ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്കും കുടുംബത്തിനുമെതിരെ കുരുക്ക് മുറുകുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ (16 മില്യന്‍ യൂറോ) കോഴ നല്‍കിയെന്ന് വ്യക്തമാക്കുന്ന ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പ് പുറത്തുവന്നു. ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്ത് സിബിഐക്ക് കൈമാറിയ ഡയറിക്കുറിപ്പുകളാണ് വെളിച്ചത്തായത്.
കരാര്‍ നേടാന്‍ 450 കോടി രൂപയാണ് ഇന്ത്യയിലെ വിവിധ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കമ്പനി കോഴ നല്‍കിയത്. ആര്‍ക്കൊക്കെ എത്ര രൂപ വീതം നല്‍കിയെന്നതിന്റെ വിവരങ്ങളാണ് മിഷേലിന്റെ ഡയറിയിലുള്ളത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമെന്നാണ് ഡയറിയില്‍ നെഹ്റു കുടുംബത്തെ പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ക്ക് പകരവും ചുരുക്കപ്പേരുകളാണ് ഉപയോഗിച്ചിട്ടുള്ളത്. എപി എന്ന രാഷ്ട്രീയ നേതാവിന് 25 കോടി നല്‍കിയതായി ഡയറിയിലുണ്ട്. എപി സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലെന്നാണ് വിവരം.
പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭൂരിഭാഗവും കോഴപ്പണം കൈപ്പറ്റി. പ്രതിരോധ വകുപ്പ് സെക്രട്ടറി, വ്യോമസേന ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഡിജി അക്വിസിഷന്‍സ്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്, ഓഡിറ്റര്‍ ജനറല്‍ എന്നിവര്‍ക്ക് കോഴ നല്‍കിയതായി ഡയറി വ്യക്തമാക്കുന്നു. 60 കോടിയാണ് ഇവര്‍ക്ക് വീതിച്ച് നല്‍കിയത്. എയര്‍ഫോഴ്സ് പേയ്മെന്റ്സ് എന്ന പേരില്‍ വ്യോമസേനാ ഡപ്യൂട്ടി ചീഫ്, പ്രൊജക്ട് ഡയറക്ടര്‍, ഫീല്‍ഡ് ട്രയല്‍ ടീം, ഡിജി മെയിന്റനന്‍സ് എന്നിവര്‍ക്ക് 50 കോടി നല്കി. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കോഴ വാങ്ങിയത്.
സോണിയയുടെ അടുപ്പക്കാരായ മന്മോഹന് സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം. വീരപ്പ മൊയ്ലി, ഓസ്കര് ഫെര്‍ണാണ്ടസ്, എം.കെ. നാരായണന്, വിനയ് സിങ് എന്നിവരെ സ്വാധീനിക്കാനാവശ്യപ്പെട്ട് മിഷേല്‍ അയച്ച കത്ത് നേരത്തെ വെളിപ്പെട്ടിരുന്നു. സോണിയയെ പ്രേരണാ ശക്തി എന്നാണ് കത്തില്‍ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശ പ്രകാരമാണ് അഗസ്തക്കനുകൂലമായി കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെ മൊഴിയും സോണിയയുടെ പങ്ക് വ്യക്തമാക്കുന്നതാണ്.
മന്മോഹന് സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത് സോണിയയാണ്. ത്യാഗിയെ മൂന്ന് ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കഴിഞ്ഞ ദിവസം കോടതി തീരുമാനിച്ചിരുന്നു. ഇറ്റാലിയന്‍ കോടതി വിധിയില്‍ സോണിയയുടെ പേര് നാല് തവണ പരാമര്‍ശിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്‍പാകെ ഹാജാരാകാന്‍ തയ്യാറാണെന്ന് മിഷേല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: