കൊല്ലം: പക്ഷികളില്‍ അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള പ്രോഗ്രസീവ് ഗ്രേയിംഗ് ബാധിച്ച വെള്ളകൊക്കന്‍ കുളക്കോഴിയെ (Eurasian Cootfulicatara) പോളച്ചിറയില്‍ കണ്ടെത്തി. ആദ്യമായാണ് ഇത്തരത്തില്‍ ഒരു പക്ഷിയെ കേരളത്തില്‍ കണ്ടെത്തുന്നത്.
നവംബര്‍ 14ന് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതിസംഘടനയായ ക്വയിലോണ്‍ നേച്ചര്‍ സൊസൈറ്റിയിലെ അംഗങ്ങളും പക്ഷിനിരീക്ഷകരുമായ ചരണ്‍ ഹരിഹരന്, അനുജോണ്‍, ഡോ.ജിഷ്ണുരവീന്ദ്രന്, വേണുഗോപാല്പ്രഭു എന്നിവരടങ്ങിയ സംഘമാണ് ഈ അത്യപൂര്‍വ പക്ഷിയെ കണ്ടെത്തിയത്.
പൊതുവെ കറുപ്പുനിറത്തോടുകൂടിയ ഈ പക്ഷിക്ക് പേര് സൂചിപ്പിക്കും പോലെ കൊക്കും നെറ്റിയുടെ മുകള്‍ഭാഗവും വെളുത്ത നിറമാണ്. എന്നാല്‍ സാധാരണ നിറത്തോടെ ജനിക്കുകയും ചില പ്രത്യേകകാരണങ്ങളാല്‍ വളരുംതോറും ശരീരത്തിന് നിറംനല്‍കുന്ന മെലാനിന്‍ പടിപടിയായി നഷ്ടപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് പ്രോഗ്രസീവ് ഗ്രേയിങ്. ഈ തരത്തിലുള്ള പക്ഷികള്‍ സ്വജാതിയില്‍നിന്നും തികച്ചും വ്യത്യസ്തമായ നിറങ്ങളില്‍ കാണപ്പെടുന്നു.
ഉള്‍നാടന്‍ ജലാശയങ്ങളില്‍ കാണപ്പെടുന്ന ഈ പക്ഷികള്‍ നല്ല നീന്തല്‍ വിദഗ്ധരാണെങ്കിലും അവയുടെ വിരലുകള്‍ താറാവിനെപ്പോലെ ചര്മ്മബന്ധിതമല്ല. മറിച്ച് ചെറുതുഴകള് പോലെയാണ്. ദേശാടകരായ ജലപ്പക്ഷികള്‍ ദക്ഷിണകേരളത്തില്‍ ഏറ്റവും കൂടുതലെത്തുന്നത് പോളച്ചിറ ഏലയിലേക്കാണ്.
ഈ പക്ഷിയെ കൂടാതെ നീര്‍ക്കാട, കാടക്കൊക്ക്, ചൂളഎരണ്ട, വരിഎരണ്ട, പുള്ളിച്ചുണ്ടന്താറാവ്, പലജാതികൊറ്റി, കരിതപ്പി, താലിപരുന്ത് തുടങ്ങി അറുപതില്പരം ദേശാടനപക്ഷികള്‍ പോളച്ചിറയില്‍ എത്താറുണ്ട്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ വിരുന്നുകാര് പോളച്ചിറയോട് യാത്ര പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: