‍ശിച്ച് സാരവത്തായ സന്ദേശം നല്കുന്ന കവികര്മകുശലതയാണ് നാമിവിടെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: