ന്യൂദല്‍ഹി: അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടുതലായി അച്ചടിക്കാന്‍ ഊന്നല്‍ നല്‍കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ജനങ്ങളുടെ കൈയിലുണ്ടായിരുന്നതിന് അനുസരിച്ച് എത്രയും പെട്ടെന്ന് പണം നല്‍കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാലാണ് തുടക്കത്തില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചത്.
ഇനി അഞ്ഞൂറ് രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതിലാകും ശ്രദ്ധ. ഒരു വര്‍ഷം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകളുടെ മൂന്നിരട്ടി നോട്ടുകള്‍ കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ അച്ചടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നോട്ടുകള്‍ നിറയ്ക്കുന്നതിന് രാജ്യത്തെ രണ്ട് ലക്ഷം എടിഎമ്മുകള്‍ പുനഃക്രമീകരിച്ചു. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നില്ലെന്ന പരാതി അന്വേഷിക്കും. പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അനുകരിക്കാന്‍ എളുപ്പമല്ല. കള്ളനോട്ട് തടയാനാകുമെന്നാണ് പ്രതീക്ഷ. പ്രത്യക സുരക്ഷാ ക്രമീകരണങ്ങളോടെ രാജ്യത്ത് തന്നെയാണ് നോട്ടുകള്‍ രൂപകല്‍പ്പന ചെയ്തത്.
തദ്ദേശീയമായി നോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നത് ആദ്യമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാധുവാക്കിയ നോട്ടുകള്‍ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. നോട്ടുകള്‍ ഈ മാസം 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: