ചണ്ഡിഗര്‍: സ്കൂളുകള്‍ നടത്താനുള്ള അനുമതിക്കുവേണ്ടി സ്ഥലമോ അടിസ്ഥാന സൗകര്യങ്ങളോ സംബന്ധിച്ച് മതിയായ രേഖകള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ഹരിയാനയിലെ 1600 സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
സ്വകാര്യ സ്കൂളുകള്‍ നടത്തുവാന്‍ വിദ്യാഭ്യാസവകുപ്പ് അധികാരം നല്കിയതിനെത്തുടര്ന്നാണിതെന്നും അനുമതി നല്കുന്ന രേഖകള്‍ കൈകാര്യം ചെയ്യുന്നത് സ്കൂള്‍ ഡയറക്ടറേറ്റാണെന്നും അടച്ചുപൂട്ടലിന് അനുമതി നല്‍കുന്നതിന് മുന്‍പായി അവര്‍ക്ക് സമയം അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗീത ബുക്കല്‍ വ്യക്തമാക്കി.
സ്കൂളുകള്‍ പൂട്ടുവാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് രണ്ടുലക്ഷത്തോളം വിദ്യാര്‍ത്ഥികളേയും ആയിരക്കണക്കിന് അധ്യാപകരേയും രൂക്ഷമായി ബാധിക്കുമെന്ന് സ്വകാര്യ സ്കൂള്‍ അസോസിയേഷന് പറഞ്ഞു.
ഹിസാര്‍ ജില്ലയില്‍ മാത്രമായി ഇരുന്നൂറിലധികം സ്വകാര്യസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുര്ജോണ് ജില്ലയില്‍ 16 ഉം ഫരീദാബാദ് ജില്ലയില്‍ 34 സ്കൂളുകളും ഉണ്ട്. 2600 സ്കൂള്‍ അധികൃതര്‍ അംഗീകാരത്തിനായി സമീപിച്ചിട്ടുണ്ട്, അതില്‍ 2,200 സ്കൂളുകള്‍ സന്ദര്‍ശിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ അധികൃതര്‍.
സ്കൂള്‍ നടത്തിപ്പിനുള്ള അംഗീകാരം വെറും 426 സ്കൂളുകള്‍ മാത്രമേ നേടിയിട്ടുള്ളൂവെന്നും ഇനിയുള്ള 600 സ്കൂളുകളുടെ പരിശോധന പരിഗണനയിലാണെന്നും ചില വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
കുറച്ചുവര്‍ഷങ്ങളായി ചില സ്കൂളുകള്‍ താല്‍ക്കാലിക അംഗീകാരത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2003 വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഹരിയാന സ്കൂള്‍ എഡ്യുക്കേഷന്‍ നിയമപ്രകാരം സ്കൂള്‍ നടത്തിപ്പിനുള്ള അംഗീകാരം ലഭിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിത്തീര്ന്നിരിക്കുകയാണ്. സ്കൂളുകളുടെ അഭ്യര്‍ത്ഥനപ്രകാരം ചില വിട്ടുവീഴ്ചകള്‍ നടത്തിയെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അത് പാലിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹരിയാന പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന് സീനിയര്‍ വൈസ്പ്രസിഡന്റ് ആര്.എസ്.സിന്ധു പറഞ്ഞു. ഭൂവിസ്തൃതി 4000 സ്ക്വയര്‍ മീറ്റര്‍ എന്നത് പല സ്കൂളുകള്‍ക്കും സാധ്യമല്ലെന്നും ഈ സ്ഥലത്തിനകത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം എല്ലാ സ്ക്കൂളുകളിലെയും അഡ്മിഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്കൂളുകള്‍ അടച്ചുപൂട്ടുക എന്നത് പ്രാവര്‍ത്തികമല്ലെന്നും ഇതിനായി സ്കൂളുകള്‍ക്ക് ഒരുവര്‍ഷത്തെ സമയപരിധി നല്കുവാന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: