പനയം: സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിക്ക് പഞ്ചായത്തിന്റെ വാഹനം ഉപയോഗിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പനയം ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിക്ക് ശേഷം അണികള്‍ ഇരുന്ന കസേരകള്‍ കൊണ്ടുപോകാന്‍ പഞ്ചായത്ത് വാഹനം ഉപയോഗിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. കുറ്റക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാവിലെ 11 ഓടെ പഞ്ചായത്ത് ഓഫീലെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ അഭാവത്താല്‍ അസിസ്റ്റന്റ് സെക്രട്ടറിക്ക് പരാതി നല്കിയ ശേഷം അദ്ദേഹത്തിന്റെ മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ അഞ്ചാലുംമൂട് പോലീസ് പ്രവര്‍ത്തകരെ പിന്നീട്അറസ്റ്റു ചെയ്തു നീക്കി. ബിജെപി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് സജിത്ത് അമ്പഴവയല്‍, വൈസ്പ്രസിഡന്റ് പ്രദീപ്പനയം, വാര്ഡ്മെമ്പര് മോഹനന്‍പിള്ള, ഒബിസി മോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ്, നേതാക്കളായ രഞ്ജിത്ത് പനയം, സതീഷ് പനയം, രാജ്, ശരത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസം രാത്രി സിപിഎം താന്നിക്കമുക്കില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിക്കാണ് വാഹനം ഉപയോഗിച്ചത്. സിപിഎം ഏരിയാ സെക്രട്ടറി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമായി വന്ന വാഹനം. രാത്രി ഒമ്പതോടെ പരിപാടിക്ക് നിരത്തിയ കസേരകളും ഉപയോഗിച്ച മൈക്കും ബോക്സും കയറ്റി തൊട്ടടുത്ത പാര്‍ട്ടി ഓഫീസിലെത്തിക്കുകയായിരുന്നു. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് പഞ്ചായത്ത് വാഹനത്തില്‍ കസേരകള്‍ കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: