കോഴിക്കോട്: അഞ്ചാം മന്ത്രിക്കാര്യത്തിലുണ്ടായ വാക്പോരിന് ശേഷം താല്‍ക്കാലികമായി വെടിനിര്‍ത്താന്‍ ലീഗും കോണ്‍ഗ്രസും തീരുമാനിച്ചു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ലീഗ് നടത്തിയ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യപ്രസ്താവനകള്‍ ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പരസ്യമായ വിഴുപ്പലക്കല്‍ അഭികാമ്യമല്ലെന്ന് മുസ്ലീംലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളും പ്രസ്താവനയിറക്കി
ഇന്നലെ രാവിലെ കോഴിക്കോട് കെ.മുരളീധരനും എം.എം. ഹസനും ലീഗ് നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നു. അഞ്ചാംമന്ത്രിയെ നല്‍കിയത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കാണരുതെന്നും ആത്മാഭിമാനം പണയപ്പെടുത്തി യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ലെന്നും ഇരു നേതാക്കളും പറഞ്ഞു. യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുന്നത് കോണ്‍ഗ്രസ്സാണെന്നും ഘടകകക്ഷികള്‍ വിട്ടുവീഴ്ച ചെയ്യാത്ത മുന്നണി സംവിധാനം കോണ്‍ഗ്രസിന് വേണ്ടെന്നും ഇരുവരും വ്യക്തമാക്കി.
ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവനകള്‍ രൂക്ഷമായ പ്രതികരണം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തില്‍ ഉടന്‍തന്നെ ലീഗ് ഉന്നതതല നേതൃയോഗം കോഴിക്കോട് ചേരുകയായിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളും കേന്ദ്രമന്ത്രി ഇ. അഹമ്മദും ഉള്‍പ്പെടെ മുതിര്‍ന്ന ലീഗ് നേതാക്കളെല്ലാം പങ്കെടുത്ത യോഗത്തില്‍ പരസ്യപ്രസ്താവനകള്‍ക്ക് താല്‍ക്കാലിക വിരാമമിടാന്‍ തീരുമാനിക്കുകയായിരുന്നു. കെ.പി.എ.മജീദ് നടത്തിയ പ്രസ്താവന കാര്യമാക്കേണ്ടെന്ന് യോഗത്തിന് ശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിക്കുകയും ചെയ്തു.
യോഗത്തിന് ശേഷം ലീഗ് നേതൃത്വം ചെന്നിത്തലയുമായി ചര്‍ച്ചനടത്തി. കോഴിക്കോട്ടെ ഒരു കല്യാണച്ചടങ്ങില്‍ വെച്ച് ഹൈദരലി ശിഹാബ്തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് എന്നിവരുമായി മുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് വിഴുപ്പലക്കല്‍ മതിയാക്കി ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കാന്‍ തീരുമാനമായത്. പിന്നീട് കോണ്‍ഗ്രസ്-ലീഗ് ബന്ധം തകരില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.
ഉച്ചയ്ക്കുശേഷം ഹൈദരലി ശിഹാബ്തങ്ങളുടെ പ്രസ്താവന വന്നു. യുഡിഎഫ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നും പറഞ്ഞ തങ്ങള്‍ അണികളോടും പ്രവര്‍ത്തകരോടും ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും തങ്ങള്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയാല്‍ മുഖംനോക്കാതെ കര്‍ശന നടപടി എടുക്കുമെന്നാണ് നിലപാട് മാറ്റിയ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. നേതാക്കള്‍ക്ക് താക്കീത് നല്കാന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദപ്രസ്താവനകള്‍ ഇനിയുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: