കൊച്ചി: മഞ്ഞപ്പിത്തം വ്യാപകമായ നെല്ലിക്കുഴിയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. നെല്ലിക്കുഴിയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം ബാധിച്ചവരെ നിര്‍ണയിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വീടും കയറി സര്‍വെ നടത്താന്‍ യോഗം തീരുമാനിച്ചു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായത്തോടെ പത്തുദിവസത്തിനുള്ളില്‍ ഇവിടെ മൊബൈല്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തും.
ചെറുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക ലാബ് സൗകര്യം ഏര്‍പ്പെടുത്തി. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരുടെ രക്തസാമ്പിള്‍ എടുത്ത് ആലപ്പുഴ വൈറോളജി കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, വാരപ്പെട്ടി, കീരമ്പാറ, കുട്ടമ്പുഴ, കവളങ്ങാട്, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തകളിലെ ജനപ്രതിനിധികള്‍ക്ക് സാനിട്ടേഷന്‍ സംബന്ധിച്ച് പ്രത്യേക ക്ലാസുകള്‍ നടത്താനും യോഗം തീരുമാനിച്ചു.
280 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ഇതില്‍ നെല്ലിക്കുഴിയിലാണ് മൂന്നുപേര്‍ മരിച്ചത്. യോഗത്തില്‍ ആര്‍ഡിഒ എം എല്‍ രാമചന്ദ്രന്, ഡി എംഒ ഡോ. എന്‍. കെ. കുട്ടപ്പന്, ഡോ. മാത്യൂസ് നമ്പേലില്‍(എന്‍എച്ച്എം), ഡോ. ജയശ്രീ(അഡീ. ഡിഎംഒ), ഡോ. ബാലഗംഗാധരന്‍(ഡിഎസ്ഒ), പി. എന്‍. ശ്രീനിവാസന്(എന്‍എച്ച്എം ടെക്നിക്കല്‍ അസി.) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി ദേവി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: