കൊച്ചി: ശബരിമലയില്‍ കോളയുടെയും സോഡയുടെയും കാനുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം വില്ക്കുന്നതു നിരോധിച്ചതുപോലെ കാനുകളും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ശബരിമലയില്‍ കോളയുടെ കാനുകള്‍ സൃഷ്ടിക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ കാനുകള്‍ വന്യമൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കാനുകളില്‍ ഇഴജന്തുക്കള്‍ കയറിയിരിക്കുന്നത് ഭക്തര്‍ക്കും ഭീഷണിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്പെഷ്യല്‍ ഓഫീസര്‍ ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് മൂന്നാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടു നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ശബരിമലയില്‍ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന കാനുകള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ ഇവ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം സ്വദേശി സജി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: