കോഴിക്കോട്: ഇടഞ്ഞു നില്‍ക്കുന്നവരെ ദേശീയ കമ്മിറ്റി ഭാരവാഹികളാക്കാമെന്ന ഉറപ്പില്‍ മുസ്ലിം യൂത്ത് ലീഗില്‍ താത്കാലിക വെടിനിര്‍ത്തല്‍. ഇന്നലെ കോഴിക്കോട്ട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
നജീബ് കാന്തപുരം, പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാന നേതൃപദവിയിലേക്ക് ചേരിതിരിഞ്ഞ് പോരാട്ടം നടന്നത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തര്‍ക്കം താത്കാലികമായി പരിഹരിച്ചത്. ഇടഞ്ഞുനിന്നിരുന്ന പി.കെ. ഫിറോസിനെ ജനറല്‍ സെക്രട്ടറിയായും നജീബ് കാന്തപുരത്തെ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചു.
തര്‍ക്കം പരിഹരിക്കാനായി, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇല്ലാതിരുന്ന പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചു. ലീഗിന്റെ രാജ്യസഭാ സീറ്റ് പി.വി. അബ്ദുള്‍ വഹാബിന് നല്‍കുന്നതിനെതിരെ മുനവറലി ശിഹാബ് തങ്ങള്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. പണക്കാര്‍ക്കും സാമ്പത്തികശക്തികള്‍ക്കും ലീഗിന്റെ രാജ്യസഭാ സീറ്റ് തീറെഴുതികൊടുക്കരുതെന്നായിരുന്നു നിലപാട്
ഇക്കഴിഞ്ഞ 11ന് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ പാണക്കാട് വിളിച്ച് വരുത്തി സമവായ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇതിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ 11.30 ഓടെ കൗണ്‍സില്‍ യോഗം ആരംഭിച്ചെങ്കിലും വന്‍ തര്‍ക്കം തുടര്‍ന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെച്ചിരുന്ന കോഴിക്കോട് ജില്ലക്കാരായ ഫിറോസിനെയും നജീബിനെയും ജനറല്‍ സെക്രട്ടറി, സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനം നല്‍കിയാണ് അനുനയിപ്പിച്ചത്. ഫിറോസിനെ അഖിലേന്ത്യാ പ്രസിഡന്റാക്കി മാറ്റി സംസ്ഥാന നേതൃത്വം കൈയടക്കാനുള്ള നജീബിന്റെ ശ്രമം പരാജയപ്പെട്ടു. ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന് പരേതനായ മുനവറലി ശിഹാബ് തങ്ങളെ രംഗത്തിറക്കിയാണ് ലീഗ് നേതൃത്വം പ്രതിസന്ധി പരിഹരിച്ചത്.
എന്നാല്‍, സമസ്ത നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് നേരിട്ട ടി.പി. അഷറഫലിക്ക് സ്ഥാനമൊന്നും ലഭിച്ചില്ല. പാലക്കാട്ട് നാളെ നടക്കുന്ന എംഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് അഷറഫിനെ ദേശിയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ച് പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇപ്പോള്‍ ഇടഞ്ഞുനില്‍ക്കുന്നവരെ യൂത്ത് ലീഗ് ദേശീയ സമിതിയില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കും. ജനുവരിയില്‍ ബെംഗളുരുവിലാണ് ദേശീയ കൗണ്‍സില്‍.
എം.എ. സമദാണ് ട്രഷറര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആറു പേരും സെക്രട്ടറിമാരായി ഏഴു പേരുമുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. കൗണ്‍സില്‍ യോഗം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു വരണാധികാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: