1971 ലെ ഇന്ത്യ-പാക് യുദ്ധം ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നാണ്. രണ്ടാം ലോക യുദ്ധശേഷം ഇത്രയധികം യുദ്ധത്തടവുക്കാരെ പിടികൂടിയ യുദ്ധം മറ്റൊന്നില്ലായിരുന്നു. അത് ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധമായിരുന്നു.1971 ഡിസംബര്‍ 16ന് ഭാരതം പാക്കിസ്ഥാനുമേല്‍ നിര്‍ണ്ണായകവിജയം നേടിയതുകൊണ്ടാണ് ഈ ദിവസത്തെ വിജയദിനമായി ആചരിക്കുന്നത്. 93,000 പാക് പാട്ടക്കാരെയാണ് നാം ഈ യുദ്ധത്തില്‍ തടവുക്കാരായി പിടിച്ചത്. 1971 ഡിസംബര്‍ നാലിന് ആരംഭിച്ച് 16ന് അവസാനിച്ച യുദ്ധത്തില്‍ നമ്മുടെ സൈന്യം നേടിയ വിജയം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
ദ്വിരാഷ്ട്രവാദത്തെ നാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാനില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനുമായി രണ്ട് സംസ്ക്കാരത്തോടുകൂടിയ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തികമായി ഏറ്റവും സമ്പന്നമായിരുന്ന ഇന്നത്തെ ബംഗ്ലാദേശായ കിഴക്കന്‍ പാക്കിസ്ഥാന്. പടിഞ്ഞാറന്‍ പാക്കിസ്ഥാന്, കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ഉറുദുഭാഷ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമം ശക്തമായ എതിര്‍പ്പിന് ഇടയാക്കി. ചണവും ഗോതമ്പും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന് ഇവിടെനിന്ന് കടത്തിക്കൊണ്ടുപോവുകവഴി, തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന ചിന്ത അവരെ അലട്ടിയിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചു. അതിനിടെ 1971 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാക്കിസ്ഥാന്‍കാരനായ മുജീബ് റഹ്മാന് ഭൂരിപക്ഷം ലഭിച്ചു. ഇതിനെ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ എതിര്‍ത്തു. പ്രതിഷേധം ശക്തമാകുന്തോറും അടിച്ചമര്‍ത്തലും ശക്തമായി തുടര്‍ന്നു.
പട്ടാളത്തെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഹിന്ദുക്കളടക്കമുള്ള ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി ഭാരതത്തിലേക്ക് പലായനം ചെയ്തു. മുജീബ് റഹ്മാന് അധികാരം നിഷേധിക്കപ്പെട്ടു. ഇതിനിടെ ‘മുക്തിവാഹിനി’ എന്ന സംഘടന കിഴക്കന്‍ പാക്കിസ്ഥാനിലെ പ്രക്ഷോഭകരോടൊപ്പം ചേര്‍ന്നു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പട്ടാള നടപടി ഉണ്ടായി. ആയിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം രാജ്യം വിട്ടോടി.
ബംഗാള്‍, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ കടന്നുകയറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ അഭാര്‍ത്ഥി പ്രവാഹം. 1971 ഏപ്രില്‍ മാസത്തോടെ അഭയാര്‍ത്ഥി പ്രവാഹം ശക്തിപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനെ ബുദ്ധിമുട്ട് അറിയിച്ചു. തുടര്‍ന്ന് ക്യബിനറ്റ് ചേര്‍ന്ന് വിഷയം ലോകശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചു. പാക്കിസ്ഥാനുമായി അടുപ്പം പുലര്‍ത്തുന്ന അമേരിക്കയോടും ചൈനയോടും ഇതര രാജ്യങ്ങളോടും പ്രധാനമന്ത്രി ഇന്ദിരഗാന്ധി പ്രത്യേക ദൂതന് മുഖേന ഈ വിഷയം അറിയിച്ചു. പക്ഷേ അവര്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.
അന്നത്തെ പട്ടാളമേധാവി ജനറല്‍ മാനേക്ഷായെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച് വരുത്തി ഏപ്രില്‍ മാസത്തില്‍ കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ സൈന്യം നീങ്ങണമെന്ന് അറിയിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ പട്ടാളമേധാവി അല്പമാസങ്ങള് നീട്ടണമെന്ന് മറുപടി നല്കി. സര്‍ക്കാര്‍ നടപടി നീട്ടിവെക്കാന്‍ തീരുമാനിക്കുകയുണ്ടായി.
പാക്കിസ്ഥാന് സര്‍ക്കാര്‍ കരുതിയത് ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ചൈനയും അമേരിക്കയും വേണ്ടിവന്നാല്‍ തങ്ങളെ സഹായിക്കുമെന്നായിരുന്നു. ആ വിശ്വാസത്തോടെയാവാം ഡിസംബര്‍ മൂന്നിന് അര്‍ദ്ധരാത്രിയോടെ അന്‍പതോളം പാക്ക് വിമാനങ്ങള്‍ പഞ്ചാബിലും ജമ്മുകശ്മീരിലും മറ്റുമായി ഇന്ത്യയിലെ 11 വിമാനത്താവളങ്ങള്‍ ആക്രമിച്ചു. ഇതോടെ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു.
ഡിസംബര്‍ നാലിന് ഇന്ത്യയുടെ വായുസേന കിഴക്കന്‍ പാകിസ്ഥാനിലെ വിമാനത്താവളങ്ങളും പട്ടാള ക്യാമ്പുകളും ഒന്നടങ്കം ആക്രമിച്ചു. വടക്കു- കിഴക്കന്‍ അതിര്‍ത്തിവഴി ഇന്ത്യന്‍ പട്ടാളം കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് കടന്ന് ശക്തമായി മുന്നേറി. ഈ യുദ്ധത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ശത്രുവിന്റെ ശക്തമായ പ്രതിരോധത്തില്‍നിന്ന് ഒഴിഞ്ഞുമാറി ആക്രമിക്കുന്ന രീതിയായിരുന്നു നമ്മുടെത്. 93,000 പാക്ക് പട്ടാളക്കാര്‍ മേജര്‍ അറോറക്ക് മുമ്പില്‍ കീഴടങ്ങി. അതോടെ യുദ്ധത്തില്‍ ഇന്ത്യ പൂര്‍ണ്ണ വിജയം നേടുകയും ചെയതു. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ഈ സുവര്‍ണാവസരം പാഴാക്കി. കീഴടങ്ങിയ പാക്ക് സൈനികരെ വിട്ടയക്കാതെ ശക്തമായി വിലപേശിയിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്നം അന്നേ പരിഹരിക്കാമായിരുന്നുവെന്ന് പല നയതന്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ യുദ്ധത്തില്‍ ലോകരാഷ്ട്രങ്ങളുടെ പ്രതികരണമാണ് ശ്രദ്ധേയമായത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ നിക്സന്റെ പ്രതികരണം ഇന്ത്യയാണ് ആക്രമണക്കാരി എന്ന നിലയിലായിരുന്നു. മാത്രമല്ല ഇന്ത്യയെ ഭയപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ അമേരിക്കയുടെ ‘യുഎസ് എന്റര്‍പ്രൈസസ്’ എന്ന വിമാനവാഹിനി കപ്പലിനെ ഇന്ത്യന്‍ കടല്‍ത്തീരത്തേക്ക് അയയ്ക്കാനും അവര്‍ മടിച്ചില്ല. ചൈനയോട് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന് നല്കിയ അഭ്യര്‍ത്ഥന പക്ഷേ, ചൈന സ്വീകരിച്ചില്ല. അതിന് കാരണമുണ്ട്. 1962 ലെ ഇന്ത്യന്‍ പട്ടാളമല്ല 1971 ലെ പട്ടാളമെന്ന അവര്‍ക്കറിയാമായിരുന്നു. അമേരിക്ക നേരത്തെതന്നെ പാക്കിസ്ഥാന് അനുകൂലമായ സമീപനം സ്വീകരിച്ചതോടെ ഭാരതം റഷ്യയുമായി സൗഹൃദക്കരാറിലേര്പ്പെട്ടു. ചൈന നമ്മെ ആക്രമിച്ചാല്‍ റഷ്യ വിഷയത്തില്‍ ഇടപെടുമെന്ന സംശയത്താലുമാവാം ചൈന സ്വയം പിന്മാറിയത്.
ഈ യുദ്ധം ഇന്ത്യക്ക് നേട്ടങ്ങളോടൊപ്പം കോട്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ പാക്കിസ്ഥാനോടുചേര്ന്നുള്ള പ്രദേശം നമുക്ക് ഏറെക്കുറെ നഷ്ടമായി. എന്നാല്‍ ഈ യുദ്ധത്തോടെ പാക്കിസ്ഥാനുമേല്‍ ഇന്ത്യക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു.
ഏറ്റവും ഫലസമ്പന്നവും ജനസാന്ദ്രതയേറിയതുമായ കിഴക്കന്‍ പാക്കിസ്ഥാന് നഷ്ടപ്പെട്ടത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. ഇതോടെ പാക്കിസ്ഥാന്റെ വിസ്തീര്‍ണ്ണം മൂന്നില്‍ രണ്ടായി ചുരുങ്ങുകയും ചെയ്തു. യുദ്ധാനന്തരം കിഴക്കന്‍ പാക്കിസ്ഥാനെ സ്വതന്ത്ര്യമാക്കാനും ഇവിടേക്ക് എത്തിപ്പെട്ട അഭയാര്‍ത്ഥികളെ തിരിച്ചയ്ക്കാനും നമുക്ക് സാധിച്ചു.
പിന്നീട് 1972 ലെ സിംല കരാര്‍ പ്രകാരം പിടിച്ചടക്കിയ ഭൂമി അവരവര്‍ കൈവശംവക്കാനും കശ്മീരിലെ നിയന്ത്രണരേഖ സ്ഥിരപ്പെടുത്താനും തീരുമാനമായി. നിയന്ത്രണരേഖയില്‍ അന്ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇന്ന് പാക്കിസ്ഥാന് നിരന്തരം ലംഘിക്കുകയാണ്.
ലോകചരിത്രത്തില്‍ ഇത്ര ചുരുങ്ങിയ ദിവസംകൊണ്ട് വിജയം നേടുകയോ ഇത്രയധികം പട്ടാളക്കാര്‍ നിരുപരാധികം കീഴടങ്ങുകയോ ചെയ്ത യുദ്ധം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഈ യുദ്ധം വിജയിച്ച ഡിസംബര്‍ 16 വിജയദിനമായി പ്രഖ്യാപിച്ച് ആചരിക്കുന്നതും.
ശത്രുസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രകടിപ്പിക്കുന്ന അസാമാന്യധൈര്യത്തിന് സൈനികര്‍ക്ക് നല്കുന്ന ഉത്തുംഗ പുരസ്കാരങ്ങളാണ് പരമവീരചക്രം, മഹാവീരചക്രം, വീരചക്രം എന്നിവ. 1971 ലെ യുദ്ധത്തില്‍ ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
140 മലയാളി സൈനികര്‍ അന്ന് വീരമൃത്യു വരിച്ചു. പരിക്കേറ്റവര്‍ നിരവധിയും. 1971 ലെ യുദ്ധത്തില്‍ മലയാളി സൈനികരില്‍ ഒരാള്‍ക്ക് പരമവീരചക്രവും 21 പേര്‍ക്ക് വീരചക്രവും ധീരതയുടെ ഉത്തുംഗപുരസ്ക്കാരങ്ങളായി ലഭിച്ചു. ഇവരില്‍ 5 പേര്‍ക്ക് വീരചക്രം മരണാനന്തര ബഹുമതിയായാണ് ലഭിച്ചത്. ഏക മഹാവീര ചക്രജേതാവ് ഓണറി ക്യാപ്റ്റന്‍ ഇടയാറന്മുള സ്വദേശി തോമസ് ഫിലിപ്പോസാണ്. നാളിതുവരെയുള്ള യുദ്ധങ്ങളില്‍ മലയാളികള്‍ക്കാര്‍ക്കും പരമോന്നത ബഹുമതിയായ ‘പരമവീരചക്രം’ ലഭിച്ചിട്ടില്ല. ഇതിനുമുമ്പ് മഹാവീരചക്രം ലഭിച്ചത് 1947 – 48 ലെ കശ്മീര്‍ ഓപ്പറേഷനില്‍ പാലക്കാട് ജില്ലക്കാരനായ മേജര്‍ അണ്ണാവി രാമസ്വാമി കൃഷ്ണസ്വാമിക്കാണ്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് അത് ലഭിച്ചത്.
പശ്ചിമ പാക്കിസ്ഥാനിലെ ബസന്തര്‍ നദിയുടെ കരകളിലും പാര്ശ്വപ്രദേശങ്ങളിലും നടന്ന അത്യുഗ്രമായ പോരാട്ടത്തില്‍ ഇരുഭാഗത്തും വലിയ തോതില്‍ ജീവനാശം സംഭവിച്ചു. ബസന്തര്‍ നദി തരണംചെയ്ത് നമ്മുടെ സൈന്യം മുന്നേറുന്ന വേളയിലാണ് യുദ്ധം രൂക്ഷമായത്. ഡിസംബര്‍ 15,16 തീയതികളില്‍ നടന്ന ഏറ്റുമുട്ടലില്‍ 16-ാം നമ്പര്‍ മദ്രാസ് ബറ്റാലിയന്റെ ചുക്കാന്‍ പിടിച്ചത് ലഫ്. കേണല്‍ വി.ഗൈ ആയിരുന്നു. നദീതീരത്തുള്ള മൈന്‍ പാടങ്ങള്‍ ഭേദിച്ച് സൈന്യം മുന്നേറവേ പ്ലാറ്റൂണ്‍ കമാന്റര്‍ ഗൈയ്ക്ക് യുദ്ധം നയിക്കാന്‍ കഴിയാത്തവിധം ഗുരുതരമായി പരിക്കേറ്റു. അന്ന് പ്ലാറ്റൂണിലെ ഹവില്‍ദാര്‍ ആയിരുന്ന തേമസ് ഫിലിപ്പോസ് കമാന്ററായി പ്ലാറ്റൂണ്‍ മുന്നോട്ടു നയിച്ചു. അപ്പോഴേക്കും സഹപോരാളികളുടെ എണ്ണം വെറും പതിനഞ്ചായി കുറഞ്ഞിരുന്നു. അറുപതിലേറെ ജവാന്മാരുണ്ടായിരുന്ന ശത്രുസൈന്യവുമായുള്ള ഉഗ്രപോരാട്ടം തുടര്‍ന്നു. യുദ്ധം മുഖാമുഖമായി തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ബയണറ്റ് ചാര്‍ജ് എന്ന് അലറിവിളിച്ചുകൊണ്ട് തോമസ്സും കൂട്ടരും ശത്രുസൈന്യത്തിന്റെ ഇടയിലേക്ക് ഈറ്റപ്പുലികളെപ്പോലെ എടുത്തുപാടി.
തന്റെ മുതുകില്‍ ഗുരുതരമായി പരിക്കേറ്റിട്ടും ധൈര്യവും തന്റേടവും കൈവിടാതെ അദ്ദേഹം ബയണറ്റ് യുദ്ധം തുടര്‍ന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ കൂടുതല്‍ ധൈര്യം പകര്‍ന്ന് യുദ്ധത്തിന് ആക്കം കൂട്ടി. ഇത് തോമസില്‍ കൂടുതല്‍ ആവേശം പകര്‍ന്നു. ഉഗ്രപോരാട്ടത്തില്‍ മരിച്ചുവീണ സഹ പ്രവര്‍ത്തകരെ ഉപേക്ഷിച്ച് പാക്ക് സൈനികര്‍ പലായനം ചെയ്തു. നേരിട്ടുള്ള യുദ്ധത്തില്‍ വിജയം കൈവരിച്ച ഫിലിപ്പോസ് തികച്ചും അവശനായിരുന്നു. അദ്ദേഹത്തെ ഉടന്‍ ബങ്കറിനു പുറത്തിറക്കിയപ്പോഴേക്കും കമാന്റര്‍ ഗൈയുടെ ജീവന് ശത്രുവിന്റെ വെടിയുണ്ട അഹരിച്ചു കഴിഞ്ഞു.
തോമസ് ഫിലിപ്പോസ് പ്രകടിപ്പിച്ച നേതൃപാടവത്തിനും അസാമാന്യ ധൈര്യത്തിനും അംഗീകാരമായി അദ്ദേഹത്തിന് മഹാവീരചക്രം ബഹുമതി നല്കി രാഷ്ട്രം ആദരിച്ചു. പരിക്കേറ്റ തോമസ് ഫിലിപ്പോസ് രണ്ടുമാസം പത്താന്‍കോട് മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ചികിത്സക്കുശേഷം സൈനിക ജീവിതം തുടര്‍ന്ന അദ്ദേഹം 32 വര്‍ഷത്തെ സേവനത്തിനുശേഷം ഓണററി ക്യാപ്റ്റന്‍ റാങ്കില്‍ 1982 ല്‍ വിരമിച്ചു. തന്റെ ധീരതയുടെ പ്രതീകമായി ഇടയാറന്മുളയില് അദ്ദേഹം പണിതീര്‍ത്ത വീടിന് ‘മഹാവീര ചക്രഭവന്’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
വീരചക്രബഹുമതികള് നേടിയ മലയാളി സൈനികര്‍
- ഹവില്‍ദാര്‍ കെ.കെ. ഗോപാലകൃഷ്ണന് നായര്‍, ആര്‍ട്ടിലറി 47 എ.ഡി. റജിമെന്റ്
- ക്യാപ്റ്റന്‍ മാധവന് പന്നിക്കോട്ട്, ആര്‍ട്ടിലറി
- ഫ്ളയിംഗ് ആഫീസര്‍ ഭരതന് രമേശ്, എയര്‍ഫോഴ്സ്
- സുബോദര് ആര്. കൃഷ്ണന് നായര്‍ – 26 മദ്രാസ് റജിമെന്റ് (മരണാനന്തരം)
- ക്യാപ്റ്റന്‍ വേലപ്പന് നായര്‍, നേവി
- കമാന്റര്‍ ഉമ്മന്‍ ഉമ്മന്‍ മുക്കടവില്‍, നേവി (മരണാനന്തരം)
- നായിക് സഹദേവന് അപ്പുക്കുട്ടന്, 16 മദ്രാസ് റജിമെന്റ് (മരണാനന്തരം)
- മേജര്‍ സഹദേവന്, പടിഞ്ഞാറേ വീട്ടില്‍, 16 മദ്രാസ് റജിമെന്റ്
- സുബേദര്‍ എ. പി. ശ്രീധരന് ദാസ് – 48 മദ്രാസ്, റജിമെന്റ്
- ക്യാപ്റ്റന്‍ ചെറിയാന് വഞ്ചിതട്ടില് ഉമ്മന്‍ – ആര്‍ട്ടിലറി
- ഹവില്‍ദാര്‍ എം. വി. ഗോപാലകൃഷ്ണന് – ആര്‍ട്ടിലറി 27 എഡി റജിമെന്റ്
- നായിക്. വി ഭാസ്കര്‍- 17 മദ്രാസ് റജിമെന്റ്
- ഫ്ളയിംഗ് ആഫീസര്‍ കുരുവിള, കരിയാടില്‍ ചെറിയാന് – എയര്‍ഫോഴ്സ്
- ക്യാപ്റ്റന്‍ ഗോപകുമാര്‍ രാമന്‍പിള്ള – 9 മദ്രാസ് റജിമെന്റ്
- ഹവില്‍ദാര്‍ എം.എ. വിത്സന്, 5 മദ്രാസ് റജിമെന്റ്
- ചീഫ്പെറ്റി. ആഫീസര്‍ തോമച്ചന് മുഖിലശ്ശേരി ഔസേപ്പ് – നേവി
- ഹവില്‍ദാര്‍ ചെറിയാന് പി.ഒ. 4 മദ്രാസ്, ആര്‍ട്ടിലറി
- ഹവില്‍ദാര്‍ രാമസ്വാമി ചെട്ടിയാര്‍, ആര്‍ട്ടിലറി
- ക്യാപ്റ്റന്‍ (ഡോ.) സുരേന്ദ്രനാഥ്, മെഡിക്കല്‍ കോര്‍
- സുബേദര്‍. പി.സി. വര്‍ഗ്ഗീസ്, 8 മദ്രാസ് റജിമെന്റ് (മരണാനന്തരം)
- ക്യാപ്റ്റന്‍ ആന്ട്രൂസ് പടവുപുരയ്ക്കല്‍ ചാണ്ടി, നേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: