ന്യൂദല്‍ഹി: പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്കിയാല് നോട്ടു പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ അതു ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
സഹ. ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവുകള്‍ നല്‍കേണ്ടതില്ല. ശതകോടികളുടെ ആസ്തികളുള്ള ഇവ ഡിസംബര്‍ 30വരെ കാത്തിരിക്കണം. ഡിസംബര്‍ 30ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവരുമെന്നും മറ്റു വിഷയങ്ങള്‍ അതിനു ശേഷം പരിഗണിക്കാമെന്നും കോടതി ഹര്‍ജിക്കാരെ അറിയിച്ചു. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകളുമായിരുന്നു ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്.
നവംബര്‍ 10 മുതല്‍ 14 വരെ സഹ. ബാങ്കുകള്‍ നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കോടതി അനുമതി നല്കി. നോട്ടുകള്‍ വാങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇടപാടുകാര്‍ കെവൈസി അടക്കമുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന സഹകരണ ബാങ്കുകളുടെ ഉറപ്പിന്മേലാണ് നടപടി. ഇത്തരത്തില്‍ നിക്ഷേപകരുടെ പണം സ്വീകരിക്കുമ്പോള്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന പിന്നാലെയുണ്ടാകുമെന്ന സൂചനയും കേന്ദ്ര സര്‍ക്കാര്‍ നല്കി. രാജ്യമെമ്പാടും 8,000 കോടി രൂപയാണ് അഞ്ചു ദിവസം കൊണ്ട് സഹകരണ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടത്. ഇതില്‍ 1,400 കോടി രൂപ കേരളത്തില്‍ നിന്നാണ്.
സഹ. ബാങ്കുകളിലെ പണം സ്വീകരിക്കുമെങ്കിലും പകരം നോട്ടുകള്‍ എന്ന് നല്‍കുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. കോടിക്കണക്കിന് രൂപ ബാങ്കുകളിലെത്തിയിട്ടും നിക്ഷേപകര്‍ക്ക് നല്കാന് 24,000 രൂപ ഇല്ലെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് മാത്രം ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ലഭിക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. റെയിഡുകളില്‍ പിടിച്ചെടുക്കുന്ന പുതിയ 2,000 രൂപാ നോട്ടുകളെപ്പറ്റിയായിരുന്നു കോടതിയുടെ സംശയം. എല്ലാ ബാങ്കിലും ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്കി.
ചില ബാങ്കുകള്‍ പണം മറിച്ചു നല്കുന്നു. കര്‍ശന നടപടി ഇത്തരം ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സ്വീകരിക്കും. പെട്രോള്‍ പമ്പുകള്‍ വഴിയും പണം വെളുപ്പിക്കുന്നു, എജി പറഞ്ഞു. കേസില്‍ ഏതെങ്കിലും വിധത്തിലുള്ള ഉത്തരവോ തീരുമാനമോ പറയാന്‍ കോടതി ഇന്നലെ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: