ഇരിട്ടി: ആറളം ഫാം ആദിവാസി കുടുംബങ്ങള്‍ക്ക് താത്കാലികമായി നല്കിയ റേഷന്‍ കാര്‍ഡുകള്‍ വഴിയുള്ള റേഷന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ആദിവാസി കുടുംബങ്ങള്‍ ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധന്റെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് അസി. സപ്ലൈ ഓഫീസറെ ഒരു മണിക്കൂറിലേറെ ഉപരോധിച്ചു. ഒരു മാസമായി റേഷന്‍ ലഭിക്കാത്ത പുനരധിവാസ മേഖലയിലെ 149 കുടുംബങ്ങളിലെ അംഗങ്ങളാണ് അസി. സപ്ലൈ ഓഫീസര്‍ എം.പ്രജുളയെ ഉപരോധിച്ചത്.
ആറളം പുനരധിവാസ മേഖലയിലെ റേഷന്‍ കാര്‍ഡ് ലഭിച്ച നാനൂറ്റി അറുപത്തി ഏഴോളം കുടുംബങ്ങളില്‍ 149 കുടുംബങ്ങള്‍ക്ക് താത്കാലിക കാര്‍ഡു നല്കി ഇതുവഴിയായിരുന്നു ഇവര്‍ക്ക് റേഷന്‍ നല്കി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവര്‍ക്ക് റേഷന്‍ തടഞ്ഞു വെക്കുകയും റേഷനും മാവേലി സ്റ്റോറില്‍ നിന്നും പലവ്യഞ്ജനങ്ങളും ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനു പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ആദിവാസികള്‍ അസി. സപ്ലൈ ഓഫീസറെ ഉപരോധിച്ചത്. ഈ വിധം റേഷന്‍ വിതരണം തടസ്സപ്പെട്ടാല്‍ ഫാമില്‍ പട്ടിണി മരണം വരെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇതിനു പരിഹാരം കാണാതെ ഓഫീസില്‍ നിന്നും ഇറങ്ങില്ലെനും വേലായുധനും ആദിവാസികളും അസി. സപ്ലൈ ഓഫീസറോട് പറഞ്ഞ തിനെതുടര്‍ന്നു അസി. സപ്ലൈ ഓഫീസര്‍ ജില്ലാ സപ്ലൈ ഓഫീസറുമായും കലക്ടറുമായും ബന്ധപ്പടുകയും താത്കാലികമായി റേഷന്‍ നല്‍കാനും ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാനും തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിക്കുകയായിരുന്നു.
ഉപരോധത്തില്‍ പഞ്ചായത്ത് വൈസ് പ്രസിടണ്ടിനെ കൂടാതെ മെമ്പര്‍ പി.കെ. കരുണാകരന്, പി.ആര്.പ്രസാദ് രാധാ കോടി, വിനോദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: