ആലപ്പുഴ: അരി വില നിയന്ത്രിക്കുന്നതിലെ സര്‍ക്കാര്‍ പരാജയം മറച്ചുപിടിക്കാന്‍ തൊഴിലാളികളെയും വ്യാപാരികളെയും പഴിപറഞ്ഞ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. ജയ, സുരേഖ അരികള്‍ക്ക് വില കൂടി. ആന്ധ്രയിലെ അരിമില്‍ ലോബി കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്ഥിരമായി വിലകൂട്ടാന്‍ ശ്രമിക്കാറുണ്ടെന്നും കൊല്ലത്തെ ചില കച്ചവടക്കാര്‍ ഇതിനു കൂട്ടുനില്‍ക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തി. സപ്ലൈകോയുടെ ക്രിസ്മസ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്രം അനുവദിച്ച അരി എഫ്സിഐയാണ് നല്‍കുന്നത്. അരി എടുക്കാന്‍ ചെന്നപ്പോള്‍ എഫ്സിഐയിലെ തൊഴിലാളി സംഘടനകള്‍ അട്ടിക്കൂലി ആവശ്യപ്പെട്ട് വിതരണം തടസപ്പെടുത്തി. അരി നല്‍കേണ്ടത് എഫ്സിഐയുടെ ചുമതലയാണ്. അട്ടിക്കൂലി നല്കാന് സര്‍ക്കാരിനാകില്ല. തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു. ന്യായമായ കൂലി നല്‍കാമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്നും അരിവിതരണം തടസപ്പെടുത്തരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരു സ്വതന്ത്ര യൂണിയനൊഴികെ മറ്റെല്ലാവരും സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു.
സ്വതന്ത്ര യൂണിയന് ലോഡ് കയറ്റി വിടുന്നതില്‍ മെല്ലപ്പോക്കാണ് സ്വീകരിക്കുന്നത്. ആലപ്പുഴയില്‍ 60 ലോഡിന്റെ സ്ഥാനത്ത് 16 ലോഡ് മാത്രമാണ് കയറ്റിവിടുന്നത്. അട്ടിക്കൂലിയായി ലോഡിന് 1,500 മുതല്‍ 2,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്.
സപ്ലൈകോയുടെ ക്രിസ്മസ് വിപണന മേളകള്‍ക്കൊപ്പം പ്രത്യേക അരിക്കടകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം താങ്ങുവില നല്കുന്ന അരി 21.50 രൂപയ്ക്ക് നല്‍കാമെന്ന് എഫ്സിഐ അറിയിച്ചിട്ടുണ്ട്. മറ്റു ചെലവുകള്‍ കൂടി കണക്കാക്കി 23 രൂപയ്ക്ക് നല്ല അരി ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിച്ച വിപണനമേള വഴി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: