ചരല്‍കുന്ന് (പത്തനംതിട്ട): ബിജെപി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ സംസ്ഥാന പ്രവര്‍ത്തക പരിശീലന ശിബിരം ആരംഭിച്ചു. ചരല്‍കുന്ന് മാര്‍ത്തോമ്മാ കണ്വന്ഷന് സെന്ററില്‍ ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച ശിബിരം ഒ. രാജഗോപാല്‍ എംഎല്‍എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം ധാര്‍മ്മികമായ ദൗത്യമാണ് എന്ന ദീനദയാല്‍ ഉപാദ്ധ്യായയുടെ വാക്കുകള്‍ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അനുസ്മരിച്ചു.
സര്‍ക്കാരിന്റെ സഹായം ആദ്യം എത്തേണ്ടത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരിലാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വായ്പേയി സര്‍ക്കാരും ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. എന്നാല്‍, കേരളത്തിലാകട്ടെ പാവങ്ങളോട് കരുണയും സഹതാപവും ഇല്ലാത്ത സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അധര്‍മ്മം ഇവിടെ കൊടികുത്തിവാഴുന്നു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള റേഷന്‍ വിതരണം പാടെ സ്തംഭിച്ചു, അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷതവഹിച്ചു. നാലുദിവസത്തെ ശിബിരം 18ന് സമാപിക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പത്മനാഭന്, വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, സംഘടനാ സെക്രട്ടറി എം. ഗണേഷ്, ദേശീയ സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് സ്വാഗതവും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: